തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകനെ രാഷ്ട്രീയവൈരാഗ്യത്തിൽ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതിക്ക് മുഴുവൻ സമയ ഗവേഷണത്തിന് അനുമതി നൽകി കേരള സർവ്വകലാശാല. ആർഎസ്എസ് പ്രവർത്തകൻ കൂത്തുപറമ്പ് മൂര്യാട് സ്വദേശി പ്രമോദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കുട്ടിമാക്കൂൽ ധനീഷിനാണ് ഗവേഷക രജിസ്‌ട്രേഷൻ നൽകാൻ സർവ്വകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചത്. നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിലാണ് ധനേഷ്.
ഇതുമായി ബന്ധപ്പെട്ട നടപടികൾ റദ്ദാക്കണമെന്നും ഇത്തരത്തിൽ കൊലക്കേസ് പ്രതിക്ക് വഴിവിട്ട സഹായം നൽകുന്നത് സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്നും കാണിച്ച് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പെയ്ൻ കമ്മിറ്റി വൈസ് ചാൻസിലർക്ക് നിവേദനം നൽകിയിട്ടുണ്ട്. ഇയാളുടെ ഗവേഷണ പ്രവേശന പരീക്ഷയുടെ ഉത്തര കടലാസ് ഉൾപ്പെടെ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പെയ്ൻ കമ്മിറ്റി ആവശ്യപ്പെട്ടു.
ഗവേഷണ രജിസ്‌ട്രേഷന്റെ രേഖകൾ കോടതിയിലും സർക്കാരിലും ഹാജരാക്കിയാൽ ഗവേഷണ കാലമായ അഞ്ച് വർഷവും പരോളിൽ പുറത്ത് നിൽക്കാം. ഇതിനുളള നീക്കമാണ് നടത്തിയിരിക്കുന്നത്. സിപിഎം നിർദ്ദേശ പ്രകാരമാണ് കണ്ണൂർ സർവ്വകലാശാലയിൽ നിന്നും കേരള സർവ്വകലാശാലയിലേക്ക് ഗവേഷണം മാറ്റിയത്. ഇയാളുടെ ഗവേഷണവുമായി ബന്ധപ്പെട്ട തുടർ നടപടികൾ സ്വീകരിക്കാൻ സർവ്വകലാശാല രജിസ്ട്രാർക്ക് സിൻഡിക്കേറ്റ് നിർദ്ദേശം നൽകിക്കഴിഞ്ഞതായാണ് വിവരം. ഗവേഷണം തുടങ്ങുന്നതോടെ സർവ്വകലാശാലയുടെ പ്രതിമാസ ഫെല്ലോഷിപ്പിനും ധനേഷ് അർഹനാകും.
കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ഒരാൾക്ക് മുഴുവൻസമയ ഗവേഷകൻ ആകാൻ കഴിയില്ലെന്ന് സർവ്വകലാശാല ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഈ എതിർപ്പുകൾ മറികടന്ന് സിൻഡിക്കേറ്റ് ഗവേഷണത്തിന് പച്ചക്കൊടി കാട്ടിയത്. കോവിഡ് കാലത്ത് പരോളിൽ ഇറങ്ങി കണ്ണൂർ സർവ്വകലാശാലയിൽ നിന്നും രണ്ട് വർഷത്തെ എൽഎൽഎം പഠനം ധനീഷ് പൂർത്തിയാക്കിയിരുന്നു. തുടർന്ന് യുജിസി നെറ്റ് പരീക്ഷാ പരിശീലനത്തിനും ഇയാൾക്ക് ഇയാൾക്ക് പ്രത്യേക പരോൾ അനുവദിച്ചു. എന്നാൽ പരീക്ഷ വിജയിച്ചില്ല.
ഗവേഷണത്തിനായി അപേക്ഷയും അനുബന്ധ രേഖകളും ഓൺലൈനായി അയയ്ക്കണമെന്ന ചട്ടം ലംഘിച്ചതുകൊണ്ട് ധനീഷിന്റെ രജിസ്‌ട്രേഷൻ സർവ്വകലാശാല തടഞ്ഞുവെച്ചിരുന്നു. എന്നാൽ ജയിലിലിൽ ഇതിനുളള സൗകര്യമില്ലാത്തതിനാലാണ് ഓൺലൈൻ അപേക്ഷ നൽകാഞ്ഞതെന്ന വിശദീകരണം പരിഗണിച്ചാണ് ഇപ്പോൾ അനുകൂല തീരുമാനമെടുത്തത്.
2007 ഓഗസ്റ്റ് 16 നാണ് ധനീഷും കൂട്ടരും കശുമാവിൻ തോട്ടത്തിൽ വെച്ച് പ്രമോദിനെ വെട്ടിക്കൊലപ്പെടുത്തുന്നത്. 11 അംഗ കൊലയാളി സംഘമാണ് കൃത്യം നിർവ്വഹിച്ചത്. ഇതിൽ ഒന്നാം പ്രതി വിചാരണ കാലയളവിൽ മരിച്ചിരുന്നു. ബാക്കി പത്ത് പ്രതികൾക്ക് തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്ന് കോടതി കണ്ടെത്തിയിരുന്നു. ഒപ്പമുണ്ടായിരുന്ന പ്രകാശൻ എന്നയാൾക്കും പരിക്കേറ്റിരുന്നു. ഇയാളുടെ മൊഴി കേസിൽ നിർണായകമാകുകയും ചെയ്തിരുന്നു.













Discussion about this post