മുംബൈ: മഹാരാഷ്ട്രയിൽ പ്രതിപക്ഷം ‘വൈറ്റ് വാഷ്‘ ചെയ്യപ്പെടുന്നു. മുൻ മുഖ്യമന്ത്രിയും നിലവിലെ രാജ്യസഭാ എം പിയുമായ നാരായൺ റാണെയുടെ ബിജെപി പ്രവേശനം ഏറെക്കുറെ ഉറപ്പായി. ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ സാന്നിദ്ധ്യത്തിൽ അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിക്കും. സ്വന്തം പാർട്ടിയായ ‘മഹാരാഷ്ട്ര സ്വാഭിമാൻ പക്ഷ‘യെ ബിജെപിയിൽ ലയിപ്പിച്ച ശേഷമായിരിക്കും റാണെ അംഗത്വം സ്വീകരിക്കുക. നാരായൺ റാണെക്കൊപ്പം മക്കളും കോൺഗ്രസ്സ് നേതാക്കളുമായ നിതേഷ് റാണെയും നിലേഷ് റാണെയും ബിജെപിയിൽ ചേരും. ഇതിൽ നിതേഷ് നിലവിൽ കോൺഗ്രസ്സ് എം എൽ എയാണ്. നിലേഷാകട്ടെ മുൻ കോൺഗ്രസ്സ് എം പിയും.
മുൻ കോലാപുർ എം പിയും എൻ സി പി നേതാവുമായ ധനഞ്ജയ് മഹാദികും ബിജെപിയിൽ ചേരുമെന്നാണ് സൂചന. പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ മാൻ നിയമസഭാ മണ്ഡലത്തിലെ കോൺഗ്രസ്സ് എം എൽ എ ജയകുമാർ ഗോരെ കഴിഞ്ഞ ദിവസം തന്റെ എം എൽ എ സ്ഥാനം രാജി വെച്ചിരുന്നു. ഇദ്ദേഹം അടുത്ത ദിവസം ബിജെപിയിൽ ചേരും. അദ്ദേഹത്തിന്റെ സഹോദരൻ ശിവസേനയിൽ ചേർന്നിട്ടുണ്ട്. സോലാപുർ കോൺഗ്രസ്സ് എം എൽ എ സിദ്ധറാം മഹാത്രയയും ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.
എൻ സി പി ക്ക് കനത്ത തിരിച്ചടിയാണ് ഒസ്മാനാബാദിൽ സംഭവിച്ചിരിക്കുന്നത്. പാർട്ടി പ്രസിഡന്റ് ശരദ് പവാറിന്റെ അടുത്ത അനുയായിയും പാർട്ടി സ്ഥാപക നേതാക്കളിൽ പ്രമുഖനുമായ പദ്മസിൻഹ പാട്ടീൽ ബിജെപി അംഗത്വം സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇദ്ദേഹത്തോടൊപ്പം മകനും എൻ സി പി എം എൽ എയുമായ റാണാ ജഗജിത് സിൻഹയും ബിജെപിയിലേക്കെത്തും.
ഇവരെക്കൂടാതെ എൻ സി പി സത്താറ എം പി ഉദയൻ രാജ് ഭോസ്ലെ, സംസ്ഥാന സമിതി അദ്ധ്യക്ഷൻ രാം രാജ് നിംബാൽക്കർ, കോൺഗ്രസ്സ് നേതാവ് ഹർഷവർദ്ധൻ പാട്ടീൽ തുടങ്ങിയവരും ബിജെപിയിലേക്ക് എത്തുന്നതോടെ നേതാക്കളും അണികളും ശുഷ്കിച്ച നാമമാത്ര പ്രസ്ഥാനങ്ങളായി മഹാരാഷ്ട്രയിൽ കോൺഗ്രസ്സും എൻ സി പിയും മാറും.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിനും ദേവേന്ദ്ര ഫഡ്നവിസിന്റെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാരിനും ഏറിവരുന്ന ജനപിന്തുണയും ഈ സർക്കാരുകൾ കാഴ്ചവെക്കുന്ന മികവുറ്റ ഭരണവുമാണ് നേതാക്കളെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതെന്ന് കോൺഗ്രസ്സ് പാർട്ടിയുടെ പ്രതിപക്ഷ നേതൃ പദവി രാജി വെച്ച് ഭാരതീയ ജനതാ പാർട്ടിയിലെത്തിയ മുതിർന്ന നേതാവ് രാധകൃഷ്ണ വിഖെ പാട്ടീൽ പറയുന്നു.
ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ നേതൃത്വത്തിൽ മഹാരാഷ്ട്രയിൽ നടക്കുന്ന മഹാറാലി അക്ഷരാർത്ഥത്തിൽ സംസ്ഥാനത്തെ പ്രതിപക്ഷ പാർട്ടികളുടെ അന്ത്യയാത്രയുടെ തുടക്കമായിരിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
Discussion about this post