വാഷിംങ്ടണ്‍: കൊറോണ വൈറസ് ഭീതി പടർത്തി പടരുന്ന സാഹചര്യത്തിൽ രോഗം തടയാനുള്ള വാക്സിന് അമേരിക്ക മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങി. 18 വയസിനും 55നും ഇടയില്‍ പ്രായമുള്ള 45 പേരിലാണ് മരുന്ന് പരീക്ഷിക്കുന്നതെന്ന് യു.എസ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് അറിയിച്ചു. mRNA എന്നാണ് വാക്സിന്റെ നാമം.
28 ദിവസത്തിനിടയില്‍ കൈത്തണ്ടയില്‍ രണ്ട് പ്രാവശ്യമാണ് കുത്തിവയ്ക്കുക. വാക്സിന് നിര്‍മാണവും വിതരണവും പൂര്‍ത്തിയാകാന്‍ 18 മാസമെങ്കിലും എടുക്കുമെന്നും വിദഗ്ധര്‍ അറിയിച്ചു.
അതേസമയം കൊറോണയ്ക്ക് ഇതുവരെ വാക്സിനോ മരുന്നോ കണ്ടുപിടിച്ചതായി ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.
രോഗത്തിന് കാരണമാകുന്ന വൈറസിന്റെ നിരുപദ്രവകരമായ ജനിതക കോഡിന്റെ പകര്‍പ്പ് അടങ്ങിയതാണ് വാക്സിന്. വാക്സിന് പരീക്ഷണം മൊത്തത്തില്‍ ഗുണകരമാണോ എന്നറിയാന്‍ മാസങ്ങള്‍ എടുത്തേക്കുമെന്നും ശാസ്ത്രജ്ഞര്‍ അറിയിച്ചു.
കൊറോണയ്ക്കെതിരെയുള്ള വാക്സിന് ആദ്യമായാണ് മനുഷ്യനില്‍ കുത്തിവെച്ച് പരീക്ഷിക്കുന്നത്. ചരിത്രത്തിലെ തന്നെ ഏറ്റവും വേഗതയേറിയ പരീക്ഷണമാണിതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൂണ്ടിക്കാട്ടി.
Discussion about this post