സിഡ്നി: മതിയായ ഫണ്ടിന്റെ അപര്യാപ്തത മൂലം 2026ലെ കോമൺവെൽത്ത് ഗെയിംസ് നടത്തിപ്പിൽ നിന്നും പിന്മാറുന്നതായി ഓസ്ട്രേലിയൻ സംസ്ഥാനമായ വിക്ടോറിയ. കോമൺവെൽത്ത് ഗെയിംസ് നടത്തിപ്പിന് ആകെ ചിലവാകുന്ന തുക 6 ബില്ല്യൺ ഓസ്ട്രേലിയൻ ഡോളറാണ്. ഇത് വഹിക്കാൻ തങ്ങൾക്ക് സാധിക്കാത്തത് കൊണ്ടാണ് പിന്മാറ്റമെന്ന് വിക്ടോറിയൻ ഭരണകൂടം അറിയിച്ചു.
നടത്തിപ്പിൽ നിന്നും വിക്ടോറിയ പിന്മാറിയതോടെ 2026ലെ കോമൺവെൽത്ത് ഗെയിംസിന്റെ ഭാവി അനിശ്ചിതത്വത്തിലായി. മുൻ നിശ്ചയിച്ച തുകയിൽ നിന്നും പുതിയ എസ്റ്റിമേറ്റ് തുക ഉയർത്തിയതാണ് പിന്മാറ്റത്തിന് കാരണമെന്നാണ് വിക്ടോറിയൻ ഭരണകൂടം അറിയിക്കുന്നത്. ഈ തുക കണ്ടെത്തി ഗെയിംസ് സംഘടിപ്പിച്ചാൽ തങ്ങൾക്ക് അത് വലിയ സാമ്പത്തിക ബാദ്ധ്യത വരുത്തി വെക്കുമെന്ന് വിക്ടോറിയൻ പ്രീമിയർ ഡാനിയൽ ആൻഡ്രൂസ് വ്യക്തമാക്കി.
ഗീലോംഗ്, ബെൻഡിഗൊ, ബല്ലാററ്റ് എന്നീ വിക്ടോറിയൻ നഗരങ്ങളിൽ, 2.6 ബില്ല്യൺ ഓസ്ട്രേലിയൻ ഡോളർ ചിലവിൽ ഗെയിംസ് സംഘടിപ്പിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ ചിലവ് ഉയർത്താനുള്ള അധികൃതരുടെ തീരുമാനമാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. വിക്ടോറിയ പിന്മാറിയാൽ ഇതേ തുകയ്ക്ക് പുതിയ വേദി കണ്ടെത്തുക എന്നത് സംഘാടകർക്ക് പ്രയാസമായിരിക്കും.
പകരം വേദി കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ 2026ലെ കോമൺവെൽത്ത് ഗെയിംസ് റദ്ദാക്കേണ്ടി വരും. ഇതിന് മുൻപ് രണ്ട് തവണ മാത്രമാണ് കോമൺവെൽത്ത് ഗെയിംസ് റദ്ദാക്കിയിട്ടുള്ളത്. രണ്ടാം ലോക മഹായുദ്ധത്തെ തുടർന്ന് 1942ലും 1946ലും ഗെയിംസ് നടത്തിയിരുന്നില്ല.
Discussion about this post