ബംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തിട്ടും കോൺഗ്രസിന് തലവേദന ഒഴിയുന്നില്ല. ഒരു ദളിതസമുദായക്കാരന് ഉപമുഖ്യമന്ത്രിസ്ഥാനം നൽകണമെന്നും അല്ലെങ്കിൽ പ്രതികൂല പ്രതികരണമുണ്ടാവുമെന്നും അത് കോൺഗ്രസിനെ കുഴപ്പത്തിലാക്കുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് മുന്നറിയിപ്പ് നൽകി. മുൻ ഉപമുഖ്യമന്ത്രി ജി പരമേശ്വരയാണ് ഹൈക്കമാൻഡിന് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമെന്നും ഡികെ ശിവകുമാർ തന്റെ ഏക ഉപമുഖ്യമന്ത്രി ആയിരിക്കുമെന്നും കോൺഗ്രസ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.
എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്-ജെഡി(എസ്) സഖ്യസർക്കാരിന്റെ കാലത്ത് ദളിത് വിഭാഗത്തിൽപ്പെട്ട 71-കാരനായ ജി പരമേശ്വര ഉപമുഖ്യമന്ത്രിയായിരുന്നു. ഏറ്റവും കൂടുതൽ കാലം കർണാടക പിസിസി കമ്മിറ്റി തലവനായിരുന്നു (എട്ട് വർഷം) അദ്ദേഹം.
ദളിത് സമൂഹത്തിന് വലിയ പ്രതീക്ഷയുണ്ടെന്നും ആ പ്രതീക്ഷകൾ മനസിലാക്കി നേതൃത്വം തീരുമാനമെടുത്തില്ലെങ്കിൽ പ്രശ്‌നമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പ്രതീക്ഷകൾ മനസ്സിലാക്കി നമ്മുടെ നേതൃത്വത്തിന് ഒരു തീരുമാനമെടുക്കേണ്ടി വരും.അത് സംഭവിച്ചില്ലെങ്കിൽ സ്വാഭാവികമായും അതിനുള്ള പ്രതികരണങ്ങൾ ഉണ്ടാകും.അത് ഞാൻ പറയേണ്ട കാര്യമില്ല.പിന്നീട് തിരിച്ചറിയുന്നതിന് പകരം ഇപ്പോൾ തിരുത്തിയാൽ അത് നന്നായിരിക്കും. അല്ലെങ്കിൽ അത് പാർട്ടിക്ക് പ്രശ്നമുണ്ടാക്കിയേക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
താൻ മാത്രമേ ഉപമുഖ്യമന്ത്രിയാകാവൂ എന്ന നിബന്ധനകൂടി ഉൾക്കൊള്ളിച്ചാണ് ഡികെ ശിവകുമാർ മുഖ്യമന്ത്രിസ്ഥാനം സിദ്ധരാമയ്യയ്ക്ക് വിട്ടു കൊടുത്തത് എന്നിരിക്കെയാണ് ജി പരമേശ്വരന്റെ ഈ മുന്നറിയിപ്പ്. ഇത് ഹൈക്കമാൻഡിനെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
Discussion about this post