ഡല്‍ഹി: പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി കേസില്‍ കേരളസര്‍ക്കാരിനും കര്‍ണ്ണാടക സര്‍ക്കാരിനും സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. മദനിയുടെ സുരക്ഷാ ചെലവ് വഹിക്കാമെന്ന കേരളത്തിന്റെ വാദം സുപ്രീംകോടതി തള്ളി.
കേരളത്തിലെത്തിയാല്‍ മദനിയുടെ സുരക്ഷ കേരള പൊലീസ് ഏറ്റെടുക്കാന്‍ സന്നദ്ധമാണെന്ന് കേരളസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ മദനിയുടെ സുരക്ഷ കര്‍ണ്ണാടക പൊലീസിന്റെ ഉത്തരവാദിത്വം മാത്രമാണെന്നും കേരളസര്‍ക്കാര്‍ ആവലാതിപ്പെടേണ്ടെന്നും കോടതി പറഞ്ഞു.
മദനിയുടെ സുരക്ഷയ്ക്കായി റ്റിഎയും ഡിഎയും മാത്രം അനുവദിക്കാന്‍ കഴിയൂ. ഇത് എത്രയെന്ന് കര്‍ണ്ണാടകം നാളെ തന്നെ അറിയിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരിക്കുകയാണ്. വികലാംഗനായ ഒരാളോട് സര്‍ക്കാര്‍ ഇത്തരത്തില്‍ പെരുമാറുന്നത് നീതീകരിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.
മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനും മാതാവിനെ കാണാനും സുപ്രീംകോടതി നല്കിയ അനുമതി അട്ടിമറിക്കാന്‍ പൊലീസ് ചെലവിനായി ഭീമമായ ബില്‍ നല്കിയ കര്‍ണാടക പൊലീസിന്റെ നടപടി ചോദ്യം ചെയ്താണ് പി.ഡി.പി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനി സുപ്രീംകോടതിയെ സമീപിച്ചത്. ഏറ്റവും ചുരുങ്ങിയ ചെലവ് മാത്രമേ മദനിയില് നിന്ന് ഈടാക്കാവൂ എന്ന സുപ്രീംകോടതി ഉത്തരവ് അട്ടിമറിക്കുകയാണ് കര്‍ണാടക ചെയ്തിരിക്കുന്നതെന്നും ആരോപിച്ചാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ഉദ്യോഗസ്ഥരുടെ ടി.എയും ഡി.എയും മാത്രമേ ചെലവില്‍ ഉള്‍പ്പെടുത്താവൂ. ഇത് എത്രയെന്ന് വെള്ളിയാഴ്ച അറിയിക്കണം. കോടതി ഉത്തരവ് കര്‍ണാടകം ഗൌരവമായി കണ്ടില്ലെന്നും സുപ്രീംകോടതി വിമര്‍ശിച്ചു. പോലീസ് അകമ്പടിക്കും മറ്റു ചെലവുകള്‍ക്കുമായി 14.80 ലക്ഷം രൂപ സര്‍ക്കാര്‍ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നായിരുന്നു ബംഗളൂരു സിറ്റി പോലീസ് ആവശ്യപ്പെട്ടത്. ഇതേതുടര്‍ന്നാണ് മദനി സുപ്രീംകോടതിയെ സമീപിച്ചത്.
മദനിയുടെ യാത്ര സംബന്ധിച്ച തീരുമാനം ഉണ്ടാക്കുന്നതിനായി പിഡിപി സംസ്ഥാന നേതാക്കള്‍ കഴിഞ്ഞദിവസം മുഖ്യന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ വര്‍ക്കല രാജും കൊട്ടാരക്കര സാബുവും സെക്രേട്ടറിയറ്റ് പടിക്കല്‍ നിരാഹാര സമരം ആരംഭിക്കുമെന്നു പിഡിപി അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സുരക്ഷ ഏറ്റെടുക്കാന്‍ തയാറാണെന്ന് കേരളം അറിയിച്ചത്.
Discussion about this post