ഇന്ത്യയുടെ ചൊവ്വാഗ്രഹ നിരീക്ഷണ പേടകം, ചൊവ്വാ ഗ്രഹത്തിന്റെ ഉപഗ്രഹമായി നാം അയച്ച, മാർസ് ഓർബിറ്ററി മിഷൻ, മംഗൾയാൻ അതിന്റെ ഭ്രമണപഥത്തിൽ നാലുകൊല്ലം പൂർത്തിയാക്കുന്നു. 2013 നവംബർ അഞ്ചിനാണ് ഈ പേടകം വിക്ഷേപിയ്ക്കപ്പെട്ടത്. 2014 സെപ്റ്റംബർ 24നു ഈ പേടകം ചൊവ്വാ ഗ്രഹത്തിനെ ചുറ്റി സഞ്ചരിയ്ക്കാൻ തുടങ്ങി.
ആറു മാസത്തെ കാലാവധിയാണ് ഈ ദൗത്യത്തിനു ഐ എസ് ആർ ഓ നൽകിയിരുന്നെങ്കിലും എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ നാലു കൊല്ലമായി ശാസ്ത്രീയ വിവരങ്ങളും ചിത്രങ്ങളും ഈ പേടകം നമുക്ക് അയച്ചുകൊണ്ടിരിയ്ക്കുകയാണ്. ഇന്നുവരെ ഈ പേടകത്തിന് അധികം നാശങ്ങളൊന്നും സംഭവിച്ചിട്ടില്ല എന്നത് ഐ എസ് ആർ ഓ യുടെ ഗുണനിലവാരത്തിന്റേയും പ്രവർത്തനമികവിന്റേയും വലിയൊരു തെളിവായാണ് കണക്കാക്കുന്നത്.
“നാലുവർഷമായി ഞാനിവിടെയുണ്ട്, എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി…” മംഗൾയാനിന്റെ ട്വിറ്റർ അക്കൗണ്ട് ഇന്നലെ ഈ സന്ദേശം അറിയിച്ചു. ചൊവ്വയുടെ ഉപരിതലത്തിലുള്ള ഒളിമ്പസ് മോൺസ് എന്ന അഗ്നിപർവ്വതത്തിന്റെ ചിത്രത്തോടെയാണ് മംഗൾയാനിന്റെ ട്വിറ്റർ സന്ദേശം വന്നത്. എവറസ്റ്റ് കൊടുമുടിയേക്കാൾ രണ്ടരയിരട്ടി വലിപ്പമുള്ള ഒളിമ്പസ് മോൺസ് സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നിപർവതമാണ്.
നാനൂറ്റിയൻപത് കോടി രൂപ ചിലവായെന്ന് കരുതുന്ന മംഗൾയാൻ ചൊവ്വയുടെ ഉപഗ്രഹമായ ഡൈമോസിന്റേയും ചിത്രമെടുക്കാൻ പര്യാപ്തമായതാണ്.ഇതിലെ കളർ ക്യാമറ ഇതിനകം 980 ചിത്രങ്ങൾ ഈ പേടകം ഭൂമിയിലേയ്ക്കയച്ചിട്ടുണ്ട്. ചൊവ്വയുടെ മുഴിവൻ ഭാഗങ്ങളേയും ഉൾപ്പെടുത്തിയ ഒരു രേഖാപടം ഉണ്ടാക്കാൻ ഈ ചിത്രങ്ങളാണ് ശാത്രജ്ഞർക്ക് സഹായകമായത്.
ഭൂമിയിൽ നിന്നുള്ള നിയന്ത്രണമില്ലാതെതന്നെ നമ്മുടെ അയൽ ഗ്രഹമായ ചൊവ്വയ്ക്ക് ചുറ്റും ഭ്രമണം ചെയ്ത് ശാസ്ത്രീയ വിവരങ്ങൾ ശേഖരിയ്ക്കാനും ചിത്രങ്ങളെടുക്കാനും പര്യാപ്തമായ മാർസ് ഓർബിറ്റർ മിഷൻ എന്ന മംഗൾയാൻ ഐ എസ് ആർ ഓ യുടെ സാങ്കേതികമികവിന്റേയും പ്രവർത്തന രീതിയുടേയും വിരലടയാളമായി ഈ നാലാം വർഷം കഴിഞ്ഞും അതിന്റെ ജോലി അനസ്യൂതമായി തുടരുന്നു.
Discussion about this post