‘രണ്ടാമൂഴം’ സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയിലേക്ക്. എഴുത്തുകാരൻ എം.ടി. വാസുദേവൻ നായരും സംവിധായകൻ വി.എ. ശ്രീകുമാര മേനോനും വ്യത്യസ്ത ഹർജികളുമായി ഹൈക്കോടതിയിലെത്തി. സിനിമയുടെ തിരക്കഥ തിരികെക്കിട്ടാൻ എം.ടി നൽകിയ കേസിൽ തർക്ക പരിഹാരത്തിന് മധ്യസ്ഥനെ വയ്ക്കണമെന്നാവശ്യപ്പെട്ട് താൻ നൽകിയ ഹർജി കോഴിക്കോട് ജില്ല കോടതി തള്ളിയതിനെതിരെയാണ് ശ്രീകുമാര മേനോന്റെ ഹർജി. ജില്ലാ കോടതിയുടെ ഉത്തരവിൽ വിഷയത്തിൽ തർക്കം നിലനിൽക്കുന്നുണ്ടെന്ന പരാമർശം നീക്കാനാണ് എംടി ഹൈക്കോടതിയിൽ ഹർജി നൽകിയത്.
ശ്രീകുമാര മേനോന്റെ ഹർജി തള്ളിയ ജില്ലാ കോടതി വിധിയിൽ ഈ വിഷയത്തിൽ തർക്കം നിലവിലുണ്ടെന്ന് പരാമർശിച്ചിട്ടുണ്ട്. ഇതു തെറ്റായി പറഞ്ഞിട്ടുണ്ടെന്നും നീക്കം ചെയ്യണമെന്നുമാണ് എം.ടിയുടെ ആവശ്യം. എംടിയുടെയും ശ്രീകുമാർ മേനോന്റെയും ഹർജികൾ ഹൈക്കോടതി ജൂൺ 12ന് പരിഗണിക്കാൻ മാറ്റി.
മൂന്നു വർഷത്തിനുള്ളിൽ സിനിമ എടുക്കാമെന്ന കരാറിലാണ് നാലുവർഷം മുമ്പ് ശ്രീകുമാര മേനോൻ തിരക്കഥ വാങ്ങിയതെന്ന് എംടി ഹർജിയിൽ പറയുന്നു. എന്നാൽ, കരാർ കാലാവധി കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല. അതേസമയം, 1000 കോടി രൂപ ചെലവുവരുന്ന സിനിമയ്ക്കുവേണ്ടി 18 കോടിയോളം രൂപ ചെലവിട്ടെന്നും കേസിനെത്തുടർന്ന് ചിത്രത്തിെൻറ നിർമാതാവ് പിന്മാറിയെന്നും ശ്രീകുമാര മേനോെൻറ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
Discussion about this post