ന്യൂഡൽഹി: 2020 ൽ വടക്ക് കിഴക്കൻ ഡൽഹിയിലുണ്ടായ കലാപത്തിൽ ഒൻപത് പ്രതികൾക്ക് ഏഴ് വർഷം ജയിൽ ശിക്ഷ വിധിച്ച് കോടതി. കർകർധൂമ കോടതിയാണ് ശിക്ഷ വിധിച്ചത്. 2020 ഫെബ്രുവരിയിൽ ഡൽഹിയിലെ ഗോകുൽപുരിയിൽ കലാപമുണ്ടാക്കുകയും നാശനഷ്ടമുണ്ടാക്കുകയും ചെയ്തതാണ് കേസ്.
നിയമവിരുദ്ധമായി സംഘടിച്ച പ്രതികൾ ഹിന്ദു സമൂഹത്തിന്റെ സ്വത്തുവകകൾക്ക് പരമാവധി നാശനഷ്ടം വരുത്താനാണ് പദ്ധതിയിട്ടിരുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹിന്ദു സമൂഹത്തിന്റെ മനസിൽ ഭയം വിതറുകയെന്ന ഉദ്ദേശ്യത്തോടെയായിരുന്നു പ്രതികളുടെ നീക്കമെന്നും കോടതി അഭിപ്രായപ്പെട്ടു. ഗോകുൽപുരിയിലെ ടയർമാർക്കറ്റിനും പെട്രോൾ പമ്പിനും ഉൾപ്പെടെ തീവെച്ച അക്രമികൾ മേഖലയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.
അഡീഷണൽ സെഷൻസ് ജഡ്ജി പുലസ്ത്യ പ്രമാചലയാണ് കേസിൽ വിധി പ്രസ്താവിച്ചത്. വിവിധ സെക്ഷനുകളിലായി ഒരു വർഷം മുതൽ ഏഴ് വർഷം വരെയാണ് ശിക്ഷ. 21,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.
ഷാനു എന്ന് വിളിക്കുന്ന മൊഹമ്മദ് ഷാനവാസ്, മൊഹമ്മദ് ഷോയിബ്, ഷഹ്റൂഖ്, റാഷിദ്, ആസാദ്, അഷ്റഫ് അലി, പർവ്വേസ്, ഫൈസൽ, റാഷിദ് എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്.
മാർച്ച് 13 ന് ഇവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. വടക്ക് കിഴക്കൻ ഡൽഹിയിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പ്രഖ്യാപിച്ച നിരോധനാജ്ഞ മറികടന്നായിരുന്നു പ്രതികൾ അന്യായമായി സംഘം ചേർന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.
Discussion about this post