ഒരു സാഹചര്യത്തിന്റെ പരിമിതികൾക്കകത്ത് നിന്നും കൊണ്ട് ചെയ്ത ഒരു ചിത്രം. ആ പരിമിതികൾ ഉപയോഗിച്ചുകൊണ്ട് എത്ര മാത്രം ഗ്രിപ്പിങ് ആയിട്ട് ചെയ്യാൻ കഴിഞ്ഞിട്ടുണ്ട് എന്നതിലാണ് വിജയം ഇരിക്കുന്നത്. വലിയൊരളവ് വരെ പ്രേക്ഷകരെ ആ പരിമിതികളെക്കുറിച്ച് ബോധവാന്മാരാക്കാതെ കൊണ്ടുപോവാൻ ഷാജി കൈലാസിന് ആയിട്ടുണ്ട്. സാമാന്യം എൻഗേജിങ് ആണ് പ്ലോട്ടും, അതിന്റെ മെയ്‌ക്കിങ്ങും. പ്രകൃതിസിനിമാക്കാർക്ക് ഒരു പക്ഷെ രുചിക്കാത്ത രീതിയിലുള്ള ചില വിഷ്വൽ ‘ഗിമ്മിക്കുകൾ’ ഷാജി നിർലോഭമായി ഉപയോഗിച്ചിട്ടുണ്ട്. എന്നാലത് അൽഫോൻസ് പുത്രനൊക്കെ കാണിച്ച പരിപാടി പോലെയല്ല. ആ ഗിമ്മിക്കുകൾ ആണ് ഒരു പരിധി വരെ പ്രേക്ഷകരെ ബോറടിപ്പിക്കാതെ കണ്ടിരിക്കാൻ സഹായിക്കുന്നത്.
അപ്പോഴും ഒരു കാര്യം വ്യക്തമാക്കാം. മുന്നിൽ വന്ന സാഹചര്യത്തിൽ തന്റെ കഴിവനുസരിച്ച് പറ്റാവുന്നത് എന്താണോ, അതിന്റെ പരമാവധി ഷാജിയുടെ ഭാഗത്ത് നിന്നും ചെയ്തു വെച്ചിട്ടുണ്ട്. ആറാട്ടിനും മോൺസ്റ്ററിനും ശേഷം ഇറങ്ങുന്ന സിനിമ ആയത് കൊണ്ട് ലാൽ സിനിമകളെക്കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷകൾ അടി മുട്ടി നിൽക്കുന്ന സമയമാണ്. എന്റെയടക്കമുള്ള ഒരു തലമുറയെ അവരുടെ കൗമാര യൗവനങ്ങളിൽ സിനിമയോട് ചേർത്തു നിർത്തിയ ഒരേയൊരു പേരാണ് മോഹൻലാൽ ഏലിയാസ് ലാലേട്ടൻ. അതുകൊണ്ട് തന്നെ മോഹൻലാലിന്റെ പെര്ഫോമന്സിനെ പറ്റി നെഗറ്റിവ് ആയിട്ടൊന്നും പറയില്ലെന്ന ദൃഢ നിശ്ചയത്തോടെയാണ് ഇതെഴുതാൻ ഇരുന്നത്. ആ ഒരൊറ്റ കാര്യം കൊണ്ട് തന്നെ കഥാപാത്രത്തേക്കുറിച്ചും അദ്ദേഹത്തിന്റെ പെര്ഫോമന്സിനെക്കുറിച്ചും ഒന്നും പറയാതെ പോവുന്നു. അതെ സമയം പരിചിതതാരങ്ങളുടെ ശബ്ദ സാന്നിധ്യങ്ങൾ സിനിമയ്ക്ക് മൂല്യം പകരുന്നവയാണ്. പൃഥ്വിരാജൊക്കെ സ്‌ക്രീനിൽ വരാതെ ഇത്തരം ശബ്ദസാന്നിദ്ധ്യമായി തുടർന്നും വന്നാൽ നമുക്ക് അദ്ദേഹത്തിന്റെ മുഖത്ത് നിന്നും കൂടുതൽ ഭേദപ്പെട്ട എക്സ്പ്രെഷൻസ് ഒക്കെ സങ്കല്പിച്ചെടുക്കാൻ കഴിയും.
രാജേഷ് ജയരാമന്റെ തിരക്കഥ, അദ്ദേഹത്തിന്റെ മുൻ ചിത്രങ്ങളേക്കാൾ ഒരൽപം പുരോഗമിച്ചിട്ടുള്ള ഒന്നാണ്. എന്നാൽ സിനിമയുടെ വീക്ക്നെസ് എന്ന് വിശേഷിപ്പിക്കാറുള്ളത് അതിന്റെ സംഭാഷണങ്ങളാണ്. മാറിയ സിനിമാ സങ്കൽപ്പങ്ങളുടെ എഴുത്ത് ശീലങ്ങൾ പഠിച്ചെടുക്കണ്ടി ഇരിക്കുന്നു. പറയാനുള്ള കാര്യങ്ങൾ ക്രിസ്പിയായി പറയാൻ കഴിയാത്തത് ഒരു കുറവാണ്. ഇടയ്ക്കും തെറ്റയ്ക്കും ജനങ്ങൾക്ക് തന്നെ ഇഷ്ടമാണെന്ന് പറയേണ്ടി വരുന്നത്, അങ്ങനെ ആവാതെ പോവുകയാണോ എന്നുള്ള ശങ്ക ഉള്ളത് കൊണ്ടാണോ? പ്രമേയത്തിന് മുമ്പെങ്ങോ കണ്ടുമറന്ന ഏതൊക്കെയോ സിനിമകളുടെ ചുവ തോന്നിപ്പിക്കുന്നുണ്ട് എങ്കിലും, ട്രീട്മെന്റിൽ ഒരു വ്യത്യസ്തത കൊണ്ടുവരാൻ ഒരു വിഫല ശ്രമം നടത്തിയിട്ടുണ്ട്. മ്യുസിക്ക് സിനിമയുടെ മൊത്തം മൂഡിന് ചേർന്ന് നിൽക്കുന്ന ഒന്നായി തോന്നി. ഫ്ലാറ്റിന്റെ ബാൽക്കണിയിലെ കാഴ്ചകളായി കൃത്രിമമായി സൃഷ്ടിച്ച സ്‌കൈലൈൻ പല ഇടങ്ങളിലും അരോചകമാവുന്നുണ്ട്. അതെസമയം മറ്റു സാങ്കേതിക വശങ്ങളിൽ പറയത്തക്ക ന്യൂനതകൾ ഒന്നും കാണാൻ കഴിയില്ല. ഒരു പക്ഷെ ബ്രോ ഡാഡിക്കും 12ത്ത് മാനും ഒരു പടി മുകളിൽ നിൽക്കുന്നുമുണ്ട്. ചുറ്റും കുമിയുന്ന നെഗറ്റിവ് റിവ്യൂകൾ വായിക്കുമ്പോൾ തോന്നുന്നത്ര മോശം സിനിമ ഒന്നുമല്ല എലോൺ. അതുമാത്രമല്ല ലോജിക്ക് തിരയാൻ മെനക്കെടാതെ കണ്ടുകൊണ്ടിരുന്നാൽ അത്യാവശ്യത്തിന് മടുപ്പില്ലാതെ കണ്ടിരിക്കാവുന്ന സിനിമയുമാണ്.
മലയാള സിനിമ ഇപ്പോൾ ഇല്ലത്ത് നിന്നിറങ്ങി, അമ്മാത്തൊട്ട് എത്താൻ പറ്റില്ല എന്ന കണ്ടീഷനിൽ ആണ്. വെബ് സീരീസുകളും, ഹോളിവുഡ് സിനിമകളും ഒക്കെ പ്രചാരം കൂടുന്നത് കണ്ടു അതിന്റെ ചുവട് പിടിച്ചു, അതെ ശൈലിയിൽ ഇവിടെയും സിനിമകൾ എടുക്കാൻ ശ്രമം നടത്തുന്നതിനിടയ്ക്ക് അവർക്ക് വഴങ്ങുന്ന സോഷ്യൽ സ്ട്രക്ച്ചറിൽ നിൽക്കുന്ന സിനിമകളെ പാടെ ഉപേക്ഷിക്കുകയാണ്. എന്നാൽ അതെ സമയം അവർ ആസ്പയർ ചെയ്യുന്ന ലോകോത്തര സിനിമകളുടെ ചുറ്റുവട്ടങ്ങളിലേക്ക് കടക്കാൻ കഴിയാതെയും പോവുന്നു. ഒരു ഭാഗത്ത് സ്ലീക്ക് ത്രില്ലറുകൾ എടുക്കാനുള്ള ശ്രമങ്ങൾ, മറുവശത്ത് റിയലിസത്തിന്റെ അസ്കിത മൂത്ത പ്രിട്ടെൻഷ്യസ് സിനിമകൾ. ഇതിന്റെ ഇടയ്ക്ക് കയ്യിലിരുന്ന തുഞ്ചന്റെ തത്ത ദൂരേക്ക് പറന്നകന്നു പോയി. മണ്ണിന്റെ മണമുള്ള, ജീവിതത്തിന്റെ ഗന്ധമുള്ള, പ്രേക്ഷകരോട് കണക്റ്റ് ചെയ്യുന്ന, അവരെ വിനോദിപ്പിക്കുന്ന മധ്യവർത്തി സിനിമാ മൂല്യങ്ങളെ മലയാള സിനിമ കൈവിട്ടു. എല്ലാത്തരം ഴോണരിലും ഉള്ള സിനിമകൾക്കും പ്രേക്ഷകർക്കിടയിൽ സ്‌പെയ്‌സ് ഉണ്ട്. പക്ഷെ അതേത് ഴോണർ ആയാലും അതിനോട് പരിപൂർണ്ണമായി നീതി പുലർത്തുന്നതായിരിക്കണം എന്ന് മാത്രം.
ഹോളിവുഡ് മികച്ച ബജറ്റിൽ, വിശാലമായ കാൻവാസിൽ ചെയ്തു ഫലിപ്പിക്കുന്ന ചിത്രങ്ങളെ അനുകരിക്കാൻ ശ്രമിക്കുമ്പോൾ, പ്രേക്ഷകർക്ക് അത്തരം ചിത്രങ്ങളിലേക്കെത്താനുള്ള അകലം കുറഞ്ഞു കൊണ്ടിരിക്കുകയാണ് എന്നുള്ള സത്യത്തെ വിസ്മരിക്കാതിരിക്കരുത്. ഈ ഒറ്റിറ്റി യുഗത്തിൽ അതൊക്കെ കാണുന്നവർ എന്തിന് ഇവിടുത്തെ പരിമിതികളിൽ വാറ്റിയെടുക്കുന്ന പടപ്പുകൾക്ക് കേറി തലവെച്ചു കൊടുക്കണം എന്ന മിനിമം ലോജിക്ക് ഉണ്ടായിരിക്കണം. ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഇതിൽ സിനിമയെ കുറ്റം പറയേണ്ട കാര്യമില്ല. മലയാളി സമൂഹത്തിന്റെ പ്രശ്നമാണ്. മലയാളി സായിപ്പാവാനിറങ്ങി, സൂട്ടും കോട്ടും ഇട്ടിട്ടും സായിപ്പൊട്ട് ആയതുമില്ല, മലയാളി മലയാളി അല്ലാതാവുകയും ചെയ്തു.. ആ ഒരു സങ്കരഇനങ്ങളാണ് സിനിമകളിലും പ്രതിഫലിക്കുന്നത്. കാലത്തിന്റെ കാൽപ്പാടുകൾ.
ഒടുവിൽ പറയുകയാണെങ്കിൽ ദീർഘകാലമായി മോഹൻലാലിനെതിരെ നിരന്തരം നടക്കുന്ന ഡീഗ്രേഡിങ് കാമ്പെയിൻ,ഒടുവിൽ അതിന്റെ ലക്‌ഷ്യം കണ്ടു തുടങ്ങിയെന്ന് പറയേണ്ടി ഇരിക്കുന്നു. ട്രെഡീഷണൽ മോഹൻലാൽ ഫാൻസ് പോലും സിനിമ പ്രമോട്ട് ചെയ്യുന്നതിൽ ഒന്ന് പിന്നാക്കം ആയിട്ടുണ്ട്. തീയറ്ററിൽ കാണാൻ വരുന്ന പ്രേക്ഷകരുടെ ഇടയിൽ പൊതുവെ ഒരു ഉത്സാഹക്കുറവ് സെൻസ് ചെയ്തെടുക്കാൻ കഴിയും. ഇത് പഴയ ബാക്ക് ലോഗിൽ പെട്ടതാണെന്നും, അതിറങ്ങി പോവട്ടെ എന്ന് കരുതി ഇറക്കി വിടുന്നതാണെന്നും കരുതുന്നു. ഇനിയങ്ങോട്ട് പുതിയ കാലത്തിന്റെ പുതിയ ലാലേട്ടൻ ആയിട്ടായിരിക്കും നമ്മുടെ മുന്നിൽ എത്തുക എന്ന പ്രതീക്ഷ വെയ്ക്കുന്നു. ആ നാളെയെത്തുമ്പോൾ വിസ്മൃതിയുടെ മടിത്തട്ടിലേക്ക് ചവുട്ടി താഴ്ത്താൻ ഈ ‘ഒറ്റ’പടത്തെ നമുക്കെറിഞ്ഞു കൊടുക്കാം.
Discussion about this post