കാസർകോട്: മറ്റ് സമുദായങ്ങളിൽ നിന്ന് വിവാഹം കഴിക്കുന്നവരെ സമുദായത്തിൽ നിന്ന് പുറത്താക്കരുതെന്ന കോടതി വിധി മാനിക്കാതെ കൊട്ടോടിയിലെ ക്‌നാനായ പള്ളി. കാസർകോട് സഭ ക്‌നാനായ വിവാഹത്തിന് അനുമതി നിഷേധിച്ചു. കോടതി വിധിക്ക് ശേഷം കൊട്ടോടിയിൽ നിശ്ചയിച്ച വിവാഹത്തിനാണ് സഭ അനുമതി നിഷേധിച്ചത്.
എന്നാൽ കൊട്ടോടി ഇടവക അംഗമായി നിന്നുകൊണ്ട് തന്നെ വിവാഹ ജീവിതത്തിലേക്ക് കടക്കുകയാണെന്ന നിലപാടിലാണ് വരൻ ജസ്റ്റിൻ. ക്നാനായ സഭാംഗമായ ജസ്റ്റിൻ മംഗലത്ത് സിറോ മലബാർ സഭയിൽ നിന്നുമുള്ള വിജിമോളെയാണ് വിവാഹം കഴിച്ചത്. കഴിഞ്ഞ ആഴ്ച തലശ്ശേരി അതിരൂപതയിലെ പള്ളിയിൽ വെച്ച് ജസ്റ്റിന്റേയും വിജിമോളുടേയും വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ജസ്റ്റിന്റെ ഇടവകയായ കൊട്ടോടി സെന്റ് ആൻസ് പള്ളിയാണ് വിവാഹക്കുറി നൽകിയത്. എന്നാൽ അവസാന നിമിഷം കൊട്ടോടിയിലെ പള്ളി വിവാഹത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.
ക്നാനായ സഭയിലുള്ളവർക്ക് മറ്റ് സഭയിലുള്ളവരെ വിവാഹം ചെയ്യാമെന്ന കോടതി ഉത്തരവുണ്ട്. ഒപ്പം കോട്ടയം അതിരൂപതയും ഇത്തരം വിവാഹം അംഗീകരിച്ചുകൊണ്ട് നിലപാടെടുത്തിരുന്നു.
മറ്റ് സഭയിൽ നിന്നും വിവാഹം കഴിച്ചാൽ രക്ത ശുദ്ധി നഷ്ടപ്പെടുമെന്നാണ് വിശ്വാസം. ഇതിനാൽ ഇത്തരം വിവാഹം കഴിക്കുന്നവർ സ്വയം ഭ്രഷ്ട് സ്വീകരിച്ച് സഭയ്ക്ക് പുറത്തപോകണമെന്നായിരുന്നു സഭാനിയമം. ഇതിനെതിരെ കോട്ടയം അതിരൂപതാംഗമായ കിഴക്കേ നട്ടാശ്ശേരി ഇടവകാംഗം ബിജു ഉതുപ്പാണ് നിയമപോരാട്ടത്തിനിറങ്ങിയത്. 1989ലായിരുന്നു ബിജു വിവാഹതിനായത്. ദമ്പതികൾ ക്നാനായ വിഭാഗത്തിൽ നിന്നുള്ളവരായിരുന്നു. എന്നാൽ വിവാഹ കുറിക്കായി സഭാധികാരികളെ സമീപിച്ചപോൾ രക്ത ശുദ്ധിയുടെ വാദം ഉന്നയിച്ചുകൊണ്ട് കുറി നിഷേധിക്കുകയായിരുന്നു. ബിജുവിന്റെ മുത്തശ്ശി ലാറ്റിൻ സമുദായക്കാരിയാണന്നും അതുകൊണ്ട് തന്നെ പിന്നീടുള്ള തലമുറയ്ക്ക് രക്ത ശുദ്ധിയില്ലെന്ന് പറഞ്ഞായിരുന്നു കുറി നിഷേധിച്ചത്. ഇതിനെതിരെ നീണ്ട പോരാട്ടമാണ് നടന്നത്. 35 വർഷത്തെ പോരാട്ടത്തിൽ മജിസ്ട്രേറ്റ് കോടതി മുതൽ സുപ്രീംകോടതി വരെ അനുകൂല വിധി പുറപ്പെടുവിച്ചിട്ടും സഭ വിവാഹത്തിന് കുറി നൽകിയിരുന്നില്ല.
Discussion about this post