ഡല്‍ഹി: ഒളിമ്പ്യനും മുന്‍ ദേശീയ ഫുട്ബാള്‍ ടീം കോച്ചുമായ സയ്യിദ് ഷാഹിദ് ഹക്കിം(82 ) അന്തരിച്ചു. ഗുല്‍ബര്‍ഗയിലെ ആശുപത്രിയില്‍ ഞായറാഴ്ചയായിരുന്നു അന്ത്യം. പക്ഷാഘാതം വന്നതിനെ തുടര്‍ന്ന് അടുത്തിടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
1960 റോം ഒളിമ്പിക്സിലെ ഇന്ത്യന്‍ ഫുട്ബാള്‍ ടീമിന്റെ ഭാഗമായിരുന്നെങ്കിലും മിഡ്ഫീല്‍ഡര്‍ക്ക് പന്ത് തട്ടാന്‍ സാധിച്ചിരുന്നില്ല. അന്ന് ടീമിനെ പരിശീലിപ്പിച്ചത് ഹക്കീമിന്റെ പിതാവും കോച്ചിങ് ഇതിഹാസവുമായിരുന്ന സയ്യിദ് അബ്ദുല്‍ റഹീമായിരുന്നു. 1962ല്‍ ഇന്ത്യന്‍ ടീം ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയപ്പോള്‍ അദ്ദേഹത്തിന് ടീമില്‍ ഇടം നേടാനായില്ല.
അഞ്ച് പതിറ്റാണ്ട് കാലം ഇന്ത്യന്‍ ഫുട്ബാളുമായി ഹൃദയ ബന്ധം കാത്ത് സൂക്ഷിച്ച ഹക്കീം സാബിനെ രാജ്യം ദ്രോണാചാര്യ പുരസ്കാരം നല്കി ആദരിച്ചു. 1982ഏഷ്യന്‍ ഗെയിംസില്‍ ഇതിഹാസ താരം പി.കെ. ബാനര്‍ജിക്ക് കീഴില്‍ ഇന്ത്യന്‍ ടീം അസിസ്റ്റന്റ് കോച്ചായിരുന്ന ഹക്കീം പില്ക്കാലത്ത് മുഖ്യ പരിശീലകനായി.
1988ല്‍ കരുത്തരായ ഈസ്റ്റ് ബംഗാളിനെ തോല്പിച്ച് മഹീന്ദ്ര & മഹീന്ദ്രയെ ഡ്യൂറന്‍ഡ് കപ്പ് ജേതാക്കളാക്കിയതാണ് ക്ലബ് കോച്ചിങ് കരിയറിലെ സുപ്രധാന നേട്ടങ്ങളിലൊന്ന്. സാല്‍ഗോക്കള്‍ ഗോവക്ക് തന്ത്രമോതിക്കൊടുത്ത അദ്ദേഹം ബംഗാള്‍ മുംബൈ എഫ്.സിയെയാണ് (2004-05) അവസാനം പരിശീലിപ്പിച്ചത്.
ഫിഫ അംഗീകരമുള്ള റഫറിയായ അദ്ദേഹം നിരവധി ഏഷ്യന്‍ ക്ലബ് മത്സരങ്ങള്‍ നിയന്ത്രിച്ചു. 1988 എ.എഫ്.സി ഏഷ്യന്‍ കപ്പ് ഉള്‍പ്പെടെ 33 അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് വിസിലൂതി. ഇന്ത്യന്‍ എയര്‍ഫോഴ്സിലെ സക്വാഡ്രന്‍ ലീഡറായ ഹക്കീമിന് 2017ല്‍ സമഗ്രസംഭാവനക്ക് ധ്യാന്‍ചന്ദ് പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ധ്യാന്‍ചന്ദ് പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ ഫുട്ബാളര്‍ ആണ് അദ്ദേഹം.
Discussion about this post