ലണ്ടൻ: ഒരോവറിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ ബൗളർ എന്ന ഫസ്റ്റ് ക്ലാസ് റെക്കോർഡ് സ്വന്തം പേരിലാക്കി ഇംഗ്ലീഷ് കൗണ്ടി താരം ഒലീ റോബിൻസൺ. ഇംഗ്ലീഷ് കൗണ്ടിയിലെ രണ്ടാം ഡിവിഷൻ മത്സരത്തിൽ ലൂയി കിംബറാണ് റോബിൻസണെ പ്രഹരിച്ചത്. 43 റൺസാണ് ഓവറിൽ താരം വഴങ്ങിയത്.
മത്സരത്തിന്റെ നാലാം ദിനം, സസക്സ് താരമായ റോബിൻസണെതിരെ ലെസ്റ്റർഷെയർ താരം കിംബർ, രണ്ട് സിക്സറുകളും ആറ് ബൗണ്ടറികളുമാണ് അടിച്ച് കൂട്ടിയത്. ഓവറിൽ റോബിൻസൺ മൂന്ന് നോബോളുകളും എറിഞ്ഞു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ ഓവറും ഇതാണ്. ഇംഗ്ലീഷ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒരോവറിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം എന്ന റെക്കോർഡും ഇതോടെ കിംബർ സ്വന്തം പേരിൽ കുറിച്ചു.
1998 സീസണിൽ ലങ്കാഷെയർ താരം ആൻഡ്രൂ ഫ്ലിന്റോഫ് സറെ താരം അലക്സ് ട്യൂഡറിനെതിരെ ഒരു ഓവറിൽ 38 റൺസ് നേടിയിരുന്നു. ഇംഗ്ലീഷ് ബൗളർ ഷോയബ് ബഷീറിനെതിരെ സറെയുടെ ഡാൻ ലോറൻസ് ദിവസങ്ങൾക്ക് മുൻപ് ഈ റെക്കോർഡിനൊപ്പം എത്തിയിരുന്നു. ഇതൊക്കെയാണ് ഇപ്പോൾ പഴങ്കഥയായിരിക്കുന്നത്.
https://x.com/CountyChamp/status/1805927797933703353
റോബിൻസൺ എറിഞ്ഞ ആദ്യ പന്ത് ബാക്വേർഡ് സ്ക്വയർ ലെഗിന് മുകളിലൂടെ കിംബർ സിക്സറിന് പറത്തി. അടുത്ത പന്ത് ഇതേ ഇടത്തേക്ക് കളിച്ച കിംബർ ബൗണ്ടറി നേടി. ആ പന്ത് അമ്പയർ നോ ബോൾ വിധിക്കുകയും ചെയ്തു.
അടുത്ത പന്ത് ബൗൺസർ എറിഞ്ഞ റോബിൻസണിനെതിരെ കിംബർ തേർഡ് മാനിലൂടെ ബൗണ്ടറി നേടി. അടുത്ത പന്ത് ബാക്വേർഡ് സ്ക്വയർ ലെഗിലൂടെ വീണ്ടും സിക്സർ.
അഞ്ചാം പന്തിൽ സ്ക്വയർ ലെഗിലൂടെ ബൗണ്ടറി നേടിയ കിംബർ, അടുത്ത പന്ത് വീണ്ടും ബൗണ്ടറിയിലേക്ക് പായിച്ച് സെഞ്ച്വറി പൂർത്തിയാക്കി. ഇതും നോ ബോൾ വിധിക്കപ്പെട്ടു.
ഏഴാം പന്ത് മിഡ് ഓണിലൂടെ ബൗണ്ടറി. നോ ബോളായ അടുത്ത പന്തിൽ വീണ്ടും ബൗണ്ടറി. അവസാന പന്തിൽ കിംബർ സിംഗിൾ കൂടി നേടിയതോടെ, ചരിത്രത്തിന്റെ ഭാഗമായ ഓവറിന് തിരശ്ശീല വീണു.
127 പന്തിൽ 243 റൺസ് നേടിയ കിംബറുടെ ബാറ്റിംഗ് കരുത്തിൽ രണ്ടാം ഇന്നിംഗ്സിൽ 80.4 ഓവറിൽ ലെസ്റ്റർഷെയർ 445 റൺസ് കണ്ടെത്തി. 20 ഓവറിൽ 105 റൺസ് വഴങ്ങിയ റോബിൻസണ് 2 വിക്കറ്റുകളും ലഭിച്ചു.
കൗണ്ടി ചാമ്പ്യൻഷിപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഇരട്ട സെഞ്ച്വറി എന്ന റെക്കോർഡും കിംബർ സ്വന്തം പേരിൽ കുറിച്ചു. ഇന്നിംഗ്സിൽ തന്റെ പതിനെട്ടാം സിക്സർ പറത്തിയതോടെ, കൗണ്ടി ചാമ്പ്യൻഷിപ്പ് ചരിത്രത്തിലെ ഒരു ഇന്നിംഗ്സിൽ ഏറ്റവുമധികം സിക്സർ എന്ന ബെൻ സ്റ്റോക്സിന്റെ റെക്കോർഡും കിംബർ മറികടന്നു. റെക്കോർഡുകൾ ഒരുപിടി പിറന്നുവെങ്കിലും, മത്സരത്തിൽ വിജയത്തിലെത്താൻ ലെസ്റ്റർഷെയറിന് കഴിഞ്ഞില്ല. 18 റൺസിന് സസക്സ് മത്സരത്തിൽ വിജയം സ്വന്തമാക്കി.
Discussion about this post