ജനീവ: വരും ദിവസങ്ങളിൽ ലോകത്ത് കൊവിഡ് ഡെൽറ്റ വകഭേദം ആഞ്ഞടിച്ചേക്കുമെന്ന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. 3 ആഴ്ചയ്ക്കുള്ളിൽ ലോകത്താകമാനം 20 കോടി പേർക്ക് രോഗം ബാധിച്ചേക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക് കൂട്ടൽ.
124 രാജ്യങ്ങളിലാണു നിലവിൽ ഡെൽറ്റ വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. ഒരാഴ്ചയ്ക്കിടെ 13 രാജ്യങ്ങളിൽക്കൂടി ഡെൽറ്റ സാന്നിധ്യം പുതുതായി സ്ഥിരീകരിച്ചു. പല രാജ്യങ്ങളിൽനിന്നും ശേഖരിച്ച കോവിഡ് സാംപിളുകളിൽ 75 ശതമാനത്തിലും ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യമുണ്ട്.
ജൂലൈ 20 മുതലുള്ള 4 ആഴ്ചകളിൽ ഓസ്ട്രേലിയ, ബംഗ്ലദേശ്, ബോട്സ്വാന, ബ്രിട്ടൻ, ചൈന, ഡെൻമാർക്ക്, ഇന്ത്യ, ഇന്തൊനേഷ്യ, ഇസ്രായേൽ, പോർച്ചുഗൽ, റഷ്യ, സിംഗപ്പുർ, ദക്ഷിണാഫ്രിക്ക അടക്കമുള്ള രാജ്യങ്ങളിൽനിന്നു ശേഖരിച്ച സാമ്പിളുകളിൽ ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യം 75 ശതമാനത്തിൽ അധികമാണ്. ജൂലൈ 12 മുതൽ 18 വരെയുള്ള കാലയളവിൽ ലോകത്തു 34 ലക്ഷം കോവിഡ് കേസുകളാണു പുതുതായി സ്ഥിരീകരിച്ചതെന്നാണു ലോകാരോഗ്യ സംഘടന കണ്ടെത്തിയിരിക്കുന്നത്. മുൻപത്തെ ആഴ്ചയെക്കാൾ രോഗവ്യാപനത്തിൽ 12 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്.
മുൻകരുതലുകൾ ശക്തമാക്കുകയും നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കാതിരിക്കുകയും ചെയ്യാത്ത പക്ഷം വലിയ വിപത്താണ് ലോകത്തെ കാത്തിരിക്കുന്നതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.
Discussion about this post