ബംഗലൂരു: 2014ലെ ബർദ്വാൻ ബോംബ് സ്ഫോടനക്കേസിൽ നിർണ്ണായക വഴിത്തിരിവ്. കർണ്ണാടകയിലെ ഒരു രഹസ്യ ബോംബ് നിർമ്മാണ കേന്ദ്രത്തിൽ ദേശീയ അന്വേഷണ ഏജൻസി എൻ ഐ എ നടത്തിയ അപ്രതീക്ഷിത പരിശോധനയിൽ ബോംബ് നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന മൂന്ന് ബംഗ്ലാദേശ് പൗരന്മാർ പിടിയിലായി. ഇവരിൽ നിന്നും നിരവധി ബോംബുകളും ആധുനിക സ്ഫോടക വസ്തുക്കളും കണ്ടെടുത്തു. ബർദ്വാൻ ബോംബ് സ്ഫോടനക്കേസിൽ നേരത്തെ പിടിയിലായ ഹബീബുർ റഹ്മാനിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
അഞ്ച് ഗ്രനേഡുകൾ, ഒരു ടൈമർ, മൂന്ന് വൈദ്യുത സർക്യൂട്ടുകൾ, ബോബ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന നിരവധി സാമഗ്രികൾ തുടങ്ങിയവയും കണ്ടെടുത്തു. ബംഗലൂരുവിലെ തിരക്കേറിയ സ്ഥലങ്ങളിൽ സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നതായി ചോദ്യം ചെയ്യലിൽ ഇവർ സമ്മതിച്ചു.
2014ലെ ബർദ്വാൻ സ്ഫോടനത്തിൽ ബംഗ്ലാദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ജമാ അത്ത് ഉൾ മുജാഹിദ്ദീന്റെ സാന്നിദ്ധ്യം എൻ ഐ എ സ്ഥിരീകരിച്ചിരുന്നു. പശ്ചിമ ബംഗാളിലെ ഹൂഗ്ലിയിൽ നിന്നും അന്ന് ഒരു ഭീകരനെ എൻ ഐ എ കസ്റ്റഡിയിൽ എടുത്തിരുന്നു.
ജെ എം ബിയുടെ ഇന്ത്യൻ മേഖല തലവൻ കൗസർ മീസാന്റെ അടുത്ത ബന്ധുവായ കാദർ ഖാസിയും കേസുമായി ബന്ധപ്പെട്ട് എൻ ഐ എയുടെ പിടിയിലായിരുന്നു. ഖാസിയോടൊപ്പം പിടിയിലായ ഭീകരനായിരുന്നു ഹബീബുർ റഹ്മാൻ.
പശ്ചിമ ബംഗാളിലെ ബർദ്വാനിലെ ഒരു വീട്ടിൽ 2014 ഒക്ടോബർ മാസത്തിലുണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Discussion about this post