കോഴിക്കോട്: സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തിരമായി വിമാനം തിരിച്ചിറക്കേണ്ടി വന്ന സംഭവത്തിൽ പൈലറ്റിനെതിരെ നടപടി. പൈലറ്റിനെ സസ്‌പെൻഡ് ചെയ്തു. കോഴിക്കോട്- ദമാം എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അടിയന്തിരമായി താഴെയിറക്കിയത്.
കരിപ്പൂര് നിന്നും വിമാനം പറന്നുയരുന്നതിനിടെ പിൻചിറക് റൺവേയിൽ തട്ടിയിരുന്നു. ഇതേ തുടർന്ന് വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനം തകരാറിലാകുകയായിരുന്നു. പിൻചിറക് റൺവേയിൽ തട്ടാൻ കാരണം ഭാര നിർണ്ണയത്തിൽ പൈലറ്റിന് ഉണ്ടായ പിഴവാണെന്നാണ് വിലയിരുത്തൽ. ഇതേ തുടർന്നാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.
വെള്ളിയാഴ്ചയായിരുന്നു വിമാനം അടിയന്തിരമായി താഴെയിറക്കിയത്. രാവിലെ 10 മണിയോടെയായിരുന്നു വിമാനം കരിപ്പൂര് നിന്ന് പുറപ്പെട്ടത്. സാങ്കേതിക തകരാറിനെ തുടർന്ന് ഇവിടെ തന്നെ തിരിച്ചിറക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇതിന് കഴിഞ്ഞില്ല. തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനം ഇറക്കാൻ ശ്രമിച്ചുവെങ്കിലും അടിയന്തിര ലാൻഡിംഗിന് അനുമതി ലഭിച്ചിരുന്നില്ല. ഇതോടെ തിരുവനന്തുപരത്ത് ഇറക്കാൻ തീരുമാനിക്കുകയായിരുന്നു.
രാജ്യത്തെ സുരക്ഷിത വിമാനത്താവളങ്ങളിൽ ഒന്നാണ് തിരുവനന്തപുരം വിമാനത്താവളം. ഉച്ചയ്ക്ക് 12 ഓടെയാണ് ഇവിടെ വിമാനം ഇറക്കിയത്. സാങ്കേതിക തകരാർ പരിഹരിച്ച് വൈകീട്ടോടെ യാത്രികരുമായി വിമാനം ദമാമിലേക്ക് പറന്നു.
Discussion about this post