ആലപ്പുഴ: സിപിഎം നേതാക്കള്‍ സംരക്ഷിക്കുന്നു എന്ന് ആക്ഷേപമുയര്‍ന്ന മുന്‍ സഹകരണബാങ്ക് മാനേജരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മാവേലിക്കര താലൂക്ക് സഹ. ബാങ്കിന്റെ തഴക്കര ശാഖയിലെ മുന്‍ മാനേജര്‍ ജ്യോതി മധുവിനെ തിരുവല്ല ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് അറസ്റ്റ് ചെയ്തത്. മാവേലിക്കര ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ജ്യോതിയെ ഈ മാസം 18 വരെ റിമാന്‍ഡ് ചെയ്തു.
2016 ഡിസംബറിലാണ് ഇവരുടെ നേതൃത്വത്തില്‍ 34 കോടിയുടെ ക്രമക്കേട് കണ്ടെത്തിയത്. തുടര്‍ന്ന് മാനേജര്‍ ജ്യോതി മധു, കാഷ്യര്‍ ബിന്ദു ജി. നായര്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ കുട്ടിസീമ ശിവ എന്നിവരെ സര്‍വ്വീസില്‍ നിന്ന് നീക്കുകയും ചെയ്തിരുന്നു. മാവേലിക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഈ മെയ് മാസത്തില്‍ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ഡേ ബുക്ക്, ക്യാഷ് ബുക്ക്, കമ്പ്യൂട്ടര്‍ എന്നിവയില്‍ കൃത്രിമം കാട്ടിയതായി കണ്ടെത്തി. സ്വര്‍ണ്ണ പണയത്തില്‍ പണയ വസ്തു ഇല്ലാതെ വായ്പ കൊടുത്തും, വ്യാജ നിക്ഷേപക സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി വ്യാജ അക്കൗണ്ടുകളിലായിരുന്നു തട്ടിപ്പ്. ഈ തുക പിന്നീട് ജ്യോതി മധുവിന്റെ അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചതായും കണ്ടെത്തി. ഏഴു വര്‍ഷമായി ക്രമക്കേടുകള്‍ തുടരുകയായിരുന്നു. മുന്‍ ബാങ്ക് പ്രസിഡന്റ് ഉള്‍പ്പടെ പലരുടേയും സഹായം പ്രതികള്‍ക്ക് ലഭിച്ചിരുന്നുവെന്നാണ് കണ്ടെത്തല്‍.
പ്രതികളെ സിപിഎം നേതാക്കളാണ് സംരക്ഷിക്കുന്നതെന്ന് ആക്ഷേപം ശക്തമായി ഉയര്‍ന്നിരുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ മന്ത്രി ജി. സുധാകരനും സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാനും രംഗത്തെത്തിയിരുന്നു. പ്രതിയില്‍ നിന്നും സിപിഎം നേതാക്കള്‍ ലക്ഷങ്ങള്‍ കാരുണ്യ ഫണ്ടിലേക്ക് വാങ്ങിയതും ചര്‍ച്ചയായി.
Discussion about this post