ഇന്ത്യ തദ്ദേശീയമായി നിർമിച്ച ദീർഘദൂര സബ്സോണിക് മിസൈൽ ‘നിർഭയ്’ന്റെ അഞ്ചാം പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി. അണ്വായുധ വാഹക ശേഷിയുള്ളതാണ് ഈ മിസൈല്‍. ഇന്ത്യയ്ക്ക് എംടിസിആറിൽ അംഗത്വം ലഭിച്ചതോടെ പരീക്ഷണം നടത്താൻ കൂടുതൽ അവസരം ലഭിച്ചതോടെയാണിത്. നേരത്തെ നടന്ന പരീക്ഷണങ്ങളിൽ മൂന്നു തവണ പരാജയപ്പെടുകയും ഒരു തവണ ഭാഗികമായി വിജയിക്കുകയും ചെയ്ത മിസൈലാണ് നിർഭയ്.
ആണവായുധങ്ങള്‍ വഹിക്കാന്‍ കഴിയുന്ന മിസൈലായ നിർഭയുടെ 2016 ഡിസംബറിൽ ഒഡീഷ തീരത്ത് നടത്തിയ പരീക്ഷണം പരാജയപ്പെട്ടിരുന്നു. 2015 ഒക്ടോബറിൽ നടന്ന പരീക്ഷണവും പരാജയപ്പെട്ടിരുന്നു. വിക്ഷേപണത്തിന്റെ പതിനൊന്നാം മിനിറ്റില്‍ മിസൈലിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു. 1000 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മിസൈല്‍ 128 കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ കടലിൽ തകര്‍ന്നുവീണു. 2013 മാർച്ചിൽ നടന്ന ആദ്യ പരീക്ഷണം പരാജയമായിരുന്നു. തുടർന്ന് 2014 ഒക്ടോബറിൽ നടന്ന രണ്ടാം പരീക്ഷണം ഭാഗികമായി വിജയിച്ചിരുന്നു.
ആയിരം കിലോമീറ്ററാണ് ഈ മിസൈലിന്റെ ദൂരപരിധി.മൂവായിരം കിലോമീറ്റർ വരെ ദൂരപരിധിയുള്ള അഗ്നി-3, 4 എന്നീ പതിപ്പുകൾ, പരീക്ഷണത്തിലിരിക്കുന്ന 5000 കിലോമീറ്റർ വരെ ദൂരപരിധിയുള്ള അഗ്നി-5, ശബ്ദത്തേക്കാൾ വേഗത്തിൽ പറക്കുന്ന ലോകത്തെ ഏക ക്രൂസ് മിസൈലായ ബ്രഹ്മോസ് എന്നിവ കൈവശമുള്ള ഇന്ത്യ എന്തിന് ഇങ്ങനെയൊരു മിസൈൽ വികസിപ്പിക്കുന്നു എന്ന ചോദ്യവും ഉയരാം. എന്നാൽ നിർഭയ് ചില്ലറക്കാരനല്ല. ഈ മിസൈലിന്റെ വികസനത്തോടെ ഇന്ത്യ മിസൈൽ സുരക്ഷാരംഗത്തു പുതിയൊരു കുതിപ്പിനു തയാറെടുക്കുകയാണ്. ഇന്ത്യ നൂറു ശതമാനം സ്വന്തമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ ക്രൂസ് മിസൈലാണു നിർഭയ്. അഗ്നിയുടെ വിവിധ പതിപ്പുകൾ, പൃഥ്വി, ധനുഷ് തുടങ്ങിയവയെല്ലാം നൂറു ശതമാനം ഇന്ത്യയിൽ വികസിപ്പിച്ചവയാണ്. പക്ഷേ, അവയെല്ലാം ബാലിസ്റ്റിക് മിസൈലുകളാണ്. ഞാണിൽ നിന്നു പോയ അസ്ത്രം പോലയാണവ – തൊടുത്തുവിട്ടാൽ അവയുടെ മേൽ യാതൊരു നിയന്ത്രണവുമില്ല. അതിനാൽ അഗ്നിപോലുള്ള ബാലിസ്റ്റിക് മിസൈൽ ലക്ഷ്യമിടുന്നത് പ്രധാനമായും സ്ഥാനചലനം സംഭവിക്കാത്ത ലക്ഷ്യങ്ങളെയാണ്. വൻ സൈനികവ്യൂഹങ്ങൾ, നഗരങ്ങൾ, വ്യവസായ മേഖലകൾ… അങ്ങനെ എന്തുമാകാം. യുദ്ധത്തിന്റെ അവസാനഘട്ടത്തിലേ ഇങ്ങനെയുള്ളവ ലക്ഷ്യമിടുകയുള്ളൂ. അൽപംകൂടി ദൂരപരിധി കുറഞ്ഞ പൃഥ്വിയുടെ ക്ലാസിലുള്ള ബാലിസ്റ്റിക് മിസൈലുകൾ യഥാർഥ സൈനിക മിസൈലുകളാണ്. യുദ്ധഭൂമിയിൽ ശത്രുവിന്റെ ടാങ്ക് വ്യൂഹങ്ങൾ, പാലങ്ങൾ, റയിൽവേ ഹബ് തുടങ്ങിയവ തകർക്കാനാണ് ഇവ ഉപയോഗിക്കുക. പൃഥ്വിയും ബാലിസ്റ്റിക് മിസൈൽ ആയതിനാൽ തൊടുത്തുവിട്ടാൽ പിന്നെ നിയന്ത്രണം സാധ്യമല്ല.
ഇവയിൽ നിന്നു വ്യത്യസ്തമാണു ക്രൂസ് മിസൈൽ. വിമാനം പോലെയാണ് അവ പറക്കുന്നത്. അവയുടെ കംപ്യൂട്ടർ തലച്ചോറുപയോഗിച്ച് ഭൂമിയുടെ കിടപ്പ് പരിശോധിച്ച് അതുമായി തട്ടിച്ചുനോക്കിക്കൊണ്ടോ, അല്ലെങ്കിൽ നേരത്തെ പ്രോഗ്രാം ചെയ്ത മാർഗത്തിലൂടെയോ, ഭൂപടം അടിസ്ഥാനമാക്കിയോ ഇവയ്ക്കു പറക്കാം. വഴിയിൽ ഒരു മലയുണ്ടെങ്കിൽ അടുത്തെത്തുമ്പോൾ പെട്ടെന്ന് ഉയർന്ന് അതിന് മേലെ കൂടി പറന്ന് ലക്ഷ്യത്തിലെത്തും. ഈ കൂട്ടത്തിൽ പെട്ടതാണ് ഇന്ത്യയുടെ പക്കലുള്ള ബ്രഹ്മോസ് മിസൈൽ. ശബ്ദത്തേക്കാൾ വേഗത്തിൽ പറക്കാൻ കഴിവുള്ള ലോകത്തിലെ ഏക ക്രൂസ് മിസൈലാണിത്. എന്നാൽ ഇതിന്റെ ദൂരപരിധി പരിമിതമാണ് – കഷ്ടിച്ച് 300 കിലോമീറ്റർ. ദൂരപരിധി കുറവായതിനാൽ, അണ്വായുധം ഘടിപ്പിക്കാനാവില്ല. തൊട്ടടുത്തുള്ള ശത്രുവിന് നേർക്ക് അണ്വായുധം പ്രയോഗിച്ചാൽ അതിൽ നിന്നുള്ള റേഡിയേഷനും ആഘാതവും തിരിച്ചടിക്കുമല്ലോ.
രണ്ടാമതായി, ഇതിൽ ആണവപോർമുന ഘടിപ്പിക്കാമെന്നു വച്ചാൽ തന്നെ ‘നിയമതടസ’മുണ്ട്. റഷ്യയുമായി സഹകരിച്ച് വികസിപ്പിച്ചതാണു ബ്രഹ്മോസ്. മിസൈൽ സാങ്കേതികവിദ്യ കൈമാറുന്നതു സംബന്ധിച്ച ആഗോള നിയമങ്ങളനുസരിച്ച് സംയുക്തമായി വികസിപ്പിച്ച മിസൈലുകൾക്ക് 300 കിലോമീറ്ററിനപ്പുറം പറക്കൽ ശേഷി ഉണ്ടാവാൻ പാടില്ലെന്നും ആണവ പോർമുന ഘടിപ്പിക്കരുതെന്നും നിബന്ധനയുണ്ട്. എന്നാല്‍ നാം സ്വന്തമായി വികസിപ്പിച്ചതായതിനാൽ ദൂരപരിധി വർധിപ്പിക്കാനും ഏത് പോർമുന ഘടിപ്പിക്കാനുമുള്ള സ്വാതന്ത്യ്രം നമുക്കുണ്ട്. ഇപ്പോൾ ആയിരം കിലോമീറ്റർ വരെ ദൂരപരിധിയുള്ളതിനാൽ ഇതിൽ ആണവ പോർമുന ഘടിപ്പിക്കാനാവും. തൊടുത്തുവിട്ട ശേഷവും അതിന്റെ ഗതി നിയന്ത്രിക്കാനുമാവും.
നിർഭയ് മിസൈലിന്റെ സവിശേഷതകള്‍.
- റോക്കറ്റ് പോലെ ലംബമായി ഉയർന്ന ശേഷം വിമാനം പോലെ തിരശ്ചീനമായി പറക്കാൻ കഴിയും.
- താഴ്ന്നു പറക്കുന്നതിനാൽ റഡാറുകളുടെ കണ്ണുവെട്ടിക്കാം.
- കരയിൽ നിന്നും യുദ്ധവിമാനങ്ങളിൽ നിന്നും യുദ്ധക്കപ്പലുകൾ, അന്തർവാഹിനി തുടങ്ങിയവയിൽ നിന്നും വിക്ഷേപിക്കാം.
- ദൂരപരിധി: 700-1000 കി. മീറ്റർ
- വികസിപ്പിച്ചത്: ഡിആർഡിഒ
- ചെലവ്: ഏകദേശം 10 കോടി രൂപ.
Discussion about this post