യുഎസ് – ചൈന വ്യാപാര യുദ്ധത്തിൽ നേട്ടംകൊയ്ത് ഇന്ത്യ. ഈ വർഷം ആദ്യ പകുതിയിൽ യുഎസിലേക്ക് നടത്തിയ അധിക കയറ്റുമതിയിലൂടെ 5,363 കോടിയലധികം രൂപയുടെ ലാഭം ഇന്ത്യ നേടിയതായി ഐക്യരാഷ്ട്ര സംഘടനയുടെ വ്യാപാര, നിക്ഷേപ സമിതി (യുഎൻസിടിഎഡി) നടത്തിയ പഠനം കണ്ടെത്തി.
ചൈനീസ് ഇറക്കുമതിക്ക് അധിക തീരുവ ചുമത്താനുള്ള യുഎസ് തീരുമാനം കാരണം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തിൽ ഗണ്യമായ കുറവുണ്ടായി. ഇതുമൂലം മറ്റു രാജ്യങ്ങളിൽ നിന്ന് യുഎസിലേക്കുള്ള കയറ്റുമതിയിൽ വർധനയുണ്ടായതായി പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.
ചൈനീസ് തായ്പേയ്, മെക്സിക്കോ, യൂറോപ്യൻ യൂണിയൻ എന്നിവരാണ് ഏറ്റവും നേട്ടമുണ്ടാക്കിയ രാജ്യങ്ങൾ. കൊറിയ, കാനഡ, ഇന്ത്യ എന്നീ രാജ്യങ്ങളും നേട്ടമുണ്ടാക്കി
യുഎസിലേക്കുള്ള രാസവസ്തുക്കളുടെയും ലോഹങ്ങളുടെയും കയറ്റുമതിയിൽ ഉണ്ടായ വർധനയാണ് ഇന്ത്യയ്ക്ക് നേട്ടമായത്. എന്നാൽ ഇക്കാലയളവിൽ ആകെയുള്ള വ്യാപാരത്തിൽ ഇരു രാജ്യങ്ങൾക്കും ഒരു ലക്ഷം കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക്. യുഎസ്– ചൈന പോരിനെ തുടർന്നു യുഎസ് വിപണിയിൽ മറ്റു രാജ്യങ്ങൾ തമ്മിലുള്ള മത്സരം കടുത്തു. .
ചൈനീസ് ഉൽപന്നങ്ങൾക്ക് അധിക തീരുവ ചുമത്തിയതു മൂലമുണ്ടായ വിലക്കയറ്റം യുഎസിലെ ഉപഭോക്താക്കളെ വിദേശ ഉൽപന്നങ്ങൾ വാങ്ങുന്നതിൽ നിന്നു പിന്തിരിപ്പിച്ചതായും യുഎൻസിടിഎഡിയുടെ പഠനം ചൂണ്ടിക്കാട്ടുന്നു. പഠന ഫലങ്ങൾ ആഗോളതലത്തിലുള്ള താക്കീതാണു നൽകുന്നതെന്നു യുഎൻസിടിഎഡിയുടെ ഇന്റർനാഷനൽ ട്രേഡ് ആൻഡ് കമ്മോഡിറ്റീസ് ഡയറക്ടർ പമേല കോക് ഹാമിൾട്ടൻ പറഞ്ഞു.
Discussion about this post