ന്യൂഡൽഹി:ലോകരാജ്യങ്ങളെ അസൂയപ്പെടുത്തുന്ന രീതിയിൽ അനുദിനം വളർന്ന് കൊണ്ടിരിക്കുകയാണ് ഭാരതം. ഭൂമിയിലും ആകാശത്തും ഇന്ത്യ നേട്ടങ്ങൾ ഒന്നൊന്നായി സ്വന്തമാക്കികൊണ്ടിരിക്കുകയാണ്. ഓരോ പട്ടികയിലും ഒന്നാമത് എന്ന ലക്ഷ്യം വളരെ വേഗത്തിൽ സ്വന്തമാക്കി അഭിമാനം വാനോളം ഉയർത്തുകയാണ്. ഈ നേട്ടങ്ങളിൽ അസ്വസ്ഥരായ ശത്രുരാജ്യങ്ങൾ ആക്രമിക്കാനായി തക്കം പാർത്തിരിക്കുകയാണെന്നതിൽ സംശയമില്ല.
എന്നാൽ കരയിലും കടലിലും ആകാശത്തും പ്രതിരോധം ശക്തമാക്കുന്ന ഭാരതം ഇപ്പോഴിതാ ഒരുപടികൂടെ കടക്കാനുള്ള തയ്യാറെടുപ്പിലാണ് ബഹിരാകാശത്തു നിന്ന് കരയിലും കടലിലും ഇന്ത്യയുടെ അതിർത്തികൾ നിരീക്ഷിച്ച് വിവരങ്ങൾ തൽക്ഷണം സൈന്യത്തിന് കൈമാറാൻ 50 ഉപഗ്രഹങ്ങളുടെ ജിയോ ഇന്റലിജൻസ് ശൃംഖല സ്ഥാപിക്കാൻ തീരുമാനിച്ചിരിക്കുകയാണ് രാജ്യം. 29,147 കോടി ചെലവിൽ അഞ്ചുവർഷത്തിനുള്ളിലാണ് ഉപഗ്രഹങ്ങൾ എല്ലാം വിക്ഷേപിക്കുന്നത്. നമുക്ക് ഇന്നുള്ള സംവിധാനങ്ങളുടെ ഒരു പത്തിരട്ടി എങ്കിലും വികാസം ആണ് ലക്ഷ്യം വയ്ക്കുന്നത്. ഐഎസ്ആർഒ മേധാവി എസ് സോമനാഥാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സൈനിക നീക്കങ്ങളും ആയിരക്കണക്കിന് കിലോമീർ വരുന്ന പ്രദേശങ്ങളുടെ ചിത്രങ്ങളും പകർത്താനും ശേഷിയുള്ള ഉപഗ്രഹങ്ങളുടെ ഒരു നിര വ്യത്യസ്ഥ ഭ്രമണപഥങ്ങളിലായി ഒരുക്കുകയാണ് ഐഎസ്ആർഒ ലക്ഷ്യമിടുന്നത്. മാറ്റങ്ങൾ അതിവേഗം മനസിലാക്കുന്നതിന് ഉപഗ്രഹങ്ങളുടെ ശേഷി മെച്ചപ്പെടുത്തേണ്ടതുണ്ട്. കൃത്യമായ വിവരശേഖരണത്തിനും ഡേറ്റ വിശകലനത്തിനും ഡേറ്റ ഡൗൺലോഡുകൾ കുറയ്ക്കുന്നതിനും എഐ, ഡേറ്റ അധിഷ്ഠിത സമീപനം പ്രാവർത്തികമാക്കുന്നത് പ്രധാനമാണ്. ഉപഗ്രഹങ്ങളിലൂടെ എല്ലാം കാണാനാകും, ഇത് വലിയ സാധ്യതകളാണ് തുറന്നു നൽകുന്നത്. ഇപ്പോൾ വ്യത്യസ്തമായ ചിന്താഗതിയാണുള്ളത്, നമ്മൾ കുറച്ചുകൂടി വിമർശനാത്മകമായി സമീപിക്കേണ്ടതുണ്ട്. കാരണം, അയൽ മേഖലകളിൽ എന്ത് സംഭവിക്കുന്നുവെന്ന് മനസിലാക്കാനുള്ള കഴിവിനെ ആശ്രയിച്ചുകൂടിയാണ് ഒരു രാജ്യത്തിന്റെ ശക്തി നിർണയിക്കപ്പെടുന്നതെന്നാണ് ഐഎസ്ആർഒ ചെയർമാൻ പറഞ്ഞത്.
ഇന്ത്യയ്ക്ക് ഇപ്പോഴുള്ള 54 ഉപഗ്രഹങ്ങളിൽ 17 എണ്ണം സൈനിക ആവശ്യത്തിനുള്ളതാണ്. ഇവയിൽ നിന്നുള്ള ചിത്രങ്ങളും മറ്റ് വിവരങ്ങളും ഭൂമിയിലെ കേന്ദ്രത്തിലേക്ക് അയയ്ക്കുകയും അവിടെ വിശകലനം ചെയ്ത് ആവശ്യമുള്ളത് സേനയ്ക്ക് നൽകുകയുമാണ്. പുതിയ സംവിധാനത്തിൽ ഡേറ്റ അപഗ്രഥനം ഉപഗ്രഹങ്ങളിൽ തന്നെയാണ്. നിലവിലുള്ളതിന്റെ പത്ത് മടങ്ങ് ശേഷിയുണ്ടാവും. ചൈനയുടെ സൈനികനീക്കങ്ങളും പാകിസ്താന്റെ നുഴഞ്ഞുകയറ്റവും കടലിലെ സുരക്ഷാഭീഷണിയും നേരിടുകയാണ് പ്രധാന ലക്ഷ്യം. രഹസ്യാന്വേഷണം, ചാരനിരീക്ഷണം, ശത്രുക്കൾക്ക് ചോർത്താനാവാത്ത വാർത്താവിനിമയം, അതിർത്തികളിലെ സൈനിക വിന്യാസവും നിർമ്മാണങ്ങളും കടലിലെ നീക്കങ്ങളും നിരീക്ഷിക്കൽ, വിവരങ്ങൾ കൈമാറൽ, സൈനിക ഏകോപനം എന്നിവയിലും ഈ ഉപഗ്രഹങ്ങൾ സഹായമാകും.
ഭൂമിയിൽ നിന്ന് 36,000കിലോമീറ്റർ അകലെയുള്ള ജിയോ (ജിയോസ്റ്റേഷനറി ഇക്വറ്റോറിയൽ ഓർബിറ്റ്) മുതൽ 400 കിലോമീറ്റർ അകലെയുള്ള ലിയോ (ലോവർ എർത്ത് ഓർബിറ്റ്) വരെയാണ് ഉപഗ്രഹങ്ങൾ സജീകരിക്കുക.
36,000 കിലോമീറ്ററിലെ ഉപഗ്രഹത്തിന് ദൃശ്യപരിധി കൂടുതലായിരിക്കും. കാശ്മീരിലെയും മറ്റും അതിർത്തികളിലെ നീക്കങ്ങൾ ആദ്യം കാണുക ഈ ഉപഗ്രഹമാവും. അത് ഭൂമിയോട് അടുത്തുള്ള ഉപഗ്രഹങ്ങൾക്ക് കൈമാറും. അവ കൂടുതൽ വ്യക്തമായ വിവരങ്ങൾ ശേഖരിച്ച് സ്വയം അപഗ്രഥിച്ച് ഭൂമിയിലെ സൈനിക കേന്ദ്രത്തിന് കൈമാറും. സൈനിക കേന്ദ്രങ്ങളുടെ വാർത്താവിനിമയ ഏകോപനവും ഉപഗ്രഹങ്ങൾ തന്നെ നിർവ്വഹിക്കും. ഇതുമൂലം നൂറുകണക്കിന് ഉപഗ്രഹ ഡാറ്റ വിശകലനം ചെയ്ത് പ്രതികരിക്കാനുള്ള സമയനഷ്ടം ഒഴിവാക്കാനും പെട്ടെന്ന് പ്രതിരോധനീക്കങ്ങൾ നടത്താനുമാകും
Discussion about this post