തിരുവനന്തപുരം: 2022 മെയ് മാസത്തിലാണ് കേന്ദ്ര സർക്കാർ ഇന്ധന വിലയിലെ എക്സൈസ് തീരുവ കുറച്ചത്. ഇതിന് ശേഷം രാജ്യത്ത് എണ്ണക്കമ്പനികൾ പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ചിട്ടില്ല. കേന്ദ്ര സർക്കാർ എക്സൈസ് തീരുവ കുറച്ചതിന് ആനുപാതികമായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകളും നികുതി കുറച്ചിരുന്നു. എന്നാൽ നികുതി കുറയ്ക്കാൻ കേരളം ഇതുവരെ തയ്യാറായിട്ടില്ല.
നിലവിൽ അയൽ സംസ്ഥാനങ്ങളിലും മാഹിയിലും കേരളത്തേക്കാൾ 12 രൂപ കുറവിലാണ് പെട്രോളും ഡീസലും വിൽക്കുന്നത്. ഇതിന് പുറമെ പെൻഷൻ കൊടുക്കാനെന്ന പേരിൽ ലിറ്ററിന് 2 രൂപ അധിക ഇന്ധന സെസ് കൂടി ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ കഴിഞ്ഞ ബജറ്റിൽ തീരുമാനിച്ചിരുന്നു. തീരുമാനം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരാനിരിക്കുകയാണ്. ഇതോടെ, ശനിയാഴ്ച മുതൽ സംസ്ഥാനത്ത് ഇന്ധന വില ലിറ്ററിന് 14 രൂപയാണ് അധികമായി ഈടാക്കാൻ പോകുന്നത്.
വില വർദ്ധനവ് പ്രാബല്യത്തിൽ വരുന്നതോടെ, മാഹിയിൽ നിന്നും കേരളത്തിലേക്ക് ഇന്ധനം കടത്തുന്നത് വർദ്ധിക്കാൻ സാദ്ധ്യതയുണ്ട് എന്നാണ് റിപ്പോർട്ട്. സംസ്ഥാനത്തെ ഇന്ധന പമ്പ് ഉടമകളും ഈ ആശങ്ക പങ്കുവെക്കുന്നുണ്ട്. മാഹിയിൽ നിലവിൽ പെട്രോൾ വില ലിറ്ററിന് 93.80 രൂപയും ഡീസലിന് 83.72 രൂപയുമാണ്. എന്നാൽ കേരളത്തിൽ പെട്രോളിന് 105.80 രൂപയും ഡീസലിന് 94.80 രൂപയുമാണ് വില. അധിക സെസ് കൂടി ചുമത്തുന്നതോടെ, കേരളത്തിൽ പെട്രോൾ വില 108 എങ്കിലും ആകും.
ഒരു ലിറ്റർ ഇന്ധനത്തിന് നിലവിൽ കിഫ്ബിയിലേക്ക് ഒരു രൂപ നിരക്കിൽ സംസ്ഥാനം ഈടാക്കുന്നുണ്ട്. കൂടാതെ, ലിറ്ററിന് 25 പൈസ സെസ് ഇപ്പോൾ തന്നെ നിലവിലുണ്ട്. ഇതിനും പുറമേയാണ് 2 രൂപ സാമൂഹിക സുരക്ഷാ സെസ് ഏർപ്പെടുത്തുന്നത്.
Discussion about this post