‘വെദർ വുമൺ ഓഫ് ഇന്ത്യ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ വനിതാ രത്നം ഭാരതത്തിന് മാത്രമല്ല കേരളത്തിനും ഒരുപോലെ അഭിമാനമാണ്.
ഇന്ത്യയുടെ കാലാവസ്ഥ വനിത അന്ന മാണി ഏതൊരു സ്ത്രീക്കും പ്രചോദനമായ വ്യക്തിത്വമാണ്.
ഏറെ പ്രശസ്തയായ ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞയും കാലാവസ്ഥാ ശാസ്ത്രജ്ഞയുമാണ് അന്ന മാണി. ഇന്ത്യയിലെ ആദ്യത്തെ വനിതാ ശാസ്ത്രജ്ഞരിൽ ഒരാളും ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ ജനറലായി സേവനമനുഷ്ഠിച്ച വനിതയുമാണ് അന്ന മാണി.
1918 ഓഗസ്റ്റ് 23 ന് കേരളത്തിലെ പീരുമേട്ടിൽ ഒരു സുറിയാനി ക്രിസ്ത്യൻ കുടുംബത്തിൽ ആണ് അന്ന മാണി ജനിച്ചത്. കുട്ടിക്കാലം മുതലേ വലിയ വായനാശീലമുള്ള കുട്ടിയായിരുന്നു അന്ന മാണി. അവരുടെ പിതാവ് ഒരു സിവിൽ എഞ്ചിനീയർ ആയിരുന്നു. വൈക്കം സത്യാഗ്രഹകാലത്ത് അവർ ഗാന്ധിജിയുടെ ആശയങ്ങളിൽ ആകൃഷ്ടയാവുകയും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തെ പിന്തുടരാൻ ആരംഭിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് ഖാദി വസ്ത്രങ്ങൾ മാത്രമായിരുന്നു അവർ ധരിച്ചിരുന്നത്.
1939- ൽ മദ്രാസിലെ പച്ചയ്യപ്പാസ് കോളേജിൽ നിന്നും അന്ന മാണി ഭൗതികശാസ്ത്രത്തിലും രസതന്ത്രത്തിലുമായി ബിഎസ്സി ഓണേഴ്സ് ബിരുദം നേടി. 1940-ൽ ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ സ്കോളർഷിപ്പോടെ ഗവേഷണം നടത്തി. നോബൽ സമ്മാന ജേതാവ് സർ സി.വി. രാമന്റെ കീഴിൽ മാണിക്യം , വജ്രം എന്നിവയുടെ ഒപ്റ്റിക്കൽ ഗുണങ്ങളെക്കുറിച്ചായിരുന്നു അന്ന മാണിയുടെ ഗവേഷണം. തുടർന്ന് അന്ന മാണി അഞ്ച് ഗവേഷണ പ്രബന്ധങ്ങൾ രചിക്കുകയും ചെയ്തു. തുടർന്ന് ലണ്ടനിലെ ഇമ്പീരിയൽ കോളേജിൽ നിന്നും കാലാവസ്ഥ ഉപകരണങ്ങളെ കുറിച്ചുള്ള വിദഗ്ദ്ധ വിദ്യാഭ്യാസം നേടി . 1948-ൽ ഇന്ത്യയിലേക്ക് മടങ്ങിയ ശേഷം, അവർ പൂനെയിലെ കാലാവസ്ഥാ വകുപ്പിൽ ജോലിക്കായി ചേർന്നു. തുടർന്ന് കാലാവസ്ഥാ ഉപകരണങ്ങളെക്കുറിച്ചുള്ള നിരവധി ഗവേഷണ പ്രബന്ധങ്ങൾ അവർ പ്രസിദ്ധീകരിച്ചു. അക്കാലത്ത് ബ്രിട്ടനിൽ നിന്നും ഇറക്കുമതി ചെയ്ത കാലാവസ്ഥാ നിരീക്ഷണ ഉപകരണങ്ങൾ ക്രമീകരിക്കാനുള്ള ചുമതല അന്ന മാണിക്കായിരുന്നു.
കാലാവസ്ഥ ഉപകരണങ്ങളുടെ മേഖലയിൽ അന്ന മാണി രാജ്യത്തിന് വിവിധ സംഭാവനകൾ നൽകിയിട്ടുണ്ട്. സൗരവികിരണം , ഓസോൺ, കാറ്റ് ഊർജ്ജ അളവുകൾ എന്നിവയെക്കുറിച്ചെല്ലാം അവർ നിരവധി ഗവേഷണങ്ങൾ നടത്തുകയും പല പ്രബന്ധങ്ങളും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വിസിറ്റിംഗ് പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടുള്ള അന്ന മാണി 1957 – 58 കാലഘട്ടത്തിൽ സൗര വികിരണവും കാറ്റിന്റെ വേഗതയും സൗരോർജ്ജവും അളക്കുന്നതിനുള്ള ഉപകരണങ്ങൾ നിർമ്മിക്കുന്ന ഒരു ചെറിയ വർക്ക്ഷോപ്പ് സ്വന്തമായി സ്ഥാപിച്ചു. ഓസോൺ അളക്കുന്നതിനുള്ള ഒരു ഉപകരണവും അവർ വികസിപ്പിച്ചെടുത്തു . തുടർന്ന് തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിൽ അവർ ഒരു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ഒരു ഇൻസ്ട്രുമെന്റേഷൻ ടവറും സ്ഥാപിച്ചു.
1969-ൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ ജനറലായി അന്ന മാണി നിയമിതയായി. 1975-ൽ അവർ ഈജിപ്തിൽ WMO കൺസൾട്ടന്റായും സേവനമനുഷ്ഠിച്ചു. 1987-ൽ, ശാസ്ത്രരംഗത്തെ ശ്രദ്ധേയമായ സംഭാവനകളുടെ പേരിൽ അന്ന മാണി INSA KR രാമനാഥൻ മെഡൽ കരസ്ഥമാക്കുന്ന വനിതയായി മാറി. 1994-ൽ അവർക്ക് പക്ഷാഘാതം പിടിപെട്ട് ചികിത്സയിലാവുകയും പിന്നീട് 2001 ഓഗസ്റ്റ് 16-ന് തിരുവനന്തപുരത്ത് വെച്ചായിരുന്നു അന്ന മാണി ഇഹലോകവാസം വെടിഞ്ഞത്. പുതിയ തലമുറയിലെ സ്ത്രീകൾക്ക് പോലും പ്രചോദനമാണ് ഈ മലയാളി വനിത.
Discussion about this post