വാഷിങ്ടണ്‍: കൊറോണ അമേരിക്കയില്‍ കെട്ടടങ്ങാതെ നില്‍ക്കുമ്പോഴും ലോക്ക് ഡൗണില്‍ ഇളവുകൾ പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്ക തുറന്നിടാനും അമേരിക്കക്കാര്‍ പുറത്തുവരാനും ആഗ്രഹിക്കുന്നുവെന്ന് ഡൊണാൾഡ് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ദേശീയ അടച്ചുപൂട്ടല്‍ ശാശ്വത പരിഹാരമല്ല. നീണ്ടുനില്‍ക്കുന്ന ലോക്ക് ഡൗണ്‍ പൊതുജനാരോഗ്യത്തിന് ഗുരുതരമായ നാശനഷ്ടമുണ്ടാക്കും. മയക്കുമരുന്ന് ഉപയോഗം, മദ്യപാനം, ഹൃദ്രോഗം, മറ്റ് ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ എന്നിവ കുത്തനെ ഉയരും. അതുകൊണ്ട് ലോക്ക് ഡൗണില്‍ ഇളവ് വരുത്തുകയാണെന്നു ട്രംപ് വ്യക്തമാക്കി.
ലോക്ഡൗണ്‍ മൂന്നുഘട്ടമായി ലഘൂകരിച്ചുകൊണ്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും ട്രംപ് പുറത്തുവിട്ടു. ആദ്യഘട്ടത്തില്‍ ശാരീരിക അകലം കര്‍ശനമായി പാലിച്ച് ഭക്ഷണ ശാലകള്‍, ആരാധനാലയങ്ങള്‍, കായിക വിനോദ കേന്ദ്രങ്ങള്‍ എന്നിവ തുറക്കും.
രണ്ടാംഘട്ടത്തില്‍ എല്ലാ യാത്രകളും, സ്‌കൂളുകളും ബാറുകളും തുറക്കും. മൂന്നാംഘട്ടത്തില്‍ മറ്റ് വലിയ ഇളവുകളും ജോലി സ്ഥലങ്ങളും നിയന്ത്രണങ്ങളോടെ തുറക്കുമെന്നും ട്രംപ് വ്യക്തമാക്കി.
Discussion about this post