കോഴിക്കോട്: നോട്ട് നിരോധനത്തിനെതിരെ നടന്ന എല്‍.ഡി.എഫ് സമരത്തില്‍ പങ്കെടുക്കാന്‍ ശിവസേനയ്ക്ക് എത്ര വാടക നല്‍കിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി. മുരളീധരന്. ആര്‍ക്കുവേണമെങ്കിലും നാവും വോട്ടും വാടകക്ക് കൊടുക്കുന്ന വാടകസേനയാണ് ശിവസേനയെന്നും ഫേസ്ബുക്കിലൂടെ അദ്ദേഹം അഭിപ്രായപ്പെട്ടു. നോട്ട് നിരോധനത്തിനെതിരെ നടന്ന എല്‍.ഡി.എഫ് സമരത്തില്‍ പിണറായി വിജയന്റെ ചിത്രവും എടുത്ത് ശിവസേന പ്രകടനം നടത്തിയ കാര്യം ചൂണ്ടിക്കാട്ടിയാണ് വി.മുരളീധരന്റെ പരാമര്‍ശം.
നോട്ട് നിരോധനത്തിനെതിരെ നടന്ന എല്‍.ഡി.എഫ് സമരത്തില്‍ ശിവസേന ഭാഗമായത് ദേശാഭിമാനിയൊക്കെ വളരെ പ്രാധ്യാനത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. പ്രതിപക്ഷം ശിവസേനയെ വാടകയ്ക്ക് എടുത്തതായി ആരോപിക്കുമ്പോള്‍ നോട്ടുനിരോധന സമരത്തില്‍ പങ്കെടുക്കാന്‍ ശിവസേനയ്ക്ക് എത്ര വാടക നല്‍കിയെന്ന് അദ്ദേഹം വ്യക്തമാക്കണമെന്ന്് മുരളീധരന് വ്യക്തമാക്കി.
ബി.ജെ.പിയെ താറടിച്ചു കാണിക്കാന്‍ വേണ്ടി ശിവസേനക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് ഇഷ്യു ചെയ്ത മാധ്യമ സഖാക്കളൊക്കെ മറൈന്‍ ഡ്രൈവില്‍ പെട്ടിരിക്കുകയാണെന്നും മുരളീധരന് പറയുന്നു. ഇടതും വലതും ചേര്‍ത്ത് മൂടിവെക്കാനാഗ്രഹിക്കുന്ന വിഷയങ്ങള്‍ പൊതു സമൂഹത്തില്‍ ചര്‍ച്ചയാകുന്നത് തടയാനേ ശിവസേനയുടെ തെമ്മാടിത്തവും കിസ് ഓഫ് ലൗ സമരാഭാസവും ഉപകരിച്ചിട്ടുള്ളൂ എന്നും അദ്ദേഹം പറയുന്നു.
‘ശിവാജി മഹാരാജിനോട് ഞങ്ങള്‍ക്ക് ആരാധനയുണ്ട്. ബാലാസാഹേബിനോട് ഞങ്ങള്ക്കാദരവുണ്ട്. ശിവസേനയോട് ദേശീയ തലത്തില്‍ സഖ്യകക്ഷി ബന്ധവും ഉണ്ട്. എന്നാല്‍ കേരളത്തില്‍ ശിവസേന എന്ന പേരില്‍ ഉള്ള ചെറിയ ആള്‍ക്കൂട്ടം ശിവാജി മഹാരാജിനെയോ ബാലാസാഹേബിനേയോ പ്രതിനിധീകരിക്കുന്നവരാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല.’ എന്നു പറഞ്ഞുകൊണ്ടാണ് മുരളീധരന്റെ പോസ്റ്റ് ആരംഭിക്കുന്നത്.
എല്ലാ തിരഞ്ഞെടുപ്പ് സമയത്തും പരസ്യമായി എല്‍.ഡി.എഫിന് വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ച് ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ നടക്കുന്ന വാടകസേനയാണ് കേരളത്തിലെ ശിവസേനയെന്നും അദ്ദേഹം പറഞ്ഞു.
മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ശിവാജി മഹാരാജിനോട് ഞങ്ങൾക്ക് ആരാധനയുണ്ട്. ബാലാസാഹേബിനോട് ഞങ്ങൾക്കാദരവുണ്ട്. ശിവസേനയോട് ദേശീയ തലത്തിൽ സഖ്യകക്ഷി ബന്ധവും ഉണ്ട്. എന്നാൽ കേരളത്തിൽ ശിവസേന എന്ന പേരിൽ ഉള്ള ചെറിയ ആൾക്കൂട്ടം ശിവാജി മഹാരാജിനെയോ ബാലാസാഹേബിനേയോ പ്രതിനിധീകരിക്കുന്നവരാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല. എല്ലാ തിരഞ്ഞെടുപ്പ് സമയത്തും പരസ്യമായി എൽഡിഎഫിന് വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ച് ബിജെപിയെ തോൽപ്പിക്കാൻ നടക്കുന്ന വാടകസേനയാണ് കേരളത്തിലെ ശിവസേന. ആർക്ക് വേണമെങ്കിലും നാവും വോട്ടും വാടകക്ക് കൊടുക്കുന്ന വാടകസേന. നോട്ട് നിരോധനത്തിനെതിരെ നടന്ന LDF സമരത്തിൽ പിണറായി വിജയന്റെ ചിത്രവും എടുത്ത് പ്രകടനം നടത്തിയവരാണ് അവർ. ദേശാഭിമാനിയൊക്കെ വളരെ പ്രാധാന്യത്തോടെയായിരുന്നു ശിവസേനയുടെ സമര പങ്കാളിത്തം പ്രസിദ്ധീകരിച്ചിരുന്നത് . ഇപ്പോൾ മുഖ്യമന്ത്രി, പ്രതിപക്ഷം ശിവസേനയെ വാടകയ്ക്ക് എടുത്തതായി ആരോപിക്കുമ്പോൾ നോട്ട് നിരോധന സമരത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി ശിവസേനക്ക് എത്ര വാടക നൽകിയിരുന്നു എന്നത് കൂടി വ്യക്തമാക്കേണ്ടതുണ്ട്. ബിജെപിയെ താറടിച്ചു കാണിക്കാൻ വേണ്ടി ശിവസേനക്ക് ഗുഡ് സർട്ടിഫിക്കറ്റ് ഇഷ്യു ചെയ്ത മാധ്യമ സഖാക്കളൊക്കെ മറൈൻ ഡ്രൈവിൽ പെട്ടിരിക്കുകയാണ് . മറൈൻ ഡ്രൈവിൽ ശിവസേനക്കും കിസ് ഓഫ് ലൗ പെൺവാണിഭ സംഘത്തിനും വാടക കൊടുത്തിരിക്കുന്നത് LDF ഉം UDF ഉം ചേർന്നാണ് . ഇടതും വലതും ചേർത്ത് മൂടിവെക്കാനാഗ്രഹിക്കുന്ന വിഷയങ്ങൾ പൊതു സമൂഹത്തിൽ ചർച്ചയാകുന്നത് തടയാനേ ശിവസേനയുടെ തെമ്മാടിത്തവും കിസ് ഓഫ് ലൗ സമരാഭാസവും ഉപകരിച്ചിട്ടുള്ളൂ എന്ന് കാണാം. പാലക്കാട് വാളയാറിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊന്നത് ഡിവൈഎഫ്ഐ പ്രവർത്തകരാണ് . ആ കേസിൽ ഡിവൈഎഫ്ഐ ക്കാരെ രക്ഷിക്കാൻ സിപിഎം നേതൃത്വം ഇടപെട്ടതിനാലാണ് ആദ്യ കൊലപാതകം ആത്മഹത്യയാക്കി എഴുതി തളളിയത്. കേരളത്തിന്റെ മനസാക്ഷിയെ വല്ലാതെ ഉലയ്ക്കുന്ന സംഭവം മൂടിവെക്കാൻ സിപിഎം ശ്രമിക്കുകയാണ്. പാതിരിയുടെ പീഡനവും ശേഷം വീണ്ടും സഭയുമായി ബന്ധപ്പെട്ട് ഉണ്ടായ രണ്ടാമത്തെ പീഡനവും യതീംഖാനയിലെ അന്തേവാസികൾ പീഡിപ്പിക്കപ്പെട്ടതും ഒക്കെ മൂടിവക്കേണ്ടത് UDF ന്റെ കൂടി ആവശ്യമാണ്. ശിവസേനക്കാരെയും പെൺവാണിഭ പശുപാലനെയും ഒക്കെ വാടകക്കെടുത്ത് മറൈൻ ഡ്രൈവ് മുതൽ നിയമസഭ വരെ നീണ്ട് നിന്ന നാടകമാണ് ഇന്നലെ അരങ്ങേറിയത്. കിസ് ഓഫ് ലൗ ആഭാസമാണെന്ന് നേരത്തെ നിലപാടെടുത്ത പിണറായി വിജയൻ, ഇന്നലെ അതേ ആഭാസം നടത്താൻ അനുവദിച്ചത് എന്തിനാണ് ? പ്രായപൂർത്തി ആവാത്ത പെൺകുട്ടികളെ ഉപയോഗിച്ച് പെൺവാണിഭം നടത്തിയ കേസിലെ പ്രതി ആഹ്വാനം ചെയ്ത സമരത്തിന് പിണറായി വിജയന്റെ പോലീസ് ഇന്നലെ സംരക്ഷണമേകിയെങ്കിൽ മിനിഞ്ഞാന്ന് ശിവസേനയുടെ അതിക്രമത്തിന് കാവൽ നിന്നും അതേ പോലീസ്. ക്വട്ടേഷൻകാർക്കും പെൺവാണിഭ സംഘത്തിനും വാടക കൊടുത്ത് ചർച്ച വഴി മാറ്റി വിടാൻ ശ്രമിച്ചാലും കേരളത്തെ ബാധിച്ചിരിക്കുന്ന ഗുരുതരമായ വിഷയങ്ങൾ ഞങ്ങൾ ഉയർത്തുക തന്നെ ചെയ്യും. പിണറായി വിജയന്റെ ഭരണത്തിൽ പിഞ്ചു കുട്ടികൾ മുതൽ പ്രായമായവർ വരെ ലൈംഗികാതിക്രമങ്ങൾക്ക് ഇരയാവുന്നു. ദേശീയ പാത മുതൽ ആരാധനാ കേന്ദ്രങ്ങൾ വരെ പീഡനത്തിന് വേദിയാകുന്നു. ഇരകളോടൊപ്പം നിൽക്കേണ്ട സർക്കാർ വേട്ടക്കാർക്കൊപ്പം നിന്ന് എല്ലാ കേസുകളും അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്നതാണ് ഏറ്റവും ഗുരുതരമായ പ്രശ്നം. പൊതു സമൂഹത്തിന്റെ നിതാന്ത ജാഗ്രത കൊണ്ടു മാത്രമാണ് പ്രതികൾ വലയിലാകുന്നത്. അതുകൊണ്ട് ശ്രദ്ധ തിരിക്കാനുള്ള സർക്കാർ സ്പോൺസേഡ് നാടകങ്ങളെ പൊതു സമൂഹം തളളിക്കളയുക തന്നെ ചെയ്യും .
[fb_pe url=”https://www.facebook.com/VMuraleedharanOfficial/photos/a.637017363060963.1073741828.626733084089391/1292051007557592/?type=3&theater” bottom=”30″]
Discussion about this post