ഛണ്ഡീഗഡ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് കനത്ത തിരിച്ചടി. സംസ്ഥാനത്തെ മുതിർന്ന വനിതാ നേതാവും മുൻ മന്ത്രിയുമായ കിരൺ ചൗധരി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. കിരൺ ചൗധരിയുടെ മകളും കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റുമായ ശ്രുതിയും അമ്മയ്ക്കൊപ്പം ബിജെപി അംഗത്വം സ്വീകരിച്ചു. കേന്ദ്ര മന്ത്രിയും ഹരിയാന മുൻ മുഖ്യമന്ത്രിയുമായ മനോഹർ ലാൽ ഖട്ടർ, ഹരിയാന മുഖ്യമന്ത്രി നായ്ബ് സിംഗ് സെയ്നി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇരു നേതാക്കളുടെയും ബിജെപി പ്രവേശനം.
ഹരിയാന മുൻ മുഖ്യമന്ത്രി ബൻസി ലാലിന്റെ മരുമകളായ കിരൺ ചൗധരി ഭൂപീന്ദർ സിംഗ് ഹൂഡയുമായുളള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് കോൺഗ്രസ് വിട്ടത്. ഹരിയാനയിലെ കോൺഗ്രസ് പാർട്ടി വ്യക്തി കേന്ദ്രീകൃതമായാണ് മുന്നോട്ടു പോകുന്നത്. പ്രസ്ഥാനത്തോട് ആത്മാർത്ഥതയും ആത്മാഭിമാനവുമുള്ള കോൺഗ്രസ് പ്രവർത്തകർക്ക് സംസ്ഥാനത്ത് സ്വതന്ത്രമായി പ്രവർത്തിക്കാൻ പറ്റാത്ത അവസ്ഥയാണ്. കോൺഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് അയച്ച രാജിക്കത്തിൽ കിരൺ ചൗധരി വ്യക്തമാക്കി.
69കാരിയായ കിരൺ ചൗധരി തോഷാമിൽ നിന്നുള്ള എംഎൽഎയാണ്. ജാട്ട് വിഭാഗത്തിൽ നിന്നുള്ള പ്രമുഖ നേതാവ് കൂടിയാണ് കിരൺ. ആധുനിക ഹരിയാനയുടെ ശിൽപ്പി എന്ന് അറിയപ്പെടുന്ന ബൻസി ലാലിന്റെ കുടുംബത്തിന് ഹരിയാനയിലെ ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയാണുള്ളത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭിവാനിയിൽ കിരൺ ചൗധരിയുടെ മകളായ ശ്രുതി ചൗധരിക്ക് കോൺഗ്രസ് ടിക്കറ്റ് നിഷേധിക്കുകയായിരുന്നു. ഇതിന് പകരം ഭുപീന്ദർ സിംഗ് ഹൂഡയുടെ വിശ്വസ്തനായ റാവു ദാൻ സിംഗിനെ നിർത്തിയെങ്കിലും ബിജെപി സിറ്റിംഗ് എംപി ധരംബീർ സിംഗിനോട് പരാജയപ്പെടുകയായിരുന്നു. ഇരു നേതാക്കളും തമ്മിലുള്ള അഭിപ്രായ വ്യത്യാസം കൂടുതൽ രൂക്ഷമാകാൻ ഇത് പ്രധാന കാരണമായി.
നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ കോൺഗ്രസ് പാളയത്തിൽ നിന്നുള്ള രണ്ട് പ്രമുഖ നേതാക്കൾ പാർട്ടിയിൽ എത്തിയത് ഹരിയാന ബിജെപിക്ക് ആത്മവിശ്വാസം പകരും. മുൻ മുഖ്യമന്ത്രി ഭുപീന്ദർ സിംഗ് ഹൂഡയുടെ ഏകാധിപത്യത്തിൽ അതൃപ്തിയുള്ള കൂടുതൽ കോൺഗ്രസ് നേതാക്കൾ വരും ദിവസങ്ങളിൽ പാർട്ടി വിടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post