അമേരിക്കയിലെ ചൈനീസ് മാധ്യമപ്രവർത്തകരുടെ പേരുവിവരങ്ങൾ ക്രോഡീകരിക്കാനുള്ള യുഎസിന്റെ നീക്കത്തെ എതിർത്ത് ചൈന. ‘മാധ്യമ സ്വാതന്ത്ര്യം’ എന്ന സങ്കല്പത്തിനു മേൽ അമേരിക്ക കടിഞ്ഞാണിടുകയാണെന്നും ഇത് രാഷ്ട്രീയപരമായ അടിച്ചമർത്തലാണെന്നും ചൂണ്ടിക്കാട്ടിയാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവായ ഷാവോ ലിജിയൻ ഇപ്പോൾ രംഗത്തു വന്നിട്ടുള്ളത്.
അമേരിക്കയിൽ പ്രവർത്തിക്കുന്ന ചൈനീസ് മാധ്യമ പ്രവർത്തകരുടെ പേരുവിവരങ്ങൾ ക്രോഡീകരിക്കാൻ തീരുമാനിച്ച കാര്യം കഴിഞ്ഞ ദിവസം അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയാണ് പുറത്തുവിട്ടത്. മാധ്യമപ്രവർത്തകരെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിയതിനുശേഷം അമേരിക്ക ചിലരുടെ വിസ നിഷേധിക്കാനും തടഞ്ഞു വയ്ക്കാനുമുള്ള സാധ്യതയുണ്ട്. രാജ്യത്തിന്റെ സുരക്ഷയെ മുൻനിർത്തിയാണ് അമേരിക്ക ഇത്തരത്തിലൊരു നിലപാട് സ്വീകരിച്ചിട്ടുള്ളത്. എന്നാൽ ഈ നീക്കം തീർത്തും അടിസ്ഥാനരഹിതമാണെന്നാണ് ചൈനയുടെ വാദം.
നേരത്തെ, ഇന്ത്യയിലടക്കം നിരവധി ചൈനീസ് മാധ്യമപ്രവർത്തകരെ ചാരപ്രവർത്തനത്തിന് അറസ്റ്റ് ചെയ്തിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് കൂടിയാണ് അമേരിക്കയുടെ പുതിയ നീക്കം.
Discussion about this post