തിരുവനന്തപുരം: രാജ്യത്തിന്റെ ദക്ഷിണ മേഖലയുടെ വ്യോമപ്രതിരോധത്തിനായി, വ്യോമസേനയുടെ സുഖോയ്–30 യുദ്ധവിമാനത്തിന്റെ 222 നമ്പർ സ്ക്വാഡ്രൺ തമിഴ്നാട്ടിലെ തഞ്ചാവൂർ വ്യോമസേനാ താവളത്തിൽ 20 മുതൽ പ്രവർത്തനം ആരംഭിക്കും. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പുതിയ സ്ക്വാഡ്രന്റെ ഉദ്ഘാടനം നിർവഹിക്കുമെന്നു ദക്ഷിണ വ്യോമസേനാ മേധാവി എയർമാർഷൽ അമിത് തിവാരി അറിയിച്ചു.
തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള ദക്ഷിണ വ്യോമസേനാ ആസ്ഥാനത്തിന്റെ നേതൃത്വത്തിൽ, ദക്ഷിണ ഉപദ്വീപിന് വേണ്ട എല്ലാവിധ പ്രതിരോധവും സജ്ജമാക്കുകയും രാജ്യത്തിന്റെ സമുദ്രമേഖലയിൽ വ്യോമസേനയ്ക്കു കരുത്തു പകരുകയുമാണ് പുതിയ സ്ക്വാഡണിന്റെ പ്രവർത്തനം കൊണ്ടു ലക്ഷ്യമിടുന്നത്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ബ്രഹ്മോസ് മിസൈൽ ഘടിപ്പിച്ച ഇരട്ട എൻജിനുള്ള സുഖോയ്–30 യുദ്ധ വിമാനത്തിന്റെ പ്രവർത്തനമാണ് 222 സ്ക്വാഡ്രൺ നിർവഹിക്കുക.
സുഖോയ്–30 യുദ്ധവിമാനം തഞ്ചാവൂരിൽ എത്തുന്നതോടെ, ദക്ഷിണ ഉപദ്വീപിലെ സമുദ്ര നിരീക്ഷണം, സുരക്ഷ എന്നിവയിൽ വലിയ മാറ്റങ്ങൾ വരുമെന്നും അമിത് തിവാരി പറഞ്ഞു. തഞ്ചാവൂർ വ്യോമസേനാ കേന്ദ്രത്തിന്റെ സ്റ്റേഷൻ കമാൻഡർ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രജുൽ സിങ്, സുഖോയ്–30 സ്ക്വാഡ്രൻ കമാൻഡിങ് ഓഫിസർ ഗ്രൂപ്പ് ക്യാപ്റ്റൻ മനോജ് ഗേര എന്നിവർക്കൊപ്പമാണ് ദക്ഷിണ വ്യോമസേനാ മേധാവി മാധ്യമങ്ങളെ കണ്ടത്.
Discussion about this post