പന്തളം: സർവ്വകലാശാല ചാൻസിലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ക്യാമ്പസുകളിൽ
അവഹേളിക്കാനുളള എസ്എഫ്ഐ നീക്കം പൊളിച്ച് എബിവിപി. പന്തളം എൻഎസ്എസ് കോളജിൽ ഗവർണറെ അവഹേളിച്ച് എസ്എഫ്ഐ കെട്ടിയ ബാനറിന് താഴെ സഖാവല്ല, ചാൻസിലറാണ് ഗവർണറെന്ന് ഓർമ്മിപ്പിക്കുന്ന ബാനർ ഉയർത്തിയാണ് എബിവിപിയുടെ മറുപടി.
പ്രകടനമായിട്ടാണ് എൻഎസ്എസ് കോളജിലെ എബിവിപി യൂണിറ്റ് അംഗങ്ങൾ ഗവർണർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബാനർ ഉയർത്തിയത്. കോളജിന്റെ പ്രധാന കവാടത്തിലായിരുന്നു എസ്എഫ്ഐ കഴിഞ്ഞ ദിവസം ബാനർ കെട്ടിയത്. ഇതിന് താഴെയാണ് ഗവർണർക്ക് പിന്തുണയുമായി എബിവിപിയും പുതിയ ബാനർ ഉയർത്തിയത്. നട്ടെല്ലുള്ളൊരു ചാൻസിലർക്ക് എബിവിപിയുടെ ഐക്യദാർഢ്യമെന്നും ബാനറിൽ എഴുതിയിട്ടുണ്ട്.
മസ്തിഷ്കത്തിന് പകരം പേറുന്നത് മനുസ്മൃതിയെങ്കിൽ മിസ്റ്റർ ചാൻസലർ അങ്ങയെ ഞങ്ങൾ ഭരണഘടന പഠിപ്പിക്കുക തന്നെ ചെയ്യും എന്നായിരുന്നു എസ്എഫ്ഐയുടെ ബാനറിലെ വാചകങ്ങൾ. കഴിഞ്ഞ ദിവസം കാലിക്കറ്റ് സർവ്വകലാശാലയിൽ എസ്എഫ്ഐയുടെ ബാനർ ഗവർണർ നേരിട്ട് ഇടപെട്ട് അഴിപ്പിച്ചുമാറ്റിയിരുന്നു. മുഖ്യമന്ത്രിക്കെതിരാണെങ്കിൽ ഈ ബാനർ ഇവിടെ കാണുമോയെന്ന ഗവർണറുടെ ചോദ്യവും ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് വ്യാപകമായി ഗവർണറെ അവഹേളിക്കാൻ കരുതിക്കൂട്ടി എസ്എഫ്ഐക്കാർ ക്യാമ്പസുകളിൽ ബാനറുകൾ കെട്ടിയത്.
ഗവർണറെ വ്യക്തിപരമായി അവഹേളിക്കുന്ന തരത്തിലുളള ചുവരെഴുത്ത് പ്രചാരണവും എസ്എഫ്ഐയുടെ വകയായി കാലിക്കറ്റ് ക്യാമ്പസിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഗവർണറെ ക്യാമ്പസിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന എസ്എഫ്ഐ നേതൃത്വത്തിന്റെ വെല്ലുവിളിയാണ് ഗവർണറുമായുളള പരസ്യപോരിൽ എത്തിയത്.
Discussion about this post