ഡൽഹി: രാജ്യം ഇന്ന് 71ആം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു. ഏവർക്കും സന്തോഷകരമായ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നുവെന്ന് അദ്ദേഹം ഇംഗ്ലീഷിലും ഹിന്ദിയിലും ട്വീറ്റ് ചെയ്തു.
Wishing everyone a happy #RepublicDay.
सभी देशवासियों को गणतंत्र दिवस की बहुत-बहुत बधाई।
जय हिंद!
— Narendra Modi (@narendramodi) January 26, 2020
70 വർഷങ്ങൾക്ക് മുൻപ് ഇന്ത്യ ഔദ്യോഗികമായി ഭരണഘടന അംഗീകരിച്ചതിന്റെ സ്മരണാർത്ഥമാണ് രാജ്യമെമ്പാടും റിപ്പബ്ലിക് ദിനം കൊണ്ടാടുന്നത്. ഇന്ത്യാ ഗേറ്റിന് സമീപമുള്ള ദേശീയ യുദ്ധ സ്മാരകം പ്രധാനമന്ത്രി സന്ദർശിക്കുന്നതോടെയാണ് ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ആഘോഷ പരിപാടികൾക്ക് തുടക്കമാവുന്നത്. രാഷ്ട്രത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര ദേശാഭിമാനികൾക്ക് സ്മരണാഞ്ജലി അർപ്പിച്ച ശേഷം പ്രധാനമന്ത്രിയും മറ്റ് വിശിഷ്ട വ്യക്തികളും രാജ്പഥിലേക്ക് പോകും.
21 ആചാരവെടികളുടെ അകമ്പടിയോടെ രാഷ്ട്രപതി രാമ്നാഥ് കോവിന്ദ് രാജ്പഥിൽ ദേശീയ പതാക ഉയർത്തുന്നതോടെ രാജ്യം കാത്തിരിക്കുന്ന റിപ്പബ്ലിക് ദിന പരേഡ് ആരംഭിക്കും. ബ്രസീലിയൻ രാഷ്ട്രപതി ജയർ മെസ്സിയാസ് ബോൽസൊനാരൊ ആണ് പരേഡിലെ വിശിഷ്ടാതിഥി.
ഇന്ത്യയുടെ സൈനിക ശക്തിയും സാംസ്കാരിക വൈവിധ്യവും സാമൂഹ്യവും സാമ്പത്തികവുമായ പുരോഗതിയും വിളിച്ചോതുന്നതാകും ആഘോഷ പരിപാടികൾ. ചരിത്രത്തിലാദ്യമായി സി ആർ പി എഫ് വനിതാ വിഭാഗം അവതരിപ്പിക്കുന്ന ബൈക്ക് അഭ്യാസം ഇത്തവണത്തെ പരേഡിന്റെ പ്രത്യേകതയാണ്. ആഘോഷങ്ങളുടെ ഭാഗമായി ധനുഷ് പീരങ്കിപ്പടയും ഇത്തവണ ആദ്യമായി പരേഡിൽ അണിനിരക്കും.
Discussion about this post