ചൈനയെപ്പറ്റി പറയുമ്പോള്‍ ആദ്യം പാകിസ്ഥാനെപ്പറ്റിത്തന്നെ പറഞ്ഞു തുടങ്ങേണ്ടതുണ്ട്. കാരണം ആധുനികകാലത്ത് പാകിസ്ഥാന്റെ ഏറ്റവുമടുത്ത സഹായിയും മുതലാളിയുമാണ് ചൈന.
പാക്കിസ്ഥാനെന്ന രാജ്യമുണ്ടാവുന്ന സമയത്തു തന്നെ പാകിസ്ഥാനും ചൈനയും തമ്മില്‍ വളരെയടുത്ത ബന്ധമായിരുന്നു. മാവോ തൊപ്പി തന്നെ വേഷത്തിന്റെ ഭാഗമാക്കിയ സുല്‍ഫിക്കര്‍ അലി ഭുട്ടോയുടെ സമയത്ത് ആ ബന്ധം കൂടുതല്‍ വികസിച്ചു. അടിമകളെപ്പോലെ പണിയെടുക്കുന്ന ഒരു വലിയ മാനുഷികവിഭവശേഷിയുണ്ടായിരുന്ന ചൈനയ്ക്ക് അതിന്റെ സാമ്രാജ്യത്ത വ്യാപനത്തിന്റെ ആദ്യപടിയായിരുന്നു പാകിസ്ഥാന്‍. യൂറൊപ്പ് എങ്ങനെയാണോ ഏഷ്യയിലും അമേരിയ്ക്കയിലുമൊക്കെ സാമ്രാജ്യങ്ങളുണ്ടാക്കിയത്, അതുപോലെ ചൈന 1960കളുടെ തുടക്കം മുതല്‍ തങ്ങളുടെ സാമ്രാജ്യത്ത വ്യാപനത്തിന്റെ സൂത്രങ്ങള്‍ ആവിഷ്‌കരിയ്ക്കാന്‍ തുടങ്ങിയതാണ്. അതേ സമയം പാകിസ്ഥാന്‍ അമേരിയ്ക്കയുമായും പൂര്‍ണ്ണമായ ബന്ധം സ്ഥാപിച്ച് ഒരു വശത്ത് അമേരിയ്ക്കയും ചൈനയുമായുള്ള ബന്ധങ്ങള്‍ക്ക് പാലമായി വര്‍ത്തിയ്ക്കുക പോലും ചെയ്തു.
നട്ടെല്ലില്ലാത്ത വിദേശനയമായിരുന്നു അക്കാലത്ത് ഇന്ത്യക്കുണ്ടായിരുന്നത്. കമ്യൂണിസ്റ്റുകളുടെ മയക്കുമന്ത്രത്തില്‍ വീണ് സകല ജനാധിപത്യരാജ്യങ്ങളേയും പ്രത്യേകം വെറുപ്പിയ്ക്കാന്‍ പണ്ഡിറ്റ് നെഹ്രു അന്ന് കൃത്യമായി ശ്രമിച്ചുപോന്നു. നമ്മളോട് നല്ല ബന്ധം സ്ഥാപിയ്ക്കാന്‍ എന്നും ശ്രമിച്ചിരുന്ന ഇസ്രേയലിനെ പിണക്കി സിറിയ ഉള്‍പ്പെടെയുള്ള അറബുകളെ താങ്ങിയും, അമേരിയ്ക്കയെ പിണക്കി സോവിയറ്റ് ദാസന്മാരായും എന്തിന് പാകിസ്ഥാനെ അകമഴിഞ്ഞ് സഹായിച്ചുകൊണ്ടിരുന്ന ചൈനയെപ്പറ്റി ബോധമുള്ളവരെല്ലാം പലതവണ അപകടസൂചന നല്‍കിയിട്ടും ഭായിഭായിയെന്ന കപടസ്‌നേഹത്തിന്റെ തുണികൊണ്ട് കണ്ണുമൂടിക്കെട്ടിയും നെഹ്രു തന്റെ വിദേശനയം മിനുക്കിയിരുന്ന് സ്വന്തം ലിബറല്‍ സ്വത്വവും പ്രതിശ്ചായയും നശിയ്ക്കാതിരിയ്ക്കാന്‍ രാഷ്ട്രതാല്‍പ്പര്യങ്ങള്‍ കുരുതികൊടുത്തു കൊണ്ടേയിരുന്നു.
‘എന്റെ ആദ്യഭവനം സിന്‍ജിയാങ്ങ് ആണ്. രണ്ടാം ഭവനം ബെയ്ജിങും. പാകിസ്ഥാന്‍ എന്റെ മൂന്നാമത്തെ ഭവനമാണ്’. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പ്രമുഖ നേതാവായ എര്‍കെന്‍ജിയന്‍ തുലഹോങ് പറഞ്ഞതാണിത്. ചൈനയുമായി പാകിസ്ഥാനുള്ള ബന്ധം അത്രത്തോളമാണ്. ഇരുമ്പു സഹോദരങ്ങള്‍ എന്നാണ് ചൈനയും പാകിസ്ഥാനും പരസ്പരം വിശേഷിപ്പിയ്ക്കുന്നത്. ഹിമാലയത്തേക്കാള്‍ ഔന്നത്യമുള്ളതും സമുദ്രങ്ങളേക്കാള്‍ ആഴമുള്ളതും തേനിനേക്കാള്‍ മധുരമുള്ളതുമെന്നാണ് പ്രൊപ്പഗാണ്ട ലേഖനങ്ങള്‍ ആ ബന്ധത്തെ സ്വയം വിളിയ്കുന്നത്. രായ്ക്ക് രാമാനം ആണവായുധം എത്തിച്ചുകൊടുക്കാനും വേണ്ട ബന്ധം അവര്‍ തമ്മിലുണ്ട്.
ഇങ്ങനെ പാകിസ്ഥാനെ വച്ചുകൊണ്ടിരിയ്ക്കുന്നതിന് ഇരുകൈകളുമയച്ച് മഹര്‍ നല്‍കുന്നുണ്ട് ചൈന. ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി വഴി മാത്രം പാകിസ്ഥാനില്‍ ഏതാണ്ട് 63 ബില്യന്‍ അമേരിയ്ക്കന്‍ ഡോളര്‍ ചൈന നിക്ഷേപിച്ചുകഴിഞ്ഞു. അത് ഇനിയും പല ഇരട്ടിയായി ഉയരുമെന്നാണ് കരുതുന്നത്. ഇന്ത്യയുടെ നാവിക സാന്നിദ്ധ്യത്തിനെതിരേ സിന്ധുസമുദ്രത്തില്‍ ഉണ്ടാക്കിയ മുത്തുമാലാത്തുറമുഖങ്ങളില്‍ പ്രധാനിയായ ഗ്വാദര്‍ ഈ ഇടനാഴിയിലെ പ്രധാന തുറമുഖമാണ്.
സിന്ധു സമുദ്രത്തിലെ ഭാരത നാവിക സാന്നിദ്ധ്യത്തിനെതിരേ ഉണ്ടാക്കിയ ചൈനയുടെ അധീനതയിലുള്ള തുറമുഖങ്ങളെ ഒരു മുത്തുമാല (tSring of Pearls) എന്നാണു പറയുന്നത്. ബംഗ്ലാദേശിലെ ചിറ്റഗോങ്ങ് , മ്യാന്മാറിലെ സിറ്റ്വേയും കൊകൊസും , ശ്രീലങ്കയിലെ ഹമ്പന്‍തോട, പാകിസ്ഥാനിലെ കറാച്ചി, ഒപ്പം ബലൂചിസ്ഥാനില്‍ ചൈന നിര്‍മ്മിച്ച് ചൈനയുടെ നിയന്ത്രണത്തിലുള്ള ഗ്വാദര്‍. ഇത്രയും ചേര്‍ന്ന് ചൈനയ്ക്ക് ഇന്ത്യയേയും ഇന്ത്യന്‍ അതിര്‍ത്തികളേയും ഭാരത കപ്പല്‍ ഗതാഗതത്തിനെയും ഏതു നിമിഷവും വരുതിയിലാക്കാം എന്ന വിധമാണ് ഭൂമിശാസ്ത്രപരമായി മുത്തുമാലാത്തുറമുഖങ്ങളുടെ കിടപ്പ്.
അതുമാത്രമല്ല, ഇത്രയും വലിയ തീരദേശമുണ്ടായിട്ടും കണ്ടൈനര്‍ കാര്‍ഗോ ശേഷിയുള്ള തുറമുഖങ്ങള്‍ നമുക്ക് വളരെ കുറച്ചേയുള്ളൂ. ഇന്ത്യയുടെ കണ്ടൈനര്‍ കാര്‍ഗോയുടെ മുപ്പത് ശതമാനത്തോളം കൊളംബോ വഴിയാണ് വരുന്നത്. ചൈനയുടെ നിയന്ത്രണത്തിലുള്ള കൊളംബോ തുറമുഖത്തിലുടെയാണ് ഇന്ത്യയുടെ 30% കപ്പല്‍ചരക്കുകളും കൊണ്ടുവരുന്നതെന്നത് ആത്മഹത്യാപരമാണ്.
ജപ്പാനുമായി സെന്കാക്ക് ദ്വീപുകളിന്മേല്‍ അവകാശത്തര്‍ക്കമുണ്ടായപ്പോള്‍ ചൈനീസ് തുറമുഖങ്ങളില്‍ അന്താരാഷ്ട്ര നിലവിളിയെയൊക്കെ മറികടന്ന് തന്നെ ജപ്പാന്റെ ഇലക്ട്രോണിക്‌സ് അസംസ്‌കൃതവസ്തുക്കള്‍ക്കായുള്ള ധാതുക്കള്‍ ഇറക്കാന്‍ ചൈന സമ്മതിയ്ക്കാതിരുന്നത് പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്.
വിഴിഞ്ഞത്തൊരു തുറമുഖം, അതും വലിയ കണ്ടൈനറുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയും വിധമുള്ള ഒന്ന് വരുന്നത് ചൈനയുടെ താല്‍പ്പര്യത്തിനെതിരാണ്. അവരതിനെ എങ്ങനെയും തറ പറ്റിയ്ക്കും എന്ന് സാമാന്യബുധിയുള്ളവര്‍ക്കെല്ലാം അറിയാവുന്നതാണ്.
2005ല്‍ ്രഉമ്മന്‍ചാണ്ടിയുടെ ഗവണ്മെന്റ് വിഴിഞ്ഞം തുറമുഖപദ്ധതിയ്ക്കായി Kaidi Eletcric Power Company, China Harbour Engineering Company എന്നീ രണ്ട് കമ്പനികള്‍ക്ക് ടെന്‍ഡര്‍ നല്‍കി. അത്ഭുതകരമെന്ന് പറയട്ടെ, ഇടത്പാര്‍ട്ടികള്‍ ആ ടെന്‍ഡര്‍ പൂര്‍ണ്ണമായും അനുകൂലിച്ചു. എന്ത് വികസനകാര്യത്തിലും ആദ്യം കൊടിപിടിയ്ക്കുന്ന മാര്‍ക്‌സിസ്റ്റുകാര്‍ ചൈനീസ് കമ്പനികള്‍ക്ക് ഉമ്മന്‍ചാണ്ടി ടെന്‍ഡര്‍ നല്‍കിയപ്പോള്‍ ബൊക്കേയും ജെണ്ടുമായി സ്വീകരിച്ചാനയിച്ചു. പക്ഷേ കേന്ദ്ര ഗവണ്മെന്റിന്റെ സുരക്ഷാ വിഭാഗത്തിന് ഇതില്‍ വിരുദ്ധമായ അഭിപ്രായമായിരുന്നു. അവര്‍ സുരക്ഷാ ഉപദേശമനുസ്സരിച്ച് അക്കാര്യത്തില്‍ ശക്തമായ തീരുമാനമെടുത്തു. ഒരു കാരണവശാലും ചൈനീസ് കമ്പനികളെ വിഴിഞ്ഞം ഏല്‍പ്പിയ്ക്കാനാവില്ല. അത് രാജ്യസുരക്ഷയുടെ കാര്യമാണെന്ന് കേന്ദ്രസര്‍ക്കാര്‍ അഭിപ്രായപ്പെട്ടു.
ഫോറിന്‍ ഡെവലപ്‌മെന്റ് ഇന്‍വെസ്റ്റ്‌മെന്റിനെതിരേ ശാസ്ത്രസാഹിത്യപരിഷത്തുകാരെയുള്‍പ്പെടെ വിട്ട് കരയിച്ചും തെരുവുനാടകം കളിപ്പിച്ചും ആഗോളവല്‍ക്കരണത്തിനെതിരെ ഘോരഘോരം വാദിയ്ക്കുന്ന സിപിഎംന്റെ അന്നത്തെ ജനറല്‍ സെക്രട്രറി പ്രകാശ് കാരാട്ട് ചൈനയുടെ വക വിദേശനിക്ഷേപം ആയപ്പോള്‍ നിന്ന നില്‍പ്പിന് കളം മാറി. അന്നാദ്യമായി അവൈലബിള്‍ പീബീയുടെ സഹായമില്ലാതെ ശക്തമായി അദ്ദേഹം കൂവിപ്പോയി.
‘The tenders had been cleared, the prime minister was expected to lay the foundation stone and the work was about to begin. But suddenly they found that Chinese companies could not be given securtiy clearance.’
‘Are the US companies, which have projects in Pakistan, disallowed to take up port projects in India?’ Karat asked. ‘If you are allowing other coutnries to bid, why stop China? If American companies can take up work, both, in India and Pakistan why bar the Chinese companies?’ Karat asked.
‘ചൈനയുമായുള്ള ടെന്‍ഡറെല്ലാം ശരിയായതാണ്, പ്രധാനമന്ത്രി വന്ന് ആ കല്ലൊന്നിടുന്ന കര്‍മ്മം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പെട്ടെന്ന് സുരക്ഷ എന്ന് പറഞ്ഞ് ചൈനീസ് കമ്പനികളെ തടഞ്ഞത് ശരിയായില്ല.’
‘പാകിസ്ഥാനില്‍ പ്രൊജക്ടുകള്‍ ചെയ്യുന്ന അമേരിയ്ക്കന്‍ കമ്പനികളെ നിങ്ങള്‍ തടയുമോ? അമേരിയ്ക്കക്കാര്‍ക്ക് പറ്റുമെങ്കില്‍ ചൈനയ്‌ക്കെന്താണ് അയിത്തം?’ ഇതാണ് കാരാട്ട് പറഞ്ഞതിന്റെ ചുരുക്കം.
അതിരസകരമായ ഒരു കാര്യം The Hindu എന്ന പത്രത്തിന്റെ അന്നത്തെ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍ എന്ന അമേരിയ്ക്കക്കാരന്‍ അതിലുമുറക്കെ ബഹളം വച്ചു എന്നതാണ്. സ്വന്തം പേരുവച്ച് 2006 സെപ്റ്റംബര്‍ 28ലെ ഹിന്ദു പത്രത്തില്‍ അയാള്‍ പറഞ്ഞു. New economic policy meets old paranoia; Beijing feels its firms being singled out. ബെയ്ജിങ്ങിനു വല്ലാതെ ഒറ്റപ്പെടല്‍ തോന്നുന്നുണ്ടത്രേ.
ഡോക്ടര്‍ സുബ്രമണ്യംസ്വാമി കേസുകൊടുത്തതുകൊണ്ട് അമേരിക്കന്‍ പൗരന്‍മാര്‍ ഈ നാട്ടിലെ ഒരു സുപ്രധാന ജോലിയായ പത്രത്തിലെ ചീഫ് എഡിറ്റര്‍ സ്ഥാനം എടുക്കാനാവില്ല എന്ന് സുപ്രീം കോടതി വിധിച്ച്, ഹിന്ദുവില്‍ നിന്നിറങ്ങേണ്ടി വന്ന അതേ സിദ്ധാര്‍ത്ഥ് വരദരാജന്‍ തന്നെയാണിതും. പിന്നീട് The Wire എന്ന ഓണ്‍ലൈന്‍ മാദ്ധ്യമവുമായി വരികയും ശ്രീ അമിത്ഷായുടെ മകനെതിരേ കപടാരോപണങ്ങള്‍ ഉന്നയിച്ച് അദ്ദേഹം നല്‍കിയ പത്തുകോടി രൂപയുടെ ക്രമിനല്‍ കേസ് നേരിടുന്ന അതേ സിദ്ധാര്‍ത്ഥ് വരദരാജന്‍ അന്ന് ചൈനയ്ക്ക് വേണ്ടി The Hindu വിലൂടെ പ്രൊപ്പഗാണ്ട ചെയ്യുന്ന തിരക്കിലായിരുന്നു.
2006ല്‍ വീണ്ടും വീ എസ് അച്യുതാനന്ദന്‍ ഗവണ്മെന്റ് വന്നു. അഞ്ചുകൊല്ലം വിഴിഞ്ഞം തുറമുഖം പ്രൊജക്ട് എങ്ങുമെത്തിയില്ല. ഇന്നു തുടങ്ങും നാളെത്തുടങ്ങും എന്ന് പറഞ്ഞ് ഇത്രയും സുപ്രധാനമായ ഒരു പ്രൊജക്ട് മാര്‍ക്‌സിസ്റ്റുകാര്‍ ആ അഞ്ചുകൊല്ലവും അനങ്ങാന്‍ സമ്മതിച്ചില്ല. എന്തായാലും 2011ല്‍ വീണ്ടും ഉമ്മന്‍ ചാണ്ടി ഗവണ്മെന്റ് വരികയും അദ്ദേഹം അവസാനം കോണ്‍ഗ്രസ്സുകാരന്റെ സ്വതസിദ്ധമായ ‘പൂഴിക്കടകന്‍’ പുറത്തെടുത്ത് പ്രൊജക്ട് അദാനി ഗ്രൂപ്പിനു നല്‍കിയതുമെല്ലാം എല്ലാവര്‍ക്കുമറിയാവുന്നതാണ്. ഉടനേ കോടിയേരി ബാലകൃഷ്ണനും കൂട്ടരും ഈ പ്രൊജക്ടിനെതിരേ പ്രതിഷേധവുമായി വന്നത് ഓര്‍ക്കുക. തുറമുഖം അദാനിയ്ക്ക് നല്‍കിയത് രാജ്യതാല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണന്നാണ് കോടിയേരി അഭിപ്രായപ്പെട്ടത്.
വിഴിഞ്ഞം തുറമുഖം ഒരു വാണിജ്യപരമായ വിജയം ആയില്ലെങ്കില്‍ക്കൂടി രാഷ്ട്രസുരക്ഷയ്ക്ക് എത്രത്തോളം അത്യാവശ്യമാണെന്ന് ചൈനയുടെ മുത്തുമാലാത്തുറമുഖങ്ങള്‍ നോക്കിയാലറിയാം. അതിനെയാണ് പരസ്യമായി സീപീഎം ആദ്യം ചൈനീസ് കമ്പനികള്‍ക്ക് കരാര്‍ കൊടുക്കാനും പിന്നീട് അതിനു കഴിയില്ലെന്ന് കണ്ടപ്പോള്‍ അട്ടിമറിയ്ക്കാനും നോക്കിയെന്നത് നമ്മുടെയൊക്കെ കണ്മുന്നില്‍ നടന്ന കാര്യമാണ്. ചരിത്രമൊന്നുമല്ല.
വിഴിഞ്ഞം വന്നാലുമില്ലേലും സിപിഎമ്മിനൊന്നും പറ്റില്ല. അവരുടെ അന്ധരായ അണികള്‍ നാളെ എല്ലാം ചൈനയ്ക്ക് അടിയറ വച്ചെന്ന് കേട്ടാല്‍ നാല് സിന്ദാബാദ് കൂടുതലേ വിളിയ്ക്കൂ. അത്രയ്ക്ക് പ്രൊപ്പഗാണ്ടയും മസ്തിഷ്‌ക പ്രക്ഷാളനവും കയറിയിട്ടുണ്ടാവും അകത്ത്. അവരെ ജയിപ്പിയ്ക്കുന്ന നാട്ടിലെ നിഷ്പക്ഷരെ എന്നും അവര്‍ക്ക് പിന്നെ പണ്ടേ പുശ്ചമാണല്ലോ. എല്ലാവര്‍ക്കുമറിയാവുന്ന അല്‍പ്പം ചരിത്രം കൂടി സംസാരിയ്‌ക്കേണ്ടതുണ്ട്.
നമ്മുടെ ഇന്ത്യ സ്വതന്ത്രമായന്നു മുതല്‍ അതിന്റെ ദേശീയതയേയും സ്വാതന്ത്ര്യത്തിനേയും തകര്‍ക്കാന്‍ ശ്രമിച്ചവരാണ് കമ്യൂണിസ്റ്റുകള്‍. സ്വാതന്ത്ര്യത്തിനു മുന്‍പുള്ള ചരിത്രം പറയുന്നില്ല. ഭാരതം സ്വതന്ത്രമായന്ന് മുതല്‍ ഇതിനെ ഉള്ളില്‍ നിന്ന് തകര്‍ക്കുകയെന്ന ഒരൊറ്റ അജണ്ടയാണ് കമ്യൂണിസ്റ്റുകള്‍ക്കുണ്ടായിരുന്നത്. 1942ലെ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രക്കമ്മറ്റി പ്രമേയത്തില്‍ ഭാരതജനതയുടെ ഏകതയും പൊതു സംസ്‌കാരവും അംഗീകരിയ്ക്കാതെ, ഭാഷയേയും പ്രാദേശിക വ്യതിയാനങ്ങളെയും ആശ്രയിച്ചുള്ള പല ദേശീയതകളാണ് ഭാരതം എന്നാണ് അവര്‍ സിദ്ധാന്തിച്ചത്. ഇന്നും അവരുടെ സംസ്‌കാരം ഒട്ടും വ്യത്യസ്തമല്ല. കേരളീയനെന്നും കാശ്മീരിയെന്നും മറ്റും നിരന്തരം വ്യവശ്ചേദിച്ചുപറഞ്ഞ് ഇന്ത്യയുടെ വേര്‍പിരിയലുകളും ഭിന്നിപ്പിയ്ക്കലും ഉണ്ടാക്കുകയെന്ന തന്ത്രം അവര്‍ എന്നും പ്രയോഗിച്ചുകൊണ്ടിരിയ്ക്കുന്നു.
കൂറെന്നും അവര്‍ക്ക് സോവിയറ്റ് യൂണിയനോടായിരുന്നു എന്നത് പരസ്യമായ കാര്യമാണ്. ചൈനയില്‍ കമ്യൂണിസ്റ്റുകള്‍ അധികാരത്തിലെത്തിയതോടെ ചിലര്‍ക്ക് ചൈനയോടായി പ്രീയം.
1953ല്‍ സ്റ്റാലിന്‍ എന്ന അതിക്രൂരനായ സോവിയറ്റ് യൂണിയന്‍ ഭരണാധികാരി മരിച്ചപ്പോള്‍ തുടര്‍ന്ന് വന്ന സോവിയറ്റ് ഭരണാധികാരികള്‍ കുറച്ചുകൂടി ജനാധിപത്യപരവും ജനക്ഷേമപരവുമായ ഭരണമാണ് നടത്താന്‍ നിശ്ചയിച്ചത്. പ്രത്യേകിച്ച് ക്രുഷ്‌ചേവിനെയൊക്കെപ്പോലെയുള്ള താരതമ്യേന ഉല്‍പ്പതിഷ്ണുക്കളായ കമ്യൂണിസ്റ്റുകള്‍. സ്റ്റാലിനൊപ്പമോ അതിനേക്കാളുമോ ക്രൂരനായതുകൊണ്ടാവണം മാവോ സെ ദുങ്ങിനു അതത്ര പഥ്യമായില്ല. അവിടെയാണ് ചൈനയും സോവിയറ്റ് യൂണിയനും തമ്മില്‍ പടലപ്പിണക്കങ്ങളാരംഭിയ്ക്കുന്നത്.
ചൈനയേയും സോവിയറ്റ് യൂണിയനേയും മാത്രം നോക്കിയിരുന്ന് കാലം കഴിയ്ക്കുന്ന ഇന്ത്യയിലെ കമ്യൂണിസ്റ്റുകളിലും ആ പിളര്‍പ്പ് പ്രത്യക്ഷപ്പെട്ടു. സോവിയറ്റ് യൂണിയന്റെ ആശ്രിതരായിക്കഴിഞ്ഞിരുന്ന കോണ്‍ഗ്രസ്സ് പാര്‍ട്ടിയേയും നെഹ്രു കുടുംബവാഴ്ചയേയും അനുകൂലിയ്ക്കുന്ന കാര്യത്തില്‍ ആ പിളര്‍പ്പ് കുറച്ചുകൂടി പ്രത്യക്ഷമായി. കോണ്‍ഗ്രസ്സ് പാര്‍ട്ടി സോവിയറ്റ് യൂണിയന്റെ തികഞ്ഞ വിധേയരായതിനാല്‍ കോണ്‍ഗ്രസ്സ്‌കാരോട് ചേര്‍ന്ന് നില്‍ക്കണമെന്നായിരുന്നു സോവിയറ്റ് അനുകൂല കമ്യൂണിസ്റ്റുകാരുടെ വാദം.
സോവിയറ്റ് യൂണിയനോട് ചേര്‍ന്ന് നില്‍ക്കുന്നത് കൊണ്ട് തന്നെ കോണ്‍ഗ്രസ്സിനോട് ചേരണ്ട എന്ന് ചൈനീസ് അനുകൂലികളായ കമ്യൂണിസ്റ്റുകാരും വാദിച്ചു.1950കളുടെ അവസാനത്തോടെ വാദം പിളര്‍പ്പിന്റെ വക്കിലെത്തിയിരുന്നു. ഇത്രയും പ്രശ്‌നങ്ങളൊക്കെ നടക്കുമ്പോഴും നെഹ്രു ഇന്ത്യാ ചീനാ ഭായി ഭായി ലഹരിയില്‍ ആറാടിയിരിയ്ക്കുകയായിരുന്നു.
വര്‍ഷങ്ങളായി പരമപൂജ്യനീയ ഗുരുജി ഗോള്‍വല്‍ക്കര്‍ ഇന്ത്യന്‍ അതിര്‍ത്തിയിലുള്ള ചൈനയുടെ ഇടപെടലുകളെപ്പറ്റി പണ്ഡിറ്റ് നെഹ്രുവിനു മുന്നറിയിപ്പു നല്‍കിയിരുന്നു. ടിബറ്റില്‍ ചൈനയുടെ അധിനിവേശം അനുവദിച്ചുകൊടുത്ത ഇന്ത്യ തന്ത്രപ്രധാനമായിപ്പറഞ്ഞാല്‍ സ്വന്തം ശവക്കുഴി തോണ്ടുന്ന രീതിയിലുള്ള മണ്ടത്തരമാണ് കാണിച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്. പല തവണ പണ്ഡിറ്റ് നെഹ്രുവിന് അദ്ദേഹം ചൈനയുടെ സാമ്രാജ്യത്തമോഹങ്ങളെപ്പറ്റി മുന്നറിയിപ്പ് നല്‍കി. ഒരു ഗുണവുമുണ്ടായില്ല. ഭായിഭായി കപടമന്ത്രത്തിന്റെ മണ്ടത്തരം പണ്ഡിറ്റ് നെഹ്രുവിന്റെ കണ്ണുകള്‍ കെട്ടിയിരുന്നു.
പഞ്ചശീലവും ഭായിഭായിയുമെല്ലാം കാറ്റില്‍പ്പറത്തി നമ്മെ വഞ്ചിച്ചുകൊണ്ട് 1962ല്‍ ഇന്ത്യയെ ആക്രമിയ്ക്കാന്‍ ചൈനയ്ക്ക് യാതൊരു മടിയുമുണ്ടായില്ല.
ജനങ്ങള്‍ പക്ഷേ അഭൂതപൂര്‍വ്വമായാണ് ആ യുദ്ധത്തോട് പ്രതികരിച്ചത്. സൈന്യത്തിന്റെ റിക്രൂട്ടിങ്ങ് ക്യാമ്പുകള്‍ നിറഞ്ഞുകവിഞ്ഞു. സ്ത്രീകള്‍ അവരുടെ ആഭരണങ്ങളെല്ലാം യുദ്ധത്തിനു നല്‍കി. ഗുരുജി സ്വയംസേവകരെ എന്തിനുമേതിനും സജ്ജരാക്കി സൈന്യത്തിന്റെ സഹായത്തിനയച്ചു. രാജ്യത്തിനകത്ത് ചിട്ടയോടെ അവര്‍ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തി. എന്തിനു വിഘടനവാദികളായ ദ്രാവിഡമുന്നേറ്റക്കഴകം അവരുടെ ദ്രാവിഡനാടിനായുള്ള സകല സമരങ്ങളും എന്നെന്നേയ്ക്കുമായി നിരുപാധികം പിന്‍വലിച്ചു. എംജിആറിനെപ്പോലെയുള്ള നേതാക്കള്‍ കൈയ്യയച്ച് യുദ്ധത്തിനായി സംഭാവന നല്‍കി.
ചൈനാപക്ഷ കമ്യൂണിസ്റ്റുകാരോ? നിര്‍ദ്ദയം സ്വന്തം നാടിനെ തള്ളിപ്പറഞ്ഞു. ചൈന ആക്രമിച്ച് കീഴടക്കിയാല്‍ കിഴക്കന്‍ ജര്‍മ്മനിയിലെപ്പോലെ തങ്ങള്‍ക്കിവിടം ഭരിയ്ക്കാമെന്ന് അവര്‍ കണക്കുകൂട്ടിയിട്ടുണ്ടാവും. അവിഭക്ത കമ്യൂണിസ്റ്റുപാര്‍ട്ടിയിലെ പോലിറ്റ്ബ്യൂറൊ യുദ്ധം തുടങ്ങി ദിവസങ്ങളോളം ഒരക്ഷരം ശബ്ദിച്ചില്ല. ചൈനാപക്ഷക്കാര്‍ എതിരഭിപ്രായം പറഞ്ഞതുകൊണ്ട് ഒരു പൊതുസമവായത്തിലെത്താനാകാത്തതു കൊണ്ടായിരുന്നു അത്. നെഹ്രു അധികം താമസിയ്ക്കാതെ ചൈനാ ചാരന്മാരായ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ‘ഇടതരെ’ കരുതല്‍ തടങ്കലിലാക്കി. നമ്മള്‍ നമ്മുടെതെന്നും അവര്‍ അവരുടെതെന്നുമുള്ള പ്രദേശത്തെച്ചൊല്ലിയുള്ള യുദ്ധമെന്ന ഈ എം എസ് പ്രയോഗം ആരും മറന്നുകാണാന്‍ ഇടയില്ല.
ചൈനാ പക്ഷക്കാരനായിരുന്നതുകൊണ്ട് കരുതല്‍ തടങ്കലിലായിരുന്ന വിഎസ് അച്യുതാനന്ദന്‍ ജയിലില്‍ വച്ച് മറ്റു തടവുപുള്ളികള്‍ ജവാന്മാര്‍ക്ക് രക്തം ദാനം ചെയ്യുന്നുണ്ടെന്നറിഞ്ഞ് രക്തം കൊടുക്കാന്‍ ആലോചിച്ചതിന് പാര്‍ട്ടിയില്‍ നിന്ന് തരം താഴ്ത്തപ്പെട്ട കഥയും പ്രശസ്തമാണല്ലൊ.
അത്രയ്ക്ക് നാണം കെട്ട നിലയിലായിരുന്നു ഇവരുടെ ചൈനാ അഭിനിവേശം.
ആധുനികകാലത്തേയ്ക്ക് തിരിച്ചുവരാം.
ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങിന്റെ കൗണ്ടര്‍ ടെററിസം വകുപ്പിന്റെ തലവനായിരുന്ന ബി രാമന്‍ ഒരു ലേഖനത്തില്‍ പറഞ്ഞ ഒരു ചെറിയ കഥ കൂടി പറയാം.
2007 ല്‍ ഗോദാവരി തടത്തില്‍ ഒരു വാതകക്കുഴല്‍ പദ്ധതിയ്ക്കായി ഒരു ചൈനീസ് കമ്പനിയ്ക്ക് കരാര്‍ കിട്ടി. ആ ജോലിയുമായി ബന്ധപ്പെട്ട് ഏതാണ്ട് ആയിരത്തോളം എഞ്ചിനീയര്‍മാരെ ചൈനയില്‍ നിന്ന് വിസ നല്കി കൊണ്ട് വരണമെന്ന് കമ്പനി ആവശ്യപ്പെട്ടു.
ഒരുപാട് എഞ്ചിനീയര്‍മാര്‍ നാട്ടില്‍ തേരാപ്പാരാ നടക്കുമ്പോള്‍ എന്തിനാണ് ഇവരെ കൊണ്ടുവരുന്നതെന്ന് സ്വാഭാവികമായും ആഭ്യന്തര വകുപ്പില്‍ നിന്നും സുരക്ഷാ ഏജന്‍സികളില്‍ നിന്നും ചോദ്യമുയര്‍ന്നു . മാത്രവുമല്ല പൊതുവേ ഇത്തരം ഡീലുകളും, ചൈന, പാകിസ്ഥാന്‍ , ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ കമ്പനികളുമായുള്ള ഡീലുകളും സുരക്ഷാ ഓഡിറ്റിനു ശേഷം മാത്രം സ്വീകരിച്ചാല്‍ മതി എന്ന നിര്‍ദ്ദേശവും പ്രധാനമന്ത്രിയുടെ ഓഫീസില്‍ രൂപമെടുക്കുന്നുണ്ടായിരുന്നു.
വികസനം തടയുന്നു എന്നും മറ്റും ന്യായം പറഞ്ഞ് ചൈനയിലെ കമ്പനിയ്ക്കായും, എഞ്ചിനീയര്‍മാര്‍ക്ക് വിസകള്‍ അനുവദിയ്ക്കുന്നതിനും വേണ്ടി ഒരു പ്രമുഖ മാര്‍ക്‌സിസ്റ്റ് നേതാവ് വലിയ ബഹളം വച്ചു. (വികസനം തടയുന്നു എന്ന് പറഞ്ഞ് മാര്‍ക്സ്സിറ്റ് പാര്‍ട്ടി നിലവിളിയ്ക്കുന്നു എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം). അന്ന് യുപിഎ സഖ്യകക്ഷിയായിരുന്നു മാര്‍ക്‌സിസ്റ്റുകാര്‍. ഭാരതത്തിന്റെ സുരക്ഷയുടെ നിര്‍ദ്ദേശങ്ങള്‍ക്കായുള്ള നീക്കത്തെ അന്ന് ഭരണപക്ഷത്തായിരുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ലോബി ചെയ്ത് വേണ്ടെന്ന് വയ്പ്പിച്ചു. എല്ലാ ചൈനാക്കാരന്മാരുടെയും വിസ സര്‍ക്കാരിനു വേഗത്തിലാക്കേണ്ടി വന്നു.
അന്നും ഇന്നും ആ ചൈനയ്ക്ക് വേണ്ടി ബഹളം വച്ച നേതാവിനെ എല്ലാര്‍ക്കുമാറിയാം. സീതാറാം യെച്ചൂരി.
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റും, ചൈനീസ് എംബസിയുടെ വെബ്‌സൈറ്റുമൊക്കെ നോക്കിയാലറിയാം, നിരന്തരമായി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായി യോഗങ്ങള്‍ക്കും സന്ദര്‍ശനത്തിനും ചൈനീസ് പ്രതിനിധികള്‍ എത്തിച്ചേരാറുണ്ട്. പലപ്പോഴും പ്രധാന പല തീരുമാനങ്ങള്‍ക്ക് ഒന്ന് രണ്ട് സിവസം മുന്നേ ചൈനയില്‍ നിന്ന് പ്രതിനിധിസംഘം സന്ദര്‍ശിച്ചതായുള്ള വാര്‍ത്തകള്‍ കാണാം.
ഈയിടെ കേരള മുഖ്യമന്ത്രി പിണറായിവിജയന്‍ അതിഗംഭീരമായി ചൈനയെ പുകഴ്ത്തിയിരുന്നു.
പിണറായി വിജയന്‍ പറയുന്നത് വിശദമായി വായിയ്‌ക്കേണ്ടതുണ്ട്.
‘ലോകത്തിലെ വലിയ ശക്തിയായി ചൈന വളരുകയാണ്. ചൈനയ്‌ക്കെതിരെ വിശാല സൈനികസഖ്യം രൂപീകരിക്കാനുള്ള ഇടപെടലാണ് അമേരിക്ക നടത്തുന്നത്. അമേരിക്കയുടെ തന്ത്രപരമായ സഖ്യകക്ഷിയായി ഇന്ത്യ മാറി. ഇനി ലോകയുദ്ധമുണ്ടായാല്‍ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ക്ക് ഇന്ത്യയിലെ വിമാനത്താവളങ്ങളും അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ക്ക് ഇന്ത്യയിലെ തുറമുഖങ്ങളും ഉപയോഗിക്കാനാകും. അമേരിക്കയുടെ താല്‍പര്യമനുസരിച്ച് താല്‍പര്യമനുസരിച്ചുള്ള വിദേശനയമാണ് ചൈനയുടെ കാര്യത്തില്‍ ഇന്ത്യ സ്വീകരിക്കുന്നത്. ഇന്ത്യ-അമേരിക്ക-ഇസ്രയേല്‍ അച്ചുതണ്ട് വേണമെന്നാണ് ആര്‍എസ്എസ് ആഗ്രഹിക്കുന്നത്’
ഒരു മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങളാണിത്. ഈ മുഖ്യമന്ത്രിയെ ജനിപ്പിച്ചത് മുതല്‍ സൗജന്യമായി പഠിപ്പിച്ചതും അസുഖം വന്നപ്പോള്‍ സര്‍ക്കാരാശുപത്രിയില്‍ ചികിത്സിച്ചതും വാക്‌സിനേഷനുകള്‍ നല്‍കിയതും ബ്രണ്ണന്‍ കോളേജ് അവരെപ്പോലെയുള്ളവര്‍ക്ക് പഠിയ്ക്കാനായി ഇതുമാതിരി നിലനിര്‍ത്തുന്നതും എം എല്‍ ഏ മുതല്‍ മുഖ്യമന്ത്രി വരെയായപ്പോല്‍ വേണ്ടതെല്ലാം ശമ്പളമായും പെന്‍ഷനായും കണ്ണാടി മുതല്‍ അടിവസ്ത്രം വരെ വാങ്ങാന്‍ കാശുകൊടുത്തതും ചൈനയല്ല. ഈ ഭാരതജനതയാണ്. ചൈനക്കാര്‍ പരസ്യമായും അല്ലാത്തപ്പോള്‍ രഹസ്യമായും കിമ്പളം എത്തിച്ചുകൊടുത്തിട്ടുണ്ടാവാം.
ചൈന എന്നത് വെറും ഒരു രാഷ്ട്രമല്ല. ലോകം മുഴുവനും വേരുകളുള്ള ഒരു കോര്‍പ്പറേറ്റ് ഭീമനാണ്. ആഫ്രിക്കയിലൊക്കെ അവിടത്തെ സാധാരണ ജനങ്ങളെയും ഗവണ്മെന്റിനേയും പറ്റിച്ച് ചൈനീസ് ആയുധങ്ങളും എറിഞ്ഞാല്‍ പൊട്ടാത്ത ഗ്രനേഡുകളും അവര്‍ക്ക് കൊടുത്ത് അവിടത്തെ വിലമതിയാത്ത ധാതുക്കളും പ്രകൃതിവിഭവങ്ങളും കൊള്ളചെയ്തുകൊണ്ടുപോകുന്ന സാമ്രാജ്യത്ത ഭീമനായ ചൈനയെപ്പറ്റി അന്യദേശാഭിമാനികള്‍ നമ്മളോട് പറയില്ല. ഒരു ലിബറലുകളും കണ്ണീര്‍ പൊഴിയ്ക്കുകയുമില്ല. അവര്‍ പറയുന്ന രീതിയിലൊരു കമ്യൂണിസവും ചൈനയില്‍ ഇല്ലാ താനും.
കമ്യൂണിസം എന്നത് അധ്വാനോപകരണങ്ങള്‍ മുഴുവന്‍ സമൂഹത്തിന്റെ സ്വത്താവുകയും, ഓരോ മനുഷ്യനും അധ്വാനോപകരണങ്ങളുപയോഗിച്ച് അധ്വാനിയ്ക്കുകയും മിച്ചമൂല്യം പൊതുവേ സമൂഹത്തിലേയ്ക്ക് തന്നെ കണ്ടുകെട്ടുകയും അവനവനു ആവശ്യമുള്ളത് അതില്‍ നിന്ന് എടുക്കുകയും ചെയ്യുക എന്ന സ്ഥിതിയാണെന്ന് അതിലളിതമായി പറയാം.
അതിന്റെ മുകളില്‍ ലോകത്തില്ലാത്ത സിദ്ധാന്തങ്ങളും ബഹളങ്ങളും കെട്ടിപ്പൊക്കിയിട്ടുണ്ടെങ്കിലും സാമാന്യധാരണ എന്ന അര്‍ത്ഥത്തില്‍ നമുക്ക് ഈ നിര്‍വചനത്തെ തല്‍ക്കാലം സ്വീകരിയ്ക്കാം.
എന്താണ് ചൈനയിലെ കമ്യൂണിസം?
ചൈനയില്‍ ഇപ്പറയുന്ന അധ്വാനോപകരണങ്ങള്‍ സമൂഹത്തിന്റെ സ്വത്താക്കലും ആവലും എന്ന ഏര്‍പ്പാടൊന്നുമില്ല. നല്ല ഒന്നാന്തരം സ്വകാര്യസ്വത്തവകാശമാണ് അവിടെയുള്ളത്. എന്ന് മാത്രമല്ല ലോകത്തെല്ലാം ഉള്ളപോലെ ധനികനും ദരിദ്രനും തമ്മിലുള്ള വിടവ് അതിഭീകരമാണ്. ധനികരായ ഒരു ശതമാനം ആള്‍ക്കാരുടെ കയ്യിലാണ് ചൈനയുടെ മൂന്നിലൊന്നു സമ്പത്തും കുന്നുകൂടിയിരിയ്ക്കുന്നത്. യൂറോപ്പിലേയും എന്തിന് അമേരിയ്ക്കയിലേപ്പോലും സമ്പത്ത് ഇതിലും തുല്യമായാണ് വിതരണം ചെയ്യപ്പെട്ടിരിയ്ക്കുന്നത്.
ഫിന്‍ലന്‍ടും ഫ്രാന്‍സും പോലെയുള്ള രാഷ്ട്രങ്ങള്‍ അവരുടെ സമ്പത്തിന്റെ അമ്പത്തഞ്ച് ശതമാനത്തില്‍ക്കൂടുതല്‍ ഗവണ്മെന്റിനായി ചിലവാക്കുന്നു. ക്യൂബയുടെ ജീഡീപീയുടെ 62 ശതമാനം ഗവണ്മെന്റു ചിലവുകളാണ്. (ഗവണ്മെന്റ് ചിലവാക്കല്‍ എന്നാല്‍, പ്രതിരോധം ആരോഗ്യം ഗതാഗതം വിദ്യാഭ്യാസം പെന്‍ഷന്‍, ക്ഷേമനിധികള്‍ തുടങ്ങി ഗവണ്മെന്റ് അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ചിലവാക്കുന്ന തുക) ഇത്തരത്തില്‍ ജീഡീപീയുടെ എത്ര ശതമാനം ചിലവാക്കുന്നോ അത്രത്തോളം ഗവണ്മെന്റ് ജനങ്ങളുടെ ദൈനം ദിനജീവിതത്തില്‍ ഇടപെടുന്നുണ്ടെന്ന് പൊതുവായി അനുമാനിയ്ക്കാം. കാപ്പിറ്റലിസ്റ്റ് നയങ്ങള്‍ പിന്‍പറ്റുന്ന ഗവണ്മെന്റ് അങ്ങനെ ചിലവുകള്‍ നടത്തേണ്ടതില്ലല്ലോ. എന്നാല്‍ ചൈനയുടെ ഗവണ്മെന്റ് എക്‌സ്‌പെന്റിച്ചര്‍ വെറും 24 ശതമാനമാണ്. എന്നാല്‍ നികുതിഭാരം ജിഡീപീയുടെ ഏതാണ്ട് 19ശതമാനം വരും. അതേ സമയം നികുതിഭാരം ജീഡീപീയുടെ വെറും ഏഴ് ശതമാനം മാത്രമുള്ള ഭാരതത്തില്‍ 27 ശതമാനമാണ് ഗവണ്മെന്റ് ചിലവുകള്‍.
സോവിയറ്റ് യൂണിയന്റെ ചുവപ്പ് കൊടിയും പാര്‍ട്ടിയും അരിവാള്‍ച്ചുറ്റിക ചിഹ്നങ്ങളും സ്വീകരിച്ച് മാവോസേതുങ്ങിന്റെ സമയത്ത് കമ്യൂണിസം നടപ്പിലാക്കാന്‍ ശ്രമിച്ചിട്ട് ഏതാണ്ട് അറുപത് ലക്ഷം മനുഷ്യര്‍ പലരീതിയില്‍ മരിച്ചുവീണപ്പോഴാണ് പിന്നീട് വന്ന ദെങ് സാവോ പെങ്ങ് കമ്യൂണിസം നാലായി മടക്കി അട്ടത്ത് വച്ചത്. പക്ഷേ കൊടിയും ചിഹ്നങ്ങളുമൊന്നും മാറ്റിയില്ലെന്ന് മാത്രം. സിംഗപ്പൂര്‍ മാതൃകയില്‍ നല്ല ഒന്നാന്തരം കാപ്പിറ്റലിസമാണ് പിന്നെയവിടെ നടന്നത്. ഫോറിന്‍ ഡെവലപ്പ്‌മെന്റ് ഇന്‍വെസ്റ്റ്‌മെന്റ് അതായത് വിദേശനിക്ഷേപം പരമാവധി സ്വീകരിച്ചു, സ്വകാര്യസ്വത്ത് അനുവദിച്ചു. കച്ചവടവും വ്യവസായങ്ങളും സ്വകാര്യമേഖലയില്‍ നിയന്ത്രണമില്ലാതെ അനുവദിച്ചു. ഇന്ന് ഇവിടത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നമ്മുടെ നാട്ടില്‍ ഉണ്ടാകാന്‍ പാടില്ല എന്ന് കൂക്കിവിളിയ്ക്കുന്ന വിദേശനിക്ഷേപം സ്വീകരിച്ചാണ് ചൈന ഇത്രയും വളര്‍ന്നത് എന്നത് സൗകര്യപൂര്‍വം മറക്കുന്നവരാണ് ഇന്ത്യാ-ചൈനാപ്രേമികള്‍.
അതേ സമയം കമ്യൂണിസത്തിന്റെ ഭാഗമായ ഏകാധിപത്യവും മര്‍ദ്ദകഭരണകൂടവും അതേപോലെ തന്നെ ചൈനയില്‍ നിലനിര്‍ത്തിയിട്ടുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടി എന്ന് ‘പേരുള്ള’ പാര്‍ട്ടിയാണ് ഗവണ്മെന്റ്. മാദ്ധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യമില്ല. എന്ത് പഠിയ്ക്കണം എന്നത് മുതല്‍ എത്ര കുട്ടികളുണ്ടാകണം എന്നത് വരെ പാര്‍ട്ടി ഗവണ്മെന്റ് തീരുമാനിയ്ക്കും. ആരാധനാ സ്വാതന്ത്ര്യം ഒട്ടുമില്ല. എന്തിനു ചില സ്ഥലങ്ങളില്‍ മുസ്ലിം മതക്കാര്‍ക്ക് മുഹമ്മദ് ഉള്‍പ്പെടെയുള്ള പേരുകള്‍ കുട്ടികള്‍ക്ക് ഇടാന്‍ പോലും അനുവാദമില്ല.
ഈയിടെയാണ് ചാങ്‌സി പ്രൊവിന്‍സില്‍ രണ്ട് കൃസ്ത്യന്‍ പള്ളികള്‍ പൊളിച്ചത്. ഒരു വര്‍ഷം കുറഞ്ഞത് രണ്ടായിരത്തിലധികം ആള്‍ക്കാരെ വധശിക്ഷയ്ക്ക് വിധേയമാക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു. അവയവക്കച്ചവടത്തിന്റെ കേന്ദ്രമാണ് ചൈന. മരണശിക്ഷയ്ക്ക് വിധേയരാക്കപ്പെടുന്നവരുടെ അവയവങ്ങളെല്ലാം എടുത്ത് വില്‍പ്പന ചെയ്യുന്നു. ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത് ആവശ്യക്കാര്‍ വരുന്നതനുസ്സരിച്ച് തടവിലാക്കപ്പെടുന്നവരെ കൊന്ന് അവയവങ്ങള്‍ കച്ചവടം ചെയ്യുന്നു എന്നാണ്.
ഫാലുന്‍ ഗോങ് (Falun Gong ) എന്ന് പറയുന്ന ഒരു പ്രത്യേക ധ്യാനരീതി പരിശീലിയ്ക്കുന്ന ആളുകളെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെയാണ് എന്ന് പറഞ്ഞ് പിടിച്ച് തടവിലിട്ട് ഇതുപോലെ വധശിക്ഷയ്ക്ക് വിധേയമാക്കിയതിന്റെ കഥകള്‍ പുറത്തുവന്നത് വായിച്ചാല്‍ രക്തം മരവിച്ചുപോകും. ടിയാനന്മെന്‍ ചത്വരത്തില്‍ പ്രതിഷേധം നടത്തിയെന്ന് പറഞ്ഞ് ഏതാണ്ട് പതിനായിരം പേരെയാണ് ടാങ്കുകള്‍ വിട്ട് അരച്ചുകൊന്നത്. ആരും ഒരു ചുക്കും ചോദിച്ചില്ല.
ഇനി ലോകമെല്ലാം ഉള്ള കമ്യൂണിസ്റ്റു പാര്‍ട്ടികളെ അവര്‍ സ്വന്തമായിക്കരുതുന്നോ എന്നതാണ് അടുത്ത ചോദ്യം. ഒരിയ്ക്കലുമില്ല. ചൈനീസ് ദേശീയതയാണ് അവരുടെ ഏറ്റവും വലിയ ആദര്‍ശം. അതിനുവേണ്ടി എന്ത് മോശം കാര്യങ്ങള്‍ ചെയ്യാനും അവര്‍ മടിയ്ക്കില്ല. ആഫ്രിക്കയുടെ വലിയൊരു ഭാഗം ചൈനീസ് സാമ്രാജ്യമാണ്. ആഫ്രിക്കന്‍ ഖനികളില്‍ അവിടത്തെ തൊഴിലാളികളെക്കൊണ്ട് അടിമപ്പണിയ്ക്ക് തുല്യമായ രീതിയില്‍ പണിയെടുപ്പിച്ചിട്ടാണ് ചൈന ലോകം മുഴുവന്‍ കൊണ്ട് തള്ളാനുള്ള വിലകുറഞ്ഞ സാധനങ്ങള്‍ ഉണ്ടാക്കുന്നത്. വികസനത്തിനെന്നും പറഞ്ഞ് ആഫ്രിക്കയില്‍ അവര്‍ക്ക് താങ്ങാനാവാത്ത വന്‍ നിക്ഷേപങ്ങള്‍ നടത്തിയും അവരിലെ അഴിമതിക്കാരായ ഗവണ്മെന്റുകളെ പണം നല്‍കി കയ്യിലെടുത്തും ആഫ്രിക്കയിലെ പല രാജ്യങ്ങളുടെയും പ്രകൃതിസമ്പത്തിന്റെ മുഴുവന്‍ നിയന്ത്രണം ചൈനയുടെ കയ്യിലാണ്.
എന്ന് മാത്രമല്ല, അവിടെ അവര്‍ നിക്ഷേപം നടത്തുമ്പോള്‍ തദ്ദേശീയരായ തൊഴിലാളികളെ കൊണ്ടല്ല പകരം ചൈനയില്‍ നിന്ന് ചൈനാക്കാരെ കൊണ്ടുവന്നാണ് പണിയെടുപ്പിയ്ക്കുക. അതുവഴി തദ്ദേശീയര്‍ക്ക് ലഭിയ്ക്കാവുന്ന സാങ്കേതികജ്ഞാനത്തിന്റെ കൈമാറലും ജീവിതനിലവാരമുയരലും ഒന്നും നടക്കില്ല. (ഗോദാവരി തടത്തിലെ വാതകക്കുഴല്‍ നിര്‍മ്മാണത്തില്‍ അത്തരം ഇടപെടലിനെപ്പറ്റി മുകളില്‍ എഴുതിയത് ഓര്‍ക്കുക) അതായത് ആഫ്രിക്കയില്‍ ഒരു പുതു കൊളോണിയലിസം തന്നെയാണ് ചൈന നടത്തുന്നത്.
നൂറ്റാണ്ടുകള്‍ മുന്‍പേ യൂറോപ്യര്‍ എന്താണോ ചെയ്തത് അതിന്റെ ശരിപ്പകര്‍പ്പ്. മാത്രവുമല്ല, നമ്മുടെ പരുത്തി കൊണ്ടുപോയി മാഞ്ചസ്റ്ററിലെ മില്ലുകളില്‍ വച്ച് തുണിയാക്കി ആ തുണി നമ്മുടെ നാട്ടില്‍ വന്‍ വിലയ്ക്ക് കൊണ്ടുവന്ന് തള്ളുന്ന പഴയ ബ്രിട്ടീഷ് തന്ത്രം പോലും ചൈന അതുമാതിരി പകര്‍ത്തുന്നുണ്ട്. ആഫ്രിക്കന്‍ കമ്പോളം വിലകുറഞ്ഞ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ കൊണ്ട് നിറച്ചിരിയ്ക്കുകയാണ്. ചൈനയിലെപ്പോലെ ഇത്രയും വ്യവസായവല്‍ക്കരിച്ചിട്ടില്ലാത്തതുകൊണ്ട് വിലയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ ആ രാജ്യങ്ങളിലെ തദ്ദേശീയവ്യവസായങ്ങള്‍ എല്ലാം പൂട്ടിക്കഴിഞ്ഞു. ചൈനാക്കാരുടെ അടിമകളായി പണിയെടുക്കുക അവരുടെ ചവര്‍ സാധനങ്ങള്‍ വാങ്ങിയ്ക്കുക എന്ന ജോലി മാത്രമാണിന്ന് പല ആഫ്രിക്കന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ക്കുമുള്ളത്.
മാത്രമോ? പല ആഫ്രിക്കന്‍ രാജ്യങ്ങളിലും സുരക്ഷിതമായി ഉപയോഗിയ്ക്കാന്‍ വ്യവസ്ഥ ചെയ്ത തീയതി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുത്തള്ളാന്‍ ചൈനീസ് കമ്പനികള്‍ ശ്രമിയ്ക്കുന്നു എന്നു പോലും റിപ്പോര്‍ട്ടുകളുണ്ട്.
അതായത് ഇവരുടെ കമ്യൂണിസവും തൊഴിലാളി സ്‌നേഹവുമൊക്കെ വെറും പുറംമോടി മാത്രമാണ്. തൊഴിലാളികളെയും കഷ്ടപ്പെടുന്നവരേയും ഒക്കെ അടിമകളേപ്പോലെയാണ് ചൈനയ്ക്കകത്തായാലും പുറത്തായാലും ചൈനീസ് ഗവണ്മെന്റും കമ്യൂണിസ്റ്റ് പാര്‍ട്ടിയും കണക്കാക്കുന്നത്.
ഇനി ചൈന അമേരിയ്ക്കയ്‌ക്കെതിരേ പോരാടി നില്‍ക്കുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ വേറൊരു ഗിര്‍വാണം. ഇവര്‍ നമ്മുടെ നാട്ടില്‍ ഫോറിന്‍ ഡെവലപ്പ്‌മെന്റ് ഇന്വെസ്റ്റ്‌മെന്റ് കൊണ്ടുവരാന്‍ സമ്മതിയ്ക്കാതെ ഗാട്ടും കാണാച്ചരടുകളും, ആഗോളവല്‍ക്കരണം എന്ന ഭീകരന്‍, എന്നൊക്കെപ്പറഞ്ഞ് ഉമ്മാക്കി കാട്ടിയിരുന്നത് ഓര്‍മ്മയുണ്ടോ? തൊണ്ണൂറുകളുടെ പകുതി മുതല്‍ ഇടതുപക്ഷവും മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റുകളും വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്റെ പേരിലുണ്ടാക്കിയ ബഹളം ചില്ലറയല്ല.
ഇതേ യാങ്കി ഭീകരനെന്ന് ഇവര്‍ വിളിയ്ക്കുന്ന അമേരിയ്ക്ക, ഉറുഗ്വേ വട്ട ചര്‍ച്ചകള്‍ക്ക് ശേഷമുള്ള സമയത്ത് ചൈനയില്‍ നടത്തിയ നിക്ഷേപം കണ്ടാല്‍ കണ്ണുതള്ളിപ്പോകും. 1995 മുതല്‍ ഇന്നുവരെയുള്ള കണക്ക് നോക്കിയാല്‍ അമേരിയ്ക്ക ചൈനയില്‍ ഏതാണ്ട് 300 ബില്യന്‍ അമേരിയ്ക്കന്‍ ഡോളര്‍ നിക്ഷേപം ചെയ്തിട്ടുണ്ട്. അതിന്റെ പകുതിയോളം തുക ചൈന അമേരിയ്ക്കയിലും നിക്ഷേപിച്ചിട്ടുണ്ട്. അതായത് ഈ രണ്ട് രാഷ്ട്രങ്ങളും പരസ്പരം മറ്റൊരിടത്തും ഇല്ലാത്ത നിലയില്‍ സാമ്പത്തികസഹകരണത്തിലാണ്. അതായത് അമേരിയ്ക്കയ്ക്ക് നിക്ഷേപം നടത്തുവാന്‍ തങ്ങളുടെ വാതിലുകള്‍ മലക്കെ തുറന്നിട്ടുകൊടുക്കുകയും അതിലുണ്ടാകുന്ന ലാഭം തിരികെ അമേരിയ്ക്കയില്‍ തന്നെ നിക്ഷേപിയ്ക്കുകയുമാണ് ചൈന ചെയ്യുന്നത്.
ഇംഗ്‌ളീഷ് ഈസ്റ്റ് ഇന്‍ഡ്യാ കമ്പനിക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ നല്‍കിയതുപോലെ ചൈനീസ് സര്‍ക്കാര്‍ അതിയായി സബ്‌സിഡി നല്‍കിയും ഇളവുകള്‍ കൊടുത്തും ഉണ്ടാക്കിയിരിയ്ക്കുന്ന ഷെല്‍ കമ്പനികള്‍ മാത്രമാണ് ചൈനീസ് വ്യവസായശൃംഘല മുഴുവനും. ഈസ്റ്റ് ഇന്‍ഡ്യാ കമ്പനി 1857 കഴിഞ്ഞപ്പോള്‍ വിക്ടോറിയ രാജ്ഞി ഏറ്റെടുത്തെന്നത് പോലെ ഈ സാമ്രാജ്യത്ത അധിനിവേശം ചൈന സമയമാകുമ്പോള്‍ നന്നായി ഉപയോഗിയ്ക്കും. യൂറൊപ്യന്‍ രാജ്യങ്ങളെല്ലാം ചൈനയുടെ ആ സാമ്രാജ്യത്ത മോഹങ്ങള്‍ മനസ്സിലാക്കി വളരെ ശ്രദ്ധയോടെ മാത്രമേ ചൈനീസ് നിക്ഷേപം ഇന്ന് അനുവദിയ്ക്കുകയുള്ളൂ.
അങ്ങനെ വിഴിഞ്ഞവും ഗോദാവരിയിലെ പൈപ്പ് ലൈനും മുതല്‍ ആഫ്രിക്കയിലെ അടിമഖനികള്‍ വരെയുള്ള സകല കാര്യങ്ങള്‍ക്കും വേണ്ടി നില്‍ക്കുന്ന ‘ചൈനാ ഇന്‍കോര്‍പറേഷന്‍’ എന്ന ആഗോള മള്‍ട്ടിനാഷണല്‍ കമ്പനിയുടെ ഭാരതത്തിലെ റീജിയണല്‍ ഓഫീസാണ് എകെജി സെന്റര്‍. അവരുടെ ഇന്ത്യയിലെ അനുസരണയുള്ള ജോലിക്കാരാണ് സിപിഎം നേതാക്കള്‍.
ഈയിടെ ദീപാവലി സമയത്ത് ഇങ്ങനെയുള്ള ജോലിക്കാര്‍ക്ക് സമ്മാനങ്ങളുമായി ചൈനാക്കാരന്‍ മുതലാളി ചെന്നത് വലിയ വാര്‍ത്തയായിരുന്നു. ചൈനീസ് എംബസിയുടെ ഉദ്യോഗസ്ഥന്‍ പരസ്യമായാണ് സമ്മാനപ്പൊതികളുമായി അവരുടെ ഔദ്യോഗിക വാഹനത്തില്‍ എ.കെ.ജി സെന്ററിന്റെ അകത്തേക്ക് ചെന്നത്. അതില്‍ അതിശയകരമായി വല്ലതുമുണ്ടോ? ഉത്തരഭാരതത്തിലെല്ലാം മുതലാളിമാര്‍ തങ്ങളുടെ വിശ്വസ്ത സേവകര്‍ക്ക് ദീപാവലിയ്ക്ക് സമ്മാനപ്പൊതികള്‍ നല്‍കുന്ന പതിവുണ്ട്.
വളരെയടുത്തകാലത്ത് സിപിഎമ്മിന്റെ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി ഇടുക്കിയിലെ നെടുങ്കണ്ടത്ത് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോന്‍ ഉന്നിന്റെ ചിത്രത്തോടു കൂടിയ ഒരു സിപിഎം പരസ്യബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. ഏതോ പ്രാദേശിക നേതാവിനു പറ്റിയ അമളിയാണെന്ന മട്ടിലായിരുന്നു മിയ്ക്കവരും ആ ബോര്‍ഡ് ആദ്യം കണ്ടപ്പോള്‍ പ്രതികരിച്ചത്. തലയിലെ കല്ല് നേരേയിരിയ്ക്കുന്ന ആരും അതിക്രൂരനായ, സ്വന്തം അമ്മാവനെ വരെ പട്ടികളെ വിട്ട് കടിപ്പിച്ചുകൊന്നെന്ന് അപഖ്യാതിയുള്ള, ജനാധിപത്യബോധം തൊട്ടുതെറിച്ചിട്ടില്ലാത്ത വടക്കന്‍ കൊറിയയെ അനുകൂലിയ്ക്കുമോ? ചിലപ്പോള്‍ പരസ്യമടിയ്ക്കാന്‍ കൊടുത്തവര്‍ക്ക് ആളുതെറ്റിയതുമാകാം എന്ന് പോലും ജനങ്ങള്‍ കരുതി.
എന്നാല്‍ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് സോഷ്യലിസ്റ്റ് ആശയസംഹിതകളുമായി മുന്നോട്ടുപോകുന്ന രാജ്യമാണ് ഉത്തര കൊറിയയെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവന നടത്തി. തുടരെത്തുടരെ ചൈനയെപ്പറ്റിയുള്ള ദേശാഭിമാനിയുടെയും ഇടതുപക്ഷ മാദ്ധ്യമങ്ങളുടെയും പുകഴ്ത്തലുകള്‍ കൊണ്ട് സാംസ്‌കാരികമണ്ഡലം സഹികെട്ടിരിയ്ക്കുമ്പോഴാണ് ഇതാ ഉത്തരകൊറിയാസ്തുതികള്‍ പൊട്ടിപ്പുറപ്പെടുന്നത്.
ഇന്ത്യയെ ശിഥിലീകരിയ്ക്കാന്‍ ഈ പുണ്യഭൂമി സ്വതന്ത്രയായ അന്ന് മുതല്‍ അകത്തും പുറത്തുമുള്ളവര്‍ കിണഞ്ഞു ശ്രമിയ്ക്കുന്നുണ്ട്. കമ്യൂണിസ്റ്റുകള്‍ എത്ര ദേശീയതയായി ഇതിനെ മുറിയ്ക്കണമെന്നാണ് സിദ്ധാന്തിച്ചതെന്ന് നമ്മള്‍ കണ്ടുകഴിഞ്ഞു. കമ്യൂണിസ്റ്റുകളുടെയും പാകിസ്ഥാന്റേയും യജമാനനായ ചൈനയ്ക്കും ഭാരതം ഭാരതമായി നില്‍ക്കുന്നത് സഹിയ്ക്കാവുന്ന കാര്യമല്ല. പാകിസ്ഥാന്‍ എന്ന രാഷ്ട്രത്തെ മാത്രമല്ല, അവിടത്തെ ജിഹാദി ഭീകരരുമായും ചൈനയ്ക്ക് വലിയ അടുപ്പമാണ്. ജയിഷെ എ മുഹമ്മദ് എന്ന ഭീകരസംഘടനയുടെ തലവന്‍ മസൂദ് അഹ്‌സര്‍ ആയാലും ലഷ്‌കര്‍ ഇ തൊയിബ സ്ഥാപകന്‍ ഹാഫിസ് സയിദ് ആയാലും ചൈനയ്ക്ക് ഏറ്റവും പ്രിയപ്പെട്ടവരാണ്. അവര്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യയെ ശിഥിലപ്പെടുത്തുക വഴി ചൈനയുടെ അജണ്ട തന്നെയാണ് നടപ്പിലാക്കുന്നതും. യൂ എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ ഹാഫിസ് സയിദിനേയും മസൂദ് അഹ്‌സറിനേയും ഭീകരരായി പ്രഖ്യാപിയ്ക്കണമെന്ന് ലോകരാജ്യങ്ങള്‍ ആവശ്യപ്പെട്ടപ്പോഴൊക്കെ ചൈന അതിനെ വീറ്റോ ചെയ്തിട്ടുണ്ട്.
അതായത് ചൈനയുടെ ഏറ്റവും വേണ്ടപ്പെട്ടവരാണ് പാക്കിസ്ഥാനും അവിടത്തെ ഭീകരവാദികളും. സിപിഎം ചൈനയുടെ ഇന്ത്യയിലെ അടിയാളന്മാരും കൂലിക്കാരും.
എന്തുകൊണ്ടാണ് കാറ്റുപോലും കടക്കാത്ത പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്ന് ഐഎസ്‌ഐഎസ് ഭീകരരെ പിടികൂടുന്നതെന്നതിന് ഇനിയും വിശദീകരണം ആവശ്യമുണ്ടോ? എന്തുകൊണ്ടാണ് ജമായത്തേ ഇസ്ലാമിയെക്കൂട്ടുള്ള ജിഹാദി ഭീകരതയുടെ മൃദുമുഖങ്ങള്‍ ഇടത് രാഷ്ട്രീയം വാതോരാതെ കൂവുന്നതെന്ന് ഇനിയും വിശദീകരണം ആവശ്യമുണ്ടോ? എന്തുകൊണ്ടാണ് ഭാരതത്തിലെ മതപരമായ പൊരുത്തക്കേടുകള്‍ പെരുപ്പിച്ചുകാട്ടി സംഘര്‍ഷങ്ങളുണ്ടാക്കാന്‍ സീപീഎം ഒരവസരവും കളയാത്തതെന്നും എങ്ങനേയും വിഭജനങ്ങളും വൈരുദ്ധ്യങ്ങളും കുത്തിപ്പൊട്ടിച്ച് അതില്‍ നിന്നുതിരുന്ന ചോരനുണയാന്‍ മാര്‍ക്‌സിസ്റ്റുകള്‍ നടക്കുന്നതെന്നതിനും ഇനിയും വിശദീകരണമാവശ്യമുണ്ടോ? കേരളം ഭീകരവാദികളുടെ അന്താരാഷ്ട്രകേന്ദ്രമായെന്ന് പ്രമുഖ ലിബറല്‍ പത്രങ്ങളായ ഗാര്‍ഡിയന്‍ പോലുള്ള ബ്രിട്ടീഷ് മാദ്ധ്യമങ്ങള്‍ക്ക് പോലും പറയേണ്ടിവന്നതെന്തുകൊണ്ടെന്ന് ഇനിയും വിശദീകരണം ആവശ്യമുണ്ടൊ? എന്തുകൊണ്ടാണ് ദേശീയവാദികളെ പോപ്പുലര്‍ ഫ്രണ്ടുകാരും മാര്‍ക്‌സിസ്റ്റുകളും ഒരുമിച്ച് ചേര്‍ന്ന് കൊന്നൊടുക്കുന്നതെന്നതിന് ഇനിയും വിശദീകരണമാവശ്യമുണ്ടോ?
ഇസ്ലാമിക ഭീകരത, അതിന്റെ കളിത്തൊട്ടിലായ പാക്കിസ്ഥാന്‍, ചൈന, അവരുടെ ആശ്രിതരായ മാര്‍ക്‌സിസ്റ്റുകളും കമ്യൂണിസ്റ്റുകളും…ഇത്രയും പേര്‍ ഒരു കൈയ്യാണ്.
ഇത്രയും പറഞ്ഞതുകൊണ്ട് നമുക്ക് ചൈനയുമായൊന്നും വെറുപ്പോ ദേഷ്യമോ തോന്നേണ്ടുന്ന കാര്യമില്ല. നമ്മള്‍ നമ്മുടെ ഭാഗം കൃത്യമായി പറഞ്ഞുതന്നെ നിന്നാല്‍ മതി. നമുക്ക് ചൈനയും പാക്കിസ്ഥാനുമായൊന്നും വിരോധം ആവശ്യമില്ല. നമുക്ക് ഇസ്രേയലും പാലസ്തീനും സിറിയയും അമേരിയ്ക്കയും ചൈനയും റഷ്യയും എല്ലാം ഒരുപോലെതന്നെയാണ്. നമ്മുടെ രാഷ്ട്രത്തിനോട് ബഹുമാനത്തോടും മര്യാദയോടും ഇടപെടുന്നവരോട് നമ്മള്‍ തിരികെയും അതേരീതിയില്‍ സൗഹൃദപരമായി ഇടപെടും. അല്ലാത്തവരോട് അവരുടെ നമ്മോടുള്ള പെരുമാറ്റം നോക്കി അര്‍ഹിയ്ക്കുന്ന നിലയില്‍ ബുദ്ധിപൂര്‍വം ഇടപെടും. എന്തായാലും ഭാരതീയര്‍ക്ക് ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ കഴിഞ്ഞേ മറ്റെന്തൊരു താല്‍പ്പര്യവുമുള്ളൂ. അതില്‍ ഒരു വെള്ളം ചേര്‍ക്കലുമില്ല. ഇതാണ് ഈയടുത്ത കുറേക്കാലമായി നമ്മള്‍ പിന്തുടരുന്ന വിദേശനയം. അതാണ് പണ്ടേ വേണ്ടിയിരുന്നതും.
പക്ഷേ നമുക്കുള്ളിലെല്ലാവരും അങ്ങനെതന്നെയാവണമെന്ന് നിര്‍ബന്ധമൊന്നുമില്ല. നമ്മുടെ രാഷ്ട്രം വല്ലാത്ത ഒരു സന്നിഗ്ധാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. പുറത്തുനിന്നുള്ള ശക്തികള്‍ നമ്മെ എപ്പോഴെല്ലാം ആക്രമിച്ചിട്ടുണ്ടോ അപ്പോഴെല്ലാം നമ്മുടെയുള്ളില്‍ നിന്നുതന്നെ അവസരവാദികളും ചതിയന്മാരും താല്‍ക്കാലിക ലാഭത്തിനു നമ്മളെ ഒറ്റുകൊടുത്തിട്ടുണ്ട്. ചരിത്രത്തിലാദ്യമായി ഈ പുണ്യഭൂമി ഒരു രാഷ്ട്രീയാടിത്തറയ്ക്ക് കീഴില്‍ ഒരുമിച്ചുവന്നിരിയ്ക്കുന്ന ഈ സമയത്ത് അതിശക്തമായി അത്തരം ഒറ്റു കൊടുക്കലുകളെ ചെറുത്തുതോല്‍പ്പിച്ചില്ലെങ്കില്‍ ഒരിയ്ക്കലും വീണ്ടെടുക്കാനാവാത്തവിധം ഈ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യം ഇനിയും ആയിരത്താണ്ടുകള്‍ നമുക്ക് നഷ്ടപ്പെട്ടു പോയേക്കാം.
Discussion about this post