ഇസ്ലാമാബാദ്; പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ സന്ദർശനത്തിന് അനുമതി നിഷേധിച്ച് തുർക്കി. ഭൂചലനം നാശം വിതച്ച തുർക്കിയിൽ ദുരന്ത ബാധിതർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനായിരുന്നു ഷെഹബാസിന്റെ സന്ദർശനം. ഇന്നലെയായിരുന്നു പാക് പ്രധാനമന്ത്രി തുർക്കിയിലെത്താനിരുന്നത്.
അനുമതി നിഷേധിച്ച കാര്യം പാകിസ്താൻ വിദേശകാര്യമന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്. അതിനിടെ ദുരന്ത സമയത്ത് സന്ദർശനം നടത്താൻ ഒരുങ്ങിയ പാക് പ്രധാനമന്ത്രിക്കെതിരെ ട്വിറ്റർ ഉൾപ്പെടെയുളള സമൂഹമാദ്ധ്യമങ്ങളിൽ രൂക്ഷ വിമർശനവും ഉയർന്നു. തുർക്കിയിലെ ഭരണകർത്താക്കൾ മുഴുവൻ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വ്യാപൃതരായിരിക്കെയാണ് ഷെഹബാസ് സന്ദർശനത്തിന് അനുമതി തേടിയത്. വിവേകശൂന്യമായ തീരുമാനമെന്നാണ് ട്വിറ്ററിൽ പാക് പ്രധാനമന്ത്രിക്കെതിരെ ഉയരുന്ന വിമർശനം.
കഴിഞ്ഞ ദിവസം ഉണ്ടായ ഭൂചലനത്തിൽ തുർക്കിയിലും സിറിയയിലുമായി 12,000 ത്തിലധികം പേർ മരിച്ചിട്ടുണ്ട്. ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്. ഇതിനിടയിലാണ് പാക് പ്രധാനമന്ത്രി സന്ദർശനത്തിന് ഒരുങ്ങിയത്. ദുരന്ത ബാധിത മേഖലകളിൽ ഹെലികോപ്ടറിൽ നിരീക്ഷണം നടത്താനും പാക് പ്രധാനമന്ത്രി പദ്ധതിയിട്ടിരുന്നതായിട്ടാണ് റിപ്പോർട്ടുകൾ. എന്നാൽ മോശം കാലാവസ്ഥ മൂലം ഈ പ്രദേശങ്ങളിൽ സന്ദർശനം നടത്താനാകില്ലെന്ന് തുർക്കി അറിയിക്കുകയായിരുന്നു.
ദുരന്തം നേരിടുന്ന തുർക്കി ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനാണ് ഷെഹബാസിന്റെ യാത്രയെന്ന് പാകിസ്താൻ വാർത്താവിനിമയ മന്ത്രി മറിയം ഔറംഗസേബ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഷെഹബാസ് ഷെരീഫിന് സന്ദർശന അനുമതി നിഷേധിച്ചത് പാകിസ്താനിൽ രാഷ്ട്രീയ വിവാദത്തിനും തിരികൊളുത്തിക്കഴിഞ്ഞു.
പാകിസ്താന്റെ സുഹൃത്ത് രാജ്യമാണ് തുർക്കി. എന്നാൽ തുർക്കിയുടെ പ്രതിസന്ധിഘട്ടത്തിൽ ഇന്ത്യ സഹായവുമായി രംഗത്തെത്തിയത് പാകിസ്താനെ അസ്വസ്ഥമാക്കുന്നുണ്ട്. ഇന്ത്യയോട് പല കാര്യങ്ങളിലും പരസ്യമായ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്ന വ്യക്തിയാണ് തുർക്കിയുടെ പ്രസിഡന്റ് തയ്യിപ്പ് എർദോഗൻ. ഇത് കണക്കിലെടുക്കാതെ ആപത് ഘട്ടത്തിൽ സഹായഹസ്തവുമായി രംഗത്തെത്തിയ ഇന്ത്യയുടെ നിലപാടിന് ആഗോളതലത്തിൽ വലിയ പിന്തുണയും ലഭിച്ചിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് ഷെഹബാസ് ഷെരീഫ് അടിയന്തരമായി തുർക്കിയിലേക്ക് പോകാനിരുന്നത്.
Discussion about this post