ഗുവാഹട്ടി: ശിവക്ഷേത്രത്തിലേക്ക് ഗോമാതാവിനെ സമ്മാനിച്ച് ഇസ്ലാമിക വിശ്വാസി. ശിവനഗർ സ്വദേശിയും മാദ്ധ്യമ പ്രവർത്തകനുമായ ഖാലിയുർ റഹ്‌മാൻ ആണ് ഗോമാതാവിനെ നൽകിയത്. അതേസമയം ഇതിന് ശേഷം അദ്ദേഹത്തിനെതിരെ മതതീവ്രവാദികൾ ഭീഷണിയുമായി രംഗത്ത് എത്തിയിട്ടുണ്ട്.
ഇന്നലെയായിരുന്നു സമീപത്തെ ശിവ ദോൾ ക്ഷേത്രത്തിന് പശുവിനെ കൈമാറിയത്. വീട്ടിൽ സ്വന്തമായി അദ്ദേഹം പശുക്കളെ പരിപാലിയ്ക്കുന്നുണ്ട്. ഇതിൽ പ്രിയപ്പെട്ട ഒന്നിനെയാണ് അദ്ദേഹം ക്ഷേത്രത്തിന് നൽകിയത്. മകൾക്കൊപ്പം എത്തി പശുവിന് ക്ഷേത്രത്തിലേക്ക് കൈമാറുന്ന അദ്ദേഹത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ജനിച്ച നാൾ മുതൽ പശുവിനെ പരിപാലിച്ചിരുന്നത് മകളാണെന്ന് റഹ്‌മാൻ പറയുന്നു. തങ്ങൾക്ക് പശുക്കളെന്നാൽ ജീവനാണ്. തങ്ങളുടെ പ്രിയപ്പെട്ടവയിൽ ഒന്നിനെയാണ് ക്ഷേത്രത്തിന് കൈമാറാൻ തീരുമാനിച്ചത്. ഈ പശുവിന് ബിസ്‌ക്കറ്റ് വലിയ ഇഷ്ടമാണ്. അതിനാൽ ബിസ്‌ക്കറ്റ് എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത് എന്നും റഹ്‌മാൻ വ്യക്തമാക്കി.
അസമിന്റെ പുതുവർഷത്തിലെ ആദ്യത്തെ തിങ്കളാഴ്ചയായിരുന്നു ക്ഷേത്രത്തിലേക്ക് ഗോമാതാവിനെ ദാനമായി ലഭിച്ചതെന്ന് പൂജാരി സുരേഷ് ബോർത്തകുർ പറഞ്ഞു. അതിനാൽ തന്നെ ഇത് ഏറെ വിശിഷ്ടമാണ്. ദൈവത്തിന് മുൻപിൽ മതമില്ല. മുസ്ലീമായിട്ട് പോലും റഹ്‌മാൻ തനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കാൻ തങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. അദ്ദേഹം ഒരു ശിവഭക്തനാണെന്നും സുരേഷ് ബോർത്തകുർ വ്യക്തമാക്കി.
ശിവസാഗർ നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ശിവ ദോൽ ക്ഷേത്രം. ശിവ ദോൽ, വിഷ്ണു ദോൽ, ദേവി ദോൽ എന്നീ മൂന്ന് ക്ഷേത്രങ്ങളും ഉൾക്കൊള്ളുന്നതാണ് ശിവ ദോൽ ക്ഷേത്രം. നിരവധിി ഭക്തരാണ് ഇവിടേയ്ക്ക് ദിവസേന എത്താറുള്ളത്.
Discussion about this post