ശൂന്യതയിൽ നിന്ന് കഥ മെനഞ്ഞെടുത്ത് ബി.ജെ.പിയെ ഇല്ലാതാക്കാൻ നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രി തീക്കൊള്ളികൊണ്ട് തലചൊറിയുകയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനെയും മകനെയും തേജോവധം ചെയ്യാൻ ശ്രമിക്കുകയാണ്. സുരേന്ദ്ര വേട്ടയുടെ രണ്ടാം പർവ്വമാണ് ഇപ്പോൾ നടക്കുന്നതെന്നും നേരത്തെ ശബരിമലയുടെ പേരിലായിരുന്നു പീഡനമെന്നും എം ടി രമേശ് പറഞ്ഞു.
കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട പണം ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്ന് ഏത് വസ്തുതയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇപ്പോൾ ധർമരാജൻ തന്നെ യഥാർത്ഥ വസ്തുത കോടതിയിൽ സമർപ്പിച്ചതോടെ മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രി മാപ്പ് പറയാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
അപകീർത്തിപ്പെടുത്തി കള്ളക്കേസുകളെടുത്ത് ബി.ജെ.പിയെ ഇല്ലാതാക്കാനാണ് സി.പി.എം ശ്രമം. ഇത് ഇന്ത്യയാണെന്ന കാര്യം മുഖ്യമന്ത്രി മറന്ന് പോകരുത്. മഞ്ചേശ്വരത്തെ ബി.എസ്.പി സ്ഥാനാർത്ഥി സുന്ദരയെ സുരേന്ദ്രൻ ഇതുവരെ നേരിട്ട് കണ്ടിട്ടില്ലെന്ന് സുന്ദര തന്നെ പറയുന്നു. പിന്നെ എങ്ങിനെയാണ് സുരേന്ദ്രൻ്റെ പേരിൽ കേസ് എടുക്കാൻ കഴിയുന്നതെന്ന് എം ടി രമേശ് ചോദിച്ചു.
അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നവർ ആദിവാസി ജനതയുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടിയ സി.കെ. ജാനുവിനെ അപമാനിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
https://www.facebook.com/mtrameshofficial/posts/2866147163625420
Discussion about this post