ഒരു കനൽ തരി കത്തിക്കാൻ നമ്മൾ സാധാരണയായി എന്താണ് ഉപയോഗിക്കുന്നത്? കത്തിക്കാൻ ഉപയോഗിക്കുന്ന ആ വസ്തു എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നിങ്ങൾ ആലോചിക്കാറുണ്ടോ? അതേ അടുക്കളയിലും പുറത്തുമായി നിത്യജീവിതത്തിൽ ഒഴിവാക്കാനാവാത്ത തീപ്പെട്ടിയെ കുറിച്ച് തന്നെയാണ് പറഞ്ഞു വരുന്നത്. നോബ് തിരിച്ചാൽ സ്വയം കത്തുന്ന ഗ്യാസ് അടുപ്പുകളൊക്കെ ഉണ്ടെങ്കിലും, അടുക്കളയിൽ തീപ്പെട്ടി ഇല്ലാത്ത വീടുകൾ കുറവായിരിക്കും. ചാൾസ് ഡാർവിന്റെ അഭിപ്രായത്തിൽ, ഭാഷ കഴിഞ്ഞാൽ മനുഷ്യന്റെ ഏറ്റവും വലിയ നേട്ടമാണ് തീ.
ഒരു രൂപയ്ക്കോ രണ്ട് രൂപയ്ക്കോ കിട്ടുന്ന തീപ്പെട്ടികൾക്ക് പോലും വളരെ വലിയ ചരിത്രമാണ് പറയാൻ ഉള്ളത്. പല രസായനികളും ഉപയോഗിച്ചുള്ള തീപ്പെട്ടികൾ നിലവിൽ വന്നെങ്കിലും അവയിൽ മിക്കതും അപകടസാദ്ധ്യതകൾ നിറഞ്ഞതായിരുന്നു. മഞ്ഞ ഫോസ്ഫറസ്സും സൾഫറുമൊക്കെ ആദ്യകാലത്ത് ഉപയോഗിച്ചു നോക്കിയിരുന്നു. എന്നാൽ, ഇവയിൽ പലതും അപ്രതീക്ഷിതമായി തീ പിടിക്കുന്നവയും അപകടം ഉണ്ടാക്കുന്നതുമായിരുന്നു.
ഇന്നു കാണുന്ന രീതിയിലുള്ള അപകടരഹിതമായ തീപ്പെട്ടികൾ നിലവിൽ വരുന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ മാത്രമാണ്. തിരികളുടെ അറ്റത്ത് പൊട്ടാസിയം ക്ലോറേറ്റും പശയും ചേർന്ന മിശ്രിതം കൊണ്ടുള്ള ഒരു തല ഉണ്ടായിരിക്കും. തീ പെട്ടിയുടെ ഒരു വശത്ത് ഗ്ലാസ് പൊടിയും ചുവന്ന ഫോസ്ഫറസ്സും ചേർന്ന മറ്റൊരു മിശ്രിതം നേർത്ത കനത്തിൽ തേച്ചിരിക്കും. തീപ്പെട്ടിത്തിരിയുടെ തല പെട്ടിയുടെ മിശ്രിതം തേച്ച വശത്ത് ഉരസുമ്പോൾ അവിടത്തെ ഗ്ലാസ് പൊടിയുമായുള്ള ഘർഷണം കൊണ്ട് ചൂടുണ്ടാകുന്നു. അതിൽ നിന്ന് തീപ്പെട്ടിത്തിരിയുടെ തലപ്പിലെ പൊട്ടാസിയം ക്ലോറേറ്റിന് തീ പിടിക്കുകയും ചെയ്യുന്നു. തുടർന്ന് ഇത് തീപ്പെട്ടിത്തിരിയുടെ തണ്ടിലേക്കു പടരുന്നു.
ഈ തീപ്പെട്ടി തണ്ട് ഒരു മരത്തിൽ നിന്നാണ് ഉണ്ടാക്കുന്നത്. സാധാരണയായി വൈറ്റ് പൈൻ മരത്തിൽ നിന്നും ആസ്പൻ മരത്തിൽ നിന്നുമാണ് തീപ്പെട്ടി നിർമ്മിക്കുന്നത്. മരം മുറിച്ച് ചെറിയ കഷ്ണങ്ങൾ ആക്കുന്നു. പിന്നീട് അവ അമോണിയം ഫോസ്ഫേറ്റിൽ മുക്കിയെടുക്കുന്നു. ഈ അമോണിയം ഫോസ്ഫേറ്റാണ് തീ ആളികത്താത്തിരിക്കാൻ സഹായിക്കുന്നത്.
തീ പകരുന്ന വെറും കൊള്ളികൾ മാത്രമായിരുന്നില്ല ഇന്ത്യയിലെ തീപ്പെട്ടികൾ. ഇന്ത്യൻ ചരിത്രവും സംസ്കാരവും സിനിമയും എക്കാലത്തും തീപ്പെട്ടികളുടെ കവർചിത്രങ്ങളിൽ രേഖപ്പെടുത്തിയിരുന്നു. ചാൾസ് രാജകുമാരന്റെ വിവാഹവും അമിതാ ബച്ചന്റെ കൂലി സിനിമയും ടാറ്റാ നാനോയുടെ വരവുമെല്ലാം ഇന്ത്യയിലെ തീപ്പെട്ടികളുടെ കവർ ചിത്രങ്ങളായി. 1910 ൽ കൊൽക്കത്തയിലായിരുന്നു ഇന്ത്യയിൽ തീപ്പെട്ടി പിറവിയെടുത്തത്.
1826ൽ ജോൺ വാക്കർ എന്ന ബ്രിട്ടീഷ് രസതന്ത്രജ്ഞനാണ് ഉരച്ചാൽ കത്തുന്ന തീക്കൊള്ളികൾ ആദ്യമായി വിപണിയിലെത്തിച്ചത്. കുറഞ്ഞ വിലയ്ക്കായിരുന്നു അന്ന് ജോൺ വാക്കർ തീപ്പെട്ടി സാധാരണകാരുടെ അടുക്കളയിൽ എത്തിച്ചത്. എന്തായാലും, പല നിത്യോപയോഗ വസ്തുക്കളെയും പോലെ തീപ്പെട്ടിക്കും വലിയൊരു ചരിത്രമുണ്ടെന്ന് നിങ്ങൾക്ക് ഇപ്പോൾ മനസിലായില്ലേ…
Discussion about this post