തൃശൂർ: എസ് ഡി പി ഐ പിന്തുണയോടെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്റ്, വിമർശനം ശക്തമായതോടെ രാജി വെച്ച് മുഖം രക്ഷിച്ചു. പാവറട്ടി പഞ്ചായത്തിലായിരുന്നു നാടകീയ സംഭവങ്ങൾ. കോൺഗ്രസിലെ വിമല സേതുമാധവനാണ് എസ് ഡി പി ഐ പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റായി അധികാരമേറ്റ് നിമിഷങ്ങൾക്കകം രാജി വെച്ചത്.
14 അംഗങ്ങളുള്ള ഭരണസമിതിയില്‍ വിമലക്ക് ലഭിച്ച ഏഴ് വോട്ടുകളിൽ രണ്ടെണ്ണം എസ് ഡി പി ഐ അംഗങ്ങളുടേതായിരുന്നു. കൂറുമാറ്റ നിരോധന നിയമപ്രകാരം, പ്രസിഡന്റായിരുന്ന സിന്ധു അയോഗ്യയാക്കപ്പെട്ടതിനാലാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. വാര്‍ഡ് ഒന്നില്‍ നിന്ന് കോണ്‍ഗ്രസ് സ്വതന്ത്രയായി നിന്ന് വിജയിച്ച സിന്ധു കൂറുമാറി ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്ന് പ്രസിഡന്റാകുകയായിരുന്നു.
സിന്ധു അയോഗ്യയാക്കപ്പെട്ടതോടെ നിലവിലുള്ള 14 അംഗങ്ങളില്‍ യു ഡി എഫ് അഞ്ച്, എല്‍ ഡി എഫ് അഞ്ച്, എസ് ഡി പി ഐ രണ്ട്, ബി ജെ പി ഒന്ന്, സ്വതന്ത്ര ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷി നില. ഇതിൽ സ്വതന്ത്ര സ്ഥാനാര്‍ഥിയുടേതടക്കം ആറു വോട്ടുകൾ എല്‍ ഡി എഫിന് ലഭിച്ചു. ഇതോടെയാണ് എസ് ഡി പി ഐ അംഗങ്ങൾ വിമലയെ പിന്തുണച്ചത്. എം എം റജീനയായിരുന്നു ഇടത് സ്ഥാനാർത്ഥി. ബി ജെ പി അംഗം തിരഞ്ഞടുപ്പില്‍ നിന്ന് വിട്ടുനിന്നു.
Discussion about this post