കൊല്ലം: തട്ടിക്കൊണ്ട് പോകൽ കേസിൽ അറസ്റ്റിലായവരെ കുട്ടിയ്ക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് സൂചന. അറസ്റ്റിലായ മൂന്ന് പേരുടെയും ചിത്രങ്ങൾ അന്വേഷണ സംഘം വീട്ടിൽ എത്തി കുട്ടിയെ കാണിച്ചു. എന്നാൽ കുട്ടിയ്ക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. അതേസമയം ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
കൊല്ലം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചിത്രവുമായി കുട്ടിയെ കണ്ടത്. എന്നാൽ കുട്ടിയ്ക്ക് ഇവരെ തിരിച്ചറിയാൻ കഴിയാത്തത് അന്വേഷണത്തെ വീണ്ടും പ്രതിസന്ധിയിൽ ആക്കിയിട്ടുണ്ടെന്നാണ് സൂചന. അഞ്ച് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് ക്രൈംബ്രാഞ്ചിന് കേസിൽ നിർണായ വഴിത്തിരിവ് ഉണ്ടാക്കാൻ കഴിഞ്ഞത്.
പുളിയറയിൽ നിന്നാണ് പ്രതികളെന്ന് സംശയിക്കുന്നവരെ പിടികൂടിയിട്ടുള്ളത്. ഒരു കുടുംബത്തിൽപ്പെട്ടവരാണ് ഇവരെന്നാണ് വിവരം. കുട്ടിയുടെ ബന്ധുക്കളാണ് ഇവരെന്നും സൂചനയുണ്ട്. പ്രതികൾ ഉപയോഗിച്ചെന്ന് സംശയിക്കുന്ന നീല കാറും പ്രതികളെയും പത്തനംതിട്ട ജില്ലയിലെ അടൂർ കെഎപി ക്യാംപിലെത്തിച്ചു.
വിദേശത്തേക്ക് കൊണ്ടുപോകാൻ പണം വാങ്ങി കുട്ടിയുടെ അച്ഛൻ റെജി തട്ടിച്ചതിലെ പ്രതികാരമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് വിവരം. നഴ്സിംഗ് റിക്രൂട്ട്മെന്റിലെ തട്ടിപ്പ് കേന്ദ്രീകരിച്ചായിരുന്നു ക്രൈംബ്രാഞ്ചിന്റെ ഇതുവരെയുള്ള അന്വേഷണം.
Discussion about this post