ചാലക്കുടി: രാമസിംഹൻ അബൂബക്കർ സംവിധാനം ചെയ്ത് കഴിഞ്ഞ ദിവസം തിയറ്ററിലെത്തിയ പുഴ മുതൽ പുഴ വരെ സിനിമയിൽ കലാഭവൻ മണിയുടെ അനുജൻ ആർഎൽവി രാമകൃഷ്ണന്റെ വേഷം ശ്രദ്ധേയമാകുന്നു. ചിത്രത്തിന്റെ ആദ്യാവസാനം നിറഞ്ഞുനിൽക്കുന്ന കഥാപാത്രത്തെ തൻമയത്വത്തോടെയാണ് നർത്തകൻ കൂടിയായ ആർഎൽവി രാമകൃഷ്ണൻ കൈകാര്യം ചെയ്തിരിക്കുന്നത്.
സിനിമ കണ്ടിറങ്ങിയവരെല്ലാം ചാത്തൻ എന്ന കഥാപാത്രത്തിന്റ വേഷപ്പകർച്ചയെയും ഭാവപ്രകടനങ്ങളെയും മുക്തകണ്ഠം പ്രശംസിക്കുകയാണ്. കുമാരനാശാന്റെ ദുരവസ്ഥയിലെ കഥാപാത്രങ്ങളായ ചാത്തനിലൂടെയും സാവിത്രിയിലൂടെയുമാണ് 1921 പുഴ മുതൽ പുഴ വരെ സിനിമയുടെ കഥ സഞ്ചരിക്കുന്നത്. ഞാൻ അറിഞ്ഞ ഖിലാഫത്ത് സ്വാതന്ത്ര്യസമരമായിരുന്നില്ലെന്ന് ചാത്തന്റെ കഥാപാത്രം പറയുന്ന ഡയലോഗിലാണ് സിനിമ അവസാനിക്കുന്നതും.
ജോയ് മാത്യുവിന്റെ കഥാപാത്രം കാരണവരായ തറവാട്ടിലെ വാല്യക്കാരനാണ് ചാത്തൻ. മതഭ്രാന്തിന്റെ മൂർദ്ധന്യാവസ്ഥയിൽ തമ്പുരാനെയും തമ്പുരാട്ടിയെയും അർദ്ധരാത്രി മതവെറിയൻമാർ കഴുത്തറുത്ത് കൊല്ലുമ്പോൾ മകളായ സാവിത്രി അക്രമികളുടെ കണ്ണ് വെട്ടിച്ച് അഭയം തേടുന്നത് ചാത്തന്റെ കുടിയിലാണ്. അങ്ങനെ സാവിത്രിയുടെ സംരക്ഷണം ഉൾപ്പെടെ ചാത്തന്റെ ചുമതലയാകുന്നു.
ജീവന് തുല്യം സ്‌നേഹിച്ച തമ്പുരാന്റെ മകളുടെ ജീവൻ രക്ഷിക്കാൻ ചാത്തൻ സാവിത്രിയുടെ കൈപിടിച്ച് കാട്ടിലൂടെ പലായനം ചെയ്യുകയാണ്. ആ യാത്രയിൽ ശവശരീരങ്ങൾ ഒഴുകി നടക്കുന്ന പുഴയും കാടിന്റെ മറവിൽ ഒളിച്ചിരിക്കുമ്പോൾ തൊട്ടുമുൻപിൽ മതവെറിയൻമാർ സ്വന്തം സമുദായക്കാരുടെ തലയറുക്കുന്നതും നേരിൽ കാണേണ്ടിവരുമ്പോഴുമെല്ലാം ചാത്തന്റെ ഉളളിലുയരുന്ന വികാരങ്ങൾ അങ്ങേയറ്റം തീവ്രതയോടെയാണ് ആർഎൽവി രാമകൃഷ്ണൻ പകർന്ന് നൽകുന്നത്.
രണ്ട് ഗെറ്റപ്പുകളാണ് ചാത്തൻ എന്ന കഥാപാത്രത്തിനുള്ളത്. ഒന്ന് വയസായ രൂപത്തിലും മറ്റൊന്ന് സിനിമയിൽ ഏതാണ് പൂർണസമയവും നിറഞ്ഞുനിൽക്കുന്ന ചെറുപ്പക്കാരനായ ചാത്തനും. പട്ടണം റഷീദ് ആണ് വയസായ കഥാപാത്രത്തിന് ചമയം ഒരുക്കിയത്. അദ്ദേഹത്തിന്റെ ശിഷ്യനായ വൈശാഖ് ആണ് വാല്യക്കാരനായിരുന്ന ചാത്തന്റെ ചെറുപ്പത്തിന് മേക്കപ്പിട്ടത്.
ചാത്തൻ എന്ന കഥാപാത്രത്തെ ഗംഭീരമാക്കി എന്ന അഭിപ്രായമാണ് എല്ലാവരിലും നിന്ന് അറിയാൻ കഴിഞ്ഞതെന്ന് ആർഎൽവി രാമകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു. ഒരു ചരിത്ര സിനിമയിൽ ഇങ്ങനെ ഒരു കഥാപാത്രത്തെ തന്ന സംവിധായകനും അദ്ദേഹം നന്ദി പ്രകടിപ്പിച്ചു.
Discussion about this post