ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത് പൂർണ്ണമായും ഇവിടെ നിർമ്മിയ്ക്കുന്ന തേജസ് യുദ്ധവിമാനത്തിൽ, പറക്കുന്നതിനിടെ നേരിട്ട് ഇന്ധനം നിറയ്ക്കാനുള്ള ഡ്രൈ കോണ്ടാക്ട് പരീക്ഷണം ഈ മാസമാദ്യം പൂർത്തിയാക്കിയതിനു ശേഷം ഇന്നലെ വെറ്റ് കോണ്ടാക്ട് എന്നറിയപ്പെടുന്ന അതിന്റെ അടുത്ത ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി.
ഡ്രൈ കോണ്ടാക്ട് എന്നത് യഥാര്‍ത്ഥത്തില്‍ നിന്ന് ഇന്ധനം നിറയ്ക്കാതെ ഇന്ധനം നിറയ്ക്കാനുള്ള ഉപകരണങ്ങള്‍ പരസ്പരം ഘടിപ്പിച്ച് കുറച്ചുദൂരം പറക്കുക മാത്രം ചെയ്യുന്നതാണ്.
അത് വിജയകരമായി പൂർത്തിയാക്കിയാൽ പിന്നീട് ഉപകരണങ്ങൾ ഘടിപ്പിച്ച് അന്തരീക്ഷത്തിൽ വച്ച് ടാങ്കർ വിമാനത്തിൽ നിന്ന് യഥാർത്ഥത്തിൽ തന്നെ ഇന്ധനം നിറയ്ക്കുന്ന പരീക്ഷണം നടത്തും. അതിനെയാണ് വെറ്റ് കോണ്ടാക്ട് എന്ന് പറയുന്നത്.
വ്യോമസേനയുടെ IL-78 ടാങ്കർ വിമാനത്തിൽ ഇന്ധനം നിറയ്ക്കാനുള്ള പ്രോബ് ഘടിപ്പിച്ചതിനു ശേഷംതിങ്കളാാഴച രാവിലേ ഒൻപതരയ്ക്ക് വെറ്റ് കോണ്ടാക്ട് വിജയകരമായി പൂർത്തിയാക്കി. IL-78 ടാങ്കർ വിമാനത്തിൽ നിന്ന് പ്രോബ് വഴി 19000 കിലോഗ്രാം ഇന്ധനം തേജസ്സിലേക്ക് മാറ്റി. 20000അടി ഉയരത്തിൽ 270 നോട്ട് (knot) വേഗതയിൽ (ഏതാണ്ട് 500 കിലോമീറ്റർ വേഗത) പറന്നുകൊണ്ടാണ് ഇത്രയും ഇന്ധനം നിറച്ചത്.
നാഷണല്‍ ഫ്ളൈറ്റ് സെന്ററിലെ വൈമാനിക പരീക്ഷകന് വിങ്ങ് കമാൻഡർ സിദ്ധാർത്ഥ് സിംഗ് ആണ് ഇത്തവണ വിമാനം നിയന്ത്രിച്ചിരുന്നത്. ഗ്വാളിയോറിലെ ഗ്രൗണ്ട് സ്റ്റേഷനിലിരുന്ന് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റേയും എയ്റോനോട്ടിക്കൽ ഡെവലപ്പ്മെന്റ് ഏജൻസിയുടേയും ശാസ്ത്ര സാങ്കേതിക വിദഗ്ധരുടെ നിരീക്ഷണത്തിലായിരുന്നു ഇത് പൂർത്തിയാക്കിയത്.
അന്തരീക്ഷത്തിൽ വച്ച് ഇന്ധനം നിറയ്ക്കുന്നതിനുള്ള സാങ്കേതികത സ്വന്തമായി വികസിപ്പിച്ചെടുത്ത വളരെച്ചുരുക്കം ചില രാജ്യങ്ങളിലൊന്നാവുകയാണ് ഇതോടെ ഭാരതം. തേജസ്സ് വിമാനങ്ങള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാണെന്ന അവസാന സാക്ഷ്യപത്രം Final Operational Clearance (FOC) ലഭിയ്ക്കാൻ ഒരു പടികൂടി മുന്നേറുകയാണ് വ്യോമസേനയും ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡും.
Discussion about this post