ഡൽഹി: ഇന്ത്യൻ കൊവിഡ് വാക്സിനുകൾക്ക് ഉപയോഗാനുമതി ലഭിച്ചതോടെ ഇന്ത്യയിൽ നിന്നും വാക്സിൻ വാങ്ങാൻ ലോകരാജ്യങ്ങൾ. പാകിസ്താന് ഒഴികെയുള്ള അയല്‍രാജ്യങ്ങള്‍, ബ്രസീല്‍, മൊറോക്കോ, സൗദി അറേബ്യ, മ്യാന്മര്, ബംഗ്ലാദേശ്, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്ന് വാക്സിൻ വാങ്ങുമെന്ന് സ്ഥിരീകരിച്ചു കഴിഞ്ഞു. വാക്സിൻ വിതരണം വേഗത്തിലാക്കാൻ ആവശ്യപ്പെട്ട് ബ്രസീൽ ഇന്ത്യക്ക് രണ്ടാമതും കത്തെഴുതി.
ഭൂട്ടാന് പത്തുലക്ഷം കോവിഷീല്‍ഡ് വാക്സിനുകളാണ് ഇന്ത്യയോട് ആവശ്യപ്പെടുന്നത്. നേപ്പാള്‍ 12 ലക്ഷം കോവിഡ് വാക്സിന് ഡോസുകൾ ഇന്ത്യയോട് ആവശ്യപ്പെട്ട് കഴിഞ്ഞു. മൂന്നുകോടി കോവിഷീല്‍ഡ് വാക്സിനുകൾ വാങ്ങാൻ ബംഗ്ലാദേശ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി കരാറില്‍ ഏര്‍പ്പെട്ടു കഴിഞ്ഞു.
മാലദ്വീപും ഇന്ത്യയില്‍നിന്ന് വാക്സിന് വാങ്ങാന്‍ ശ്രമം തുടങ്ങി. ശ്രീലങ്കയും വാക്സിനു വേണ്ടി അഭ്യര്‍ഥന നടത്തിയിട്ടുണ്ട്. അഫ്ഗനിസ്ഥാന് കൊവിഡ് വാക്സിൻ നൽകാൻ ഇന്ത്യ സന്നദ്ധത അറിയിച്ചു കഴിഞ്ഞു.
നിലവിൽ കൊവിഡ് വാക്സിനുകളുടെ ഏറ്റവും വലിയ വിതരണക്കാരാകാനൊരുങ്ങുകയാണ് ഇന്ത്യ. വാക്സിന് വികസിപ്പിക്കല്‍, നിര്‍മാണം, വിതരണം തുടങ്ങിയ മേഖലകളില്‍ മുന്നിട്ടു നില്ക്കുന്ന ഇന്ത്യക്ക് ആഗോളതലത്തില്‍ നടക്കുന്ന കൊറോണ വൈറസ് പ്രതിരോധ കുത്തിവെപ്പ് പ്രക്രിയയിൽ നിർണ്ണായക പങ്കാളിയാകാൻ കഴിയുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
അതേസമയം ചൈനയിൽ നിന്നും വാക്സിൻ വാങ്ങാൻ കാത്തിരിക്കുകയാണ് പാകിസ്ഥാൻ. എന്നാൽ ഇന്ത്യൻ വാക്സിന്റെ ഗുണനിലവാരം ചൈന പോലും അംഗീകരിച്ചതാണ്. ജനുവരി 16നാണ് ഇന്ത്യയില്‍ കോവിഡ് വാക്സിന് വിതരണം ആരംഭിക്കുന്നത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ് വാക്സിനും ഭാരത് ബയോടെക്കിന്റെ കോവാക്സിനുമാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുള്ളത്. വാക്സിന് വിതരണത്തിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകൾ രാജ്യത്ത് യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയായി വരുന്നു.
Discussion about this post