ദാവോസ് : ചൈനയിലെ ഉയ്ഗൂര്‍ മുസ്ലീംങ്ങള്‍ നേരിടുന്ന പീഡനത്തില്‍ ചൈനയെ പരസ്യമായി എതിര്‍ക്കില്ലെന്ന് നിലപാട് വ്യക്തമാക്കി പാകിസ്ഥാന്. ചൈനീസ് സര്‍ക്കാര്‍ പാകിസ്ഥാനെ സഹായിക്കുന്നവരാണെന്നും അതിനാല്‍ ഈ വിഷയത്തിന് പ്രാധ്യാനം നല്‍കേണ്ടതില്ലെന്നുമാണ് തങ്ങളുടെ തീരുമാനമെന്നും പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് പറഞ്ഞു. സ്വിറ്റ്സര്‍ലാന്‍ഡിലെ ലോക സാമ്പത്തിക ഉച്ചകോടിക്കിടെ ‘ഫോറിന് പോളിസി’ക്ക് നല്കിയ അഭിമുഖത്തിലാണ് പാക് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
‘ചൈന ഞങ്ങളെ സഹായിച്ചവരാണ്. ഞങ്ങളുടെ അടിത്തറ തകര്‍ന്നുകിടക്കുന്ന സമയത്ത് അവരാണ് സഹായിക്കാന്‍ മുന്നോട്ടുവന്നത്. അതിനാല്‍ പാകിസ്ഥാന് എല്ലായ്പ്പോഴും ചൈനീസ് സര്‍ക്കാരിനോട് നന്ദിയുള്ളവരായിരിക്കും. ചൈനയുമായി എന്ത് തര്‍ക്കങ്ങളുണ്ടായാലും അത് സ്വകാര്യമായി കൈകാര്യം ചെയ്യാനാണ് ഞങ്ങളുടെ തീരുമാനം. ഒരിക്കലും അക്കാര്യങ്ങള്‍ പരസ്യമാക്കില്ല’, ചൈനയിലെ ഷിന്‍ജിയാങില്‍ അടക്കം ഉയ്ഗൂര്‍ മുസ്ലീം വിഭാഗം നേരിടുന്ന പീഡനങ്ങളില്‍ എന്തുകൊണ്ടാണ് പാകിസ്ഥാന് നിശബ്ദത പാലിക്കുന്നതെന്ന ചോദ്യത്തോട് ഇമ്രാന് ഖാന്റെ പ്രതികരണമിങ്ങനെയായിരുന്നു.
ചൈനയിലെ പ്രശ്നങ്ങളെ ഒരിക്കലും കശ്മീരിലെ പ്രശ്നങ്ങളുമായി താരതമ്യം ചെയ്യാനാകില്ലെന്നാണ് പാക് പ്രധാനമന്ത്രിയുടെ വാദം. ചൈനയില്‍ ഉയ്ഗൂര്‍ മുസ്ലീങ്ങള്‍ അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ച് തനിക്ക് കൂടുതല്‍ കാര്യങ്ങളറിയില്ലെന്നും ഇമ്രാൻ പ്രതികരിച്ചു.
Discussion about this post