പാകിസ്ഥാനിലെ ആണവായുധ പദ്ധതിയ്ക്കായി അമേരിക്കയിൽ നിന്ന് യന്ത്രഭാഗങ്ങൾ കടത്തിയതായി സംശയിയ്ക്കുന്ന അഞ്ചുപേർക്കെതിരേ അമേരിക്കൻ അന്വേഷണ ഏജൻസികൾ കുറ്റപത്രം സമർപ്പിച്ചു. അമേരിക്കയിൽ നിന്ന് യന്ത്രഭാഗങ്ങൾ വാങ്ങി പല പേരുകളിൽ പാകിസ്ഥാനിലെത്തിച്ചിരുന്നവരാണ് പ്രതികളെന്ന് അമേരിക്കൻ അറ്റോർണി ജനറൽ ജോൺ ഡിമേഴ്സ് മാധ്യമങ്ങളെ അറിയിച്ചു. വർഷങ്ങളായി പ്രവർത്തിച്ചുകൊണ്ടിരിയ്ക്കുന്ന ആണവായുധ മാഫിയയാണ് ഇതോടെ പിടിയിലാവുന്നതെന്ന് അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പാകിസ്ഥാനിലെ റാവൽപിണ്ടി ആസ്ഥാനമായ ബിസിനസ് വേൾഡ് എന്ന കമ്പനിയുടെ മറവിലാണ് ആണവായുധങ്ങൾ നിർമ്മിക്കാനാവശ്യമായ യന്ത്രഭാഗങ്ങൾ അമേരിക്കയിൽ നിന്ന് കടത്തിയിരുന്നത്. മുഹമ്മദ് കുമ്രാൻ വാലി, മുഹമ്മദ് അഹ്സൻ വാലി, ഹാജി വാലി മുഹമ്മദ് ഷേക്ക്, അഷ്റഫ് ഖാൻ മുഹമ്മദ്, അഹമ്മദ് വഹീദ് എന്നിവർക്കെതിരെയാണ് അമേരിക്കയിൽ കുറ്റപത്രം സമർപ്പിച്ചിരിയ്ക്കുന്നത്. ഇതിൽ ഒരാൾ പാകിസ്ഥാനിലും രണ്ടുപേർ കാനഡയിലും, ഒരാൾ ഹോങ്കോങ്ങിലും ഒരാൾ ഇംഗ്ലണ്ടിലും താമസിയ്ക്കുന്നവരാണ് എന്നാണറിയാൻ കഴിഞ്ഞത്.
അന്താരാഷ്ട്ര അടിയന്തിര സാമ്പത്തികശക്തി നിയമവും കയറ്റുമതി നിയന്ത്രണ പരിഷ്കരണ നിയമവും ഉൾപ്പെടെയുള്ള അമേരിക്കൻ നിയമങ്ങൾ ലംഘിച്ചതിനെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിയ്ക്കുന്നത്. വെറും കയറ്റുമതി നിയമങ്ങൾ ലംഘിക്കൽ മാത്രമല്ല ഇവർ ചെയ്തിരിയ്ക്കുന്നതെന്നും കോടതിയിൽ തെളിഞ്ഞാൽ വൻ അന്താരാഷ്ട്ര ഗൂഢാലോചനയാണിതെന്നും അമേരിക്കൻ സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.
പാകിസ്ഥാൻ അറ്റോമിക് എനർജി കമ്മീഷനായാണ് ഈ സാധനങ്ങൾ വാങ്ങി കയറ്റുമതി ചെയ്തതെന്നാണ് അറിയുന്നത്. കുറ്റം തെളിഞ്ഞാൽ അമേരിക്കൻ കമ്പനികളുടെ ഉൽപ്പന്നങ്ങൾ ആണവായുധനിർമ്മാണത്തിനായി പാകിസ്ഥാൻ ഉപയോഗിച്ചു എന്നത് അതീവഗുരുതരമായ കാര്യമാണ്. തങ്ങളെ പാകിസ്ഥാൻ ചതിച്ചതായി അമേരിക്ക കണക്കാക്കുമെന്നും അതിശക്തമായ നടപടികൾ പാകിസ്ഥാനെതിരേയെടുക്കാൻ ഈ സംഭവം കാരണമായേക്കും എന്ന് അന്താരാഷ്ട്രമാദ്ധ്യമങ്ങൾ നിരീക്ഷിയ്ക്കുന്നു. അന്താരാഷ്ട്ര സംഘടനകൾ പാകിസ്ഥാനെതിരേ ഉപരോധമുൾപ്പെടെയുള്ള ശക്തമായ നീക്കങ്ങൾ നടത്താനും ഈ സംഭവം കാരണമാകും.
Discussion about this post