കൊവിഡ് 19 രോഗ വ്യാപനത്തിൽ ചൈനയുടെ വീഴ്ചകൾ അക്കമിട്ട് നിരത്തി അന്താരാഷ്ട്ര പഠന റിപ്പോർട്ട് പുറത്ത്. രോഗം കൃത്യസമയത്ത് കണ്ടെത്തുന്നതിലും വ്യാപനം തടയുന്നതിലും ലോക രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിലും ചൈനയ്ക്ക് സംഭവിച്ച വീഴ്ചകളും, രോഗബാധയിൽ സംശയം പ്രകടിപ്പിച്ച വൈദ്യശാസ്ത്രജ്ഞരെ അടിച്ചമർത്തിയ സർക്കാരിന്റെ മർക്കടമുഷ്ടിയും തുറന്നു കാട്ടുന്നതാണ് അമേരിക്കൻ മാസികയായ ‘നാഷണൽ റിവ്യൂ‘ പുറത്തു വിട്ടിരിക്കുന്ന പഠന റിപ്പോർട്ട്.
ചൈനയിലെ ഹുബെയ് പ്രവിശ്യയിൽ കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്ത രോഗത്തിന്റെ പ്രാഥമിക ഘട്ടങ്ങളെ വിശകലനം ചെയ്യുന്നതിൽ ചൈന കുറച്ചു കൂടി സുതാര്യത പ്രകടമാക്കിയിരുന്നെങ്കിൽ രോഗവ്യാപനം ഇത്രത്തോളം മാരകമാകുമായിരുന്നില്ല എന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ഡിസംബർ ഒന്നാം തീയതി ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ വുഹാനിലെ മാംസ വിപണിയിൽ വിൽപ്പനയ്ക്ക് വെച്ചിരുന്ന ഈനാംപേച്ചിയിൽ നിന്നാണ് മനുഷ്യനിലേക്ക് രോഗം പടർന്നത് എന്നാണ് നിഗമനം. വവ്വാലിലാണ് രോഗത്തിന് കാരണമായ വൈറസിന്റെ രൂപാന്തരം പരിപോഷിപ്പിക്കപ്പെട്ടത്.
രോഗം പിടിപെട്ട് അഞ്ച് ദിവസങ്ങൾക്ക് ശേഷം ആദ്യ രോഗിയുടെ 53 വയസ്സുകാരിയായ ഭാര്യക്കും രോഗലക്ഷണങ്ങൾ പ്രകടമായി. ന്യുമോണിയ ലക്ഷണങ്ങൾ പ്രകടിപ്പിച്ച ഇവർക്ക് വുഹാനിലെ മാംസ വ്യാപാര കേന്ദ്രവുമായി നേരിട്ട് യാതൊരു ഇടപെടലും ഉണ്ടായിരുന്നില്ല. ലക്ഷണങ്ങൾ ശക്തമായതോടെ ഇവരെ ഐസൊലേഷനിലാക്കി. ഒരാഴ്ച കൂടി പിന്നിട്ടപ്പോളാണ് രോഗം ഗുരുതരമാണെന്നും ഇത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നതാണെന്നും ആരോഗ്യ വിദഗ്ധർ ആശങ്ക പ്രകടിപ്പിച്ചു തുടങ്ങിയത്.
ഡിസംബർ 25ആം തീയതി വുഹാനിലെ ആശുപത്രികളിൽ ജോലി ചെയ്യുന്ന രണ്ട് പേർക്ക് വൈറൽ ന്യുമോണിയക്ക് സമാനമായ രോഗ ലക്ഷണങ്ങൾ പ്രകടമായി. ഇവരെ ക്വാറന്റീൻ ചെയ്തു. എന്നാൽ പിന്നീട് ചൈന സാക്ഷ്യം വഹിച്ചത് വുഹാനിലെ മാംസവ്യാപാര കേന്ദ്രവുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് ആളുകൾ നിമിഷം പ്രതി രോഗബാധിതരായി ആശുപത്രികളിൽ നിറയുന്നതാണ്.
2003ലെ സാർസ് ബാധയ്ക്ക് സമാനമായ രോഗബാധയാണ് വ്യാപിക്കുന്നതെന്നും രോഗത്തിനെതിരായി സുരക്ഷാ മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്നും ലീ വെൻലിയാംഗ് എന്ന ഡോക്ടർ ആദ്യമായി മുന്നറിയിപ്പ് നൽകി. എന്നാൽ മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പടരുന്ന രോഗബാധ ചൈനയിൽ വ്യാപിക്കുന്നില്ലെന്നും ഒരു മെഡിക്കൽ സ്റ്റാഫിനും രോഗം ബാധിച്ചിട്ടില്ലെന്നും വുഹാൻ മുനിസിപ്പൽ ഹെൽത്ത് കമ്മീഷൻ പ്രഖ്യാപിച്ചു.
ഡോക്ടർ ലീ രോഗബാധയിൽ സംശയം പ്രകടിപ്പിച്ച് മൂന്നാഴ്ചകൾക്ക് ശേഷം മാത്രമാണ് ചൈന ലോകാരോഗ്യ സംഘടനയെ ബന്ധപ്പെടുന്നത്. എന്നാൽ അപ്പോഴും ചൈനയുടെ കെടുകാര്യസ്ഥത ധിക്കാര രൂപേണ പ്രകടമായിക്കൊണ്ടിരുന്നു. കിംവദന്തികൾ പ്രചരിപ്പിച്ചു എന്നാരോപിച്ച് വുഹാൻ പബ്ലിക് സെക്യൂരിറ്റി ബ്യൂറോ ഡോക്ടർ ലീ വെൻലിയാംഗിന് സമൻസ് അയച്ചു.
തനിക്ക് തെറ്റ് പറ്റിയതാണെന്നും മേലിൽ ഇത്തരം നിയമവിരുദ്ധ പ്രവൃത്തികളിൽ ഏർപ്പെടില്ലെന്നും ഡോക്ടർ ലീയിൽ നിന്നും ചൈനീസ് പൊലീസ് എഴുതി വാങ്ങിച്ചു. അജ്ഞാത രോഗത്തെ കുറിച്ച് വിവരങ്ങൾ പുറത്തു വിടുന്നതിന് ചൈനീസ് ആരോഗ്യ വകുപ്പ് നിരോധനം ഏർപ്പെടുത്തി. അതേ ദിവസം തന്നെ വുഹാനിൽ നിന്നുള്ള രക്ത സാമ്പിളുകൾ പരിശോധിക്കുന്നത് തടയാനും നിലവിലുള്ള സാമ്പിളുകൾ നശിപ്പിക്കനും ഉത്തരവിറങ്ങി.
എന്നാൽ ജനുവരി ആറിലെ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പ്രകാരം അജ്ഞാത രോഗം ബാധിച്ച് 59 പേർ ചൈനയിൽ ചികിത്സയിൽ ആണെന്ന് ലോകം അറിഞ്ഞു. അപ്പോൾ മാത്രമാണ് പ്രാദേശിക യാത്രാ നിയന്ത്രണമെങ്കിലും ഏർപ്പെടുത്താൻ ചൈന തയ്യാറായത്. ജനുവരി 8ലെ മെഡിക്കൽ റിപ്പോർട്ടിലും രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്നതായി ചൈന അംഗീകരിച്ചിരുന്നില്ല.
ജനുവരി 11ന് ചൈന ആദ്യ മരണം ഔദ്യോഗികമായി പ്രഖ്യാപിച്ചു. വുഹാനിൽ നിന്നും മത്സ്യം വാങ്ങിയ 61 കാരനായിരുന്നു അത്. അടുത്ത ദിവസം ഡോക്ടർ ലീ വെൻലിയാംഗ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. 13ആം തീയതി തായ്ലൻഡിൽ ചൈനയ്ക്ക് പുറത്തെ ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടു. 61കാരിയായ ആ സ്ത്രീയും വുഹാൻ സന്ദർശിച്ചിരുന്നു.
ജനുവരി പതിനാലാം തീയതി ലോകാരോഗ്യ സംഘടന നോവൽ കൊറോണ വൈറസ് 2019 ബാധയെ കുറിച്ച് റിപ്പോർട്ട് ചെയ്തു. പിന്നീട് ജപ്പാനിലും മറ്റ് രാജ്യങ്ങളിലുമായി വൈറസ് ബാധ ക്രമാതീതമായി പടർന്ന് പിടിക്കുകയായിരുന്നു. ഫെബ്രുവരി ഒന്നാം തീയതി ഡോക്ടർ ലീക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും 7ആം തീയതി സമർത്ഥനായ, മനുഷ്യസ്നേഹിയായ ആ ഭിഷഗ്വരൻ രക്തസാക്ഷി ആവുകയും ചെയ്തു.
ഇന്ന് അന്റാർട്ടിക്ക ഒഴികെയുള്ള വൻകരകളിലായി 170 രാജ്യങ്ങളിൽ രോഗം വ്യാപിച്ചിരിക്കുന്നു. ഏഷ്യയിൽ സംഹാര താണ്ഡവമാടിയ രോഗം യൂറോപിനെയും അമേരിക്കയെയും അക്ഷരാർത്ഥിൽ പിടിച്ചു കുലുക്കി. സ്പെയിനെയും ഇറ്റലിയെയും കടപുഴക്കിയ രോഗത്തിന്റെ പ്രഹരശേഷി നാൾക്കുനാൾ വർദ്ധിച്ച് ലോകത്തെയാകെ വിഴുങ്ങുമ്പോൾ ചൈന ആദ്യനാളുകളിൽ പുലർത്തിയ ധാർഷ്ട്യവും ജനാധിപത്യ വിരുദ്ധതയും ചർച്ച ചെയ്യാതിരിക്കുന്നത് എങ്ങനെയെന്ന് വിദഗ്ധർ ആരായുന്നു.
Discussion about this post