തിരുവനന്തപുരം: അതിർത്തിയിൽ ഭീകരരെയും പാക് സൈനിക നീക്കങ്ങളും നിരീക്ഷിക്കാൻ ശക്തമായ ക്യാമറകൾ വഹിക്കുന്ന കാർട്ടോസാറ്റ് – 2 ഇ ഉപഗ്രഹം ഇന്ത്യ നാളെ വിക്ഷേപിക്കും. സൈനികാവശ്യത്തിന് മാത്രമുള്ള ഉപഗ്രഹമാണിത്. 160 കോടി രൂപയാണ് വിക്ഷേപണ ചെലവ്.
പി.എസ്.എൽ.വി സി – 38 റോക്കറ്റിൽ 505 കിലോമീറ്റർ മേലെയുള്ള ഭൂസ്ഥിര ഭ്രമണപഥത്തിലായിരിക്കും ഉപഗ്രഹത്തെ എത്തിക്കുക. പി.എസ്.എൽ.വിയുടെ 40-ാമത്തെ ദൗത്യമാണിത്. അതിർത്തിയിലെ ചെറിയ നീക്കങ്ങൾ പോലും ഒപ്പിയെടുക്കാൻ കഴിയുന്ന അതിശക്തമായ റെസൊല്യൂഷനുള്ള ഒരു പാൻക്രൊമാറ്റിക് കാമറയാണ് കാർട്ടോസാറ്റിലെ പേലോഡ്. അനുബന്ധമായി രണ്ട് മൾട്ടി സ്പെക്ടറൽ കാമറകളുമുണ്ട്.
ഭൂമിയിലെ 65 സെന്റിമീറ്റർ വരെ അടുത്തുള്ള സ്ഥലത്തിന്റെ കൃത്യമായ ചിത്രവും വീഡിയോയും കാമറകൾ പകർത്തും. ചിത്രങ്ങൾ ബ്ളാക്ക് ആൻഡ് വൈറ്റിലായിരിക്കുമെങ്കിലും മറ്റ് ഉപഗ്രഹ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി സാധാരണ ഫോട്ടോകൾ പോലെ വ്യക്തതയുള്ള ചിത്രങ്ങളാണ് ലഭിക്കുക. ഈ വർഷം ഫെബ്രുവരിയിലും ഇന്ത്യ ഒരു കാർട്ടോസാറ്റ് ഉപഗ്രഹം അയച്ചിരുന്നു. അതിർത്തിയിൽ സംഘർഷവും നുഴഞ്ഞുകയറ്റവും രൂക്ഷമായ സാഹചര്യത്തിലാണ് രണ്ടാമത്തെ ഉപഗ്രഹം കൂടി അയയ്ക്കുന്നത്. ഐനോസ് എന്ന അന്താരാഷ്ട്ര സ്വകാര്യ ബഹിരാകാശ ഏജൻസിയുടെ ഉപഗ്രഹത്തിൽ നിന്നുള്ള ചിത്രങ്ങളാണ് പാകിസ്ഥാൻ വാങ്ങുന്നത്. ഇതാകട്ടെ 26 മണിക്കൂറിലാണ് ഒരു ചിത്രം കിട്ടുന്നത്. ചെലവും കൂടുതലാണ്.
കാർട്ടോസാറ്റിൽ നിന്ന് ഓരോ നിമിഷവും ചിത്രങ്ങൾ കിട്ടും. 126 ദിവസത്തിലൊരിക്കൽ ഭൂമിക്ക് ചുറ്റമുള്ള 1867 ഭ്രമണപഥങ്ങളും നിരീക്ഷണ മേഖലയുടെ 45 ഡിഗ്രി വരെയുള്ള വശങ്ങളും നിരീക്ഷിക്കാൻ ഇതിന് കഴിയും. ഈ ഉപഗ്രഹം ഇന്ത്യൻ സേനയ്ക്ക് കൂടുതൽ കരുത്തുപകരും.
കാർട്ടോസാറ്റിനൊപ്പം 14 രാജ്യങ്ങളിൽ നിന്നുള്ള 29 നാനോ ഉപഗ്രഹങ്ങളും വിക്ഷേപിക്കും. ബ്രിട്ടൻ, ആസ്ട്രിയ, ചിലി, ചെക്ക്, ഫിൻലൻഡ്, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, ലാത്വിയ, ലിത്വാനിയ, സ്ളോവാക്യ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ളവയാണ് ഉപഗ്രഹങ്ങൾ. ഇന്ത്യയിൽ നിന്ന് നൂറുൽ ഇസ്ളാം യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ ഉണ്ടാക്കിയ ന്യൂസാറ്റും കൂട്ടത്തിലുണ്ട്. കാർട്ടോസാറ്റ് ഉൾപ്പെടെ 955 കിലോഗ്രാമാണ് മൊത്തം ഭാരം. ഈ വിക്ഷേപണത്തിന് ശേഷം പി.എസ്.എൽ.വി ഡയറക്ടർ ജയകുമാർ ജി.എസ്.എൽ.വി മാർക്ക് ത്രീയുടെ പ്രോജക്ട് ഡയറക്ടറായി ചുമതലയേൽക്കും. ഒറ്റ റോക്കറ്റിൽ 104 ഉപഗ്രഹങ്ങൾ വിക്ഷേപിച്ച മാതൃകയിൽ മാർക്ക് ത്രീയെയും വികസിപ്പിക്കുകയാണ് ജയകുമാറിന്റെ ദൗത്യം.
Discussion about this post