ലോകം മുഴുവന്‍ കോറോണ വൈറസ് പടര്‍ത്തിയെന്ന പേരില്‍ ചൈനക്കെതിരെ കേസ് നല്കി മിസ്സൗറി അറ്റോര്‍ണി ജനറല്‍. എറിക് എസ് ഷെമിറ്റാണ് കേസ് നല്‍കിയിരിക്കുന്നത്. ചൈനക്കെതിരെ മിസ്സൗറി കോടതിയിലാണ് സിവില്‍ കേസ് നല്‍കിയിരിക്കുന്നത്. അമ്പത് പേജുകളുള്ള പരാതിയില്‍ കൊറോണ ബാധ മൂലമുള്ള മിസ്സൗറി സംസ്ഥാനത്തെ എല്ലാത്തരം സാമൂഹിക പ്രശ്നങ്ങളും ഷിമിറ്റ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
‘വൈറസ് വ്യാപനത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ചൈനക്ക് മാത്രമാണ്. തന്റെ പ്രദേശത്തിന് മാത്രം ദശലക്ഷക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് ഇത് കൊണ്ട് ഉണ്ടായിരിക്കുന്നത്. ചൈന ഇതിന് സമാധാനം പറഞ്ഞേ മതിയാകൂ’ എന്ന് ഷെമിറ്റ് വാർത്താസമ്മേളനത്തില്‍ ആരോപിച്ചു.
‘കൊറോണ ബാധയില്‍ മിസ്സൗറി സ്റ്റേറ്റ് കടുത്ത വിഷമത്തിലാണ്. തങ്ങളുടെ പ്രദേശത്തെ നിരവധി നിഷ്ക്കളങ്കരായ ജീവനുകളാണ് നഷ്ടമായത്. ധാരാളം പേര് കഷ്ടത അനുഭവിക്കുകയാണ്. വന്‍ സാമ്പത്തിക തകര്‍ച്ചയും ഉണ്ടായിരിക്കുന്നു. ലോകം മുഴുവന്‍ വ്യാപിച്ചു കഴിഞ്ഞ കൊറോണ വൈറസാണ് ഏക കാരണം’ എന്നും കേസ്സിനായി നല്കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി.
‘കൊറോണ ബാധയെ കൃത്യ സമയത്ത് ലോകത്തെ അറിയിച്ചില്ല. മാത്രമല്ല വൈറസിന്റെ സ്വഭാവത്തെ സംബന്ധിച്ച ഏറ്റവും സുപ്രധാനമായ വിവരങ്ങളൊന്നും തന്നെ ഇന്നുവരെ പുറത്തുവിടാത്തതും തികച്ചും ജനദ്രോഹപരമായ നടപടിയാണ്. കുടുംബങ്ങളെല്ലാം മരണപ്പെട്ട സ്വന്തം ബന്ധുക്കളെപ്പോലും കാണാനാകാതെ വിഷമത്തിലായി. എല്ലാ ചെറുകിട വ്യാപാരങ്ങളും നഷ്ടത്തിലായി എന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.
മിസ്സൗറിയില്‍ മരണം 177 ആയി. 5800 പേര് രോഗബാധിതരാണ്.
Discussion about this post