മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ സൂപ്പർഹിറ്റ് ടീമിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. എന്നാല്‍ കൊറോണ ഭീഷണിയും ലോക്ഡൗണും പ്രഖ്യാപിച്ചതോടെ ചിത്രത്തിന്റെ റിലീസ് മാറ്റി വെയ്ക്കുകയായിരുന്നു.
മാര്‍ച്ച് 26-നായിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിനെ കുറിച്ച് മനസു തുറന്നിരിക്കുകയാണ് പ്രിയദര്‍ശന്‍. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രിയദര്‍ശന്റെ വെളിപ്പെടുത്തല്‍.
‘മരക്കാര്‍ റിലീസിനെക്കുറിച്ചൊക്കെ സംസാരിക്കേണ്ട ഘട്ടമല്ല ഇതെന്നാണ് എനിക്ക് തോന്നുന്നത്. ഈ ഘട്ടത്തില്‍ പ്രാധാന്യം കല്‍പ്പിക്കേണ്ട ഒരുപാട് മറ്റ് കാര്യങ്ങളുണ്ട്. എല്ലാം സാധാരണ അവസ്ഥയിലെത്താന്‍ നമ്മള്‍ കാത്തിരിക്കണം. ഈ ഘട്ടത്തില്‍ തിരക്കിട്ട് റിലീസിനെക്കുറിച്ച് ആലോചിക്കുന്നതേയില്ല. ലോകം പഴയത് പോലെ ആവുകയും ആളുകള്‍ സിനിമ ആസ്വദിക്കാനുള്ള മാനസികാവസ്ഥയിലെത്തുകയുമാണ് പ്രധാനം. ഡിസംബറില്‍ റിലീസ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അല്ലെങ്കില്‍ അടുത്ത വര്‍ഷത്തേക്ക്’ എന്നാണ് ചോദ്യത്തിന് ഉത്തരമായി പ്രിയദര്‍ശന്‍ പറഞ്ഞത്.
ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ തുകയ്ക്കാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് സൈന വാങ്ങിയിരിക്കുന്നത്. അതേസമയം തുക എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല.
അഞ്ചു ഭാഷകളില്‍ ആയി അന്‍പതില്‍ അധികം രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രവും കൂടിയാവും മരക്കാര്‍. കുഞ്ഞാലി മരക്കാരായി മോഹന്‍ലാല്‍ എത്തുന്ന ചിത്രം ആരാധകര്‍ ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. നെടുമുടി വേണു, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കല്ല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സുനില്‍ ഷെട്ടി തുടങ്ങിയ താരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്.
വാഗമണ്‍, ഹൈദരാബാദ്, ബാദ്മി, രാമേശ്വരം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന് നൂറ് കോടിക്കടുത്താണ് ബഡ്ജറ്റ്.
Discussion about this post