ഇടുക്കി: മൺസൂൺ കേരളത്തിലെത്താൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴും അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമീകരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാതെ കെ എസ് ഇ ബി. മഴക്കാലത്തിന് മുന്‍പ് അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമീകരിക്കണമെന്ന നിര്‍ദ്ദേശം കെഎസ്ഇബി ഇതു വരെ പാലിച്ചില്ല. വടക്കന്‍ കേരളത്തിലെ രണ്ട് പ്രധാന അണക്കെട്ടുകളിലെയും ജലനിരപ്പ് ഈ കാലയളവില്‍ ഉണ്ടാകേണ്ടതിനേക്കാള്‍ പതിനഞ്ച് ശതമാനത്തോളം കൂടുതലാണ്. ജലനിരപ്പ് ഉടന്‍ കുറയ്ക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ മൺസൂൺ മഴക്കാലത്ത് മലബാറിനെ കാത്തിരിക്കുന്നത് വൻ ദുരന്തമെന്ന് സൂചന.
കഴിഞ്ഞ രണ്ട് പ്രളയങ്ങൾക്കും കാരണം അണക്കെട്ടുകള്‍ യഥാസമയം തുറക്കാതിരുന്നതാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വീണ്ടും പ്രളയം ഉണ്ടാകാതിരിക്കാന്‍ അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമീകരിക്കണമെന്ന ആവശ്യം ഉയർന്നത്. വടക്കന്‍ കേരളത്തിലെ പ്രധാന അണക്കെട്ടുകളായ ബാണാസുര സാഗര്‍, കക്കയം എന്നിവയില്‍ മഴ കൂടിയാല്‍ താങ്ങാനാവാത്ത ജലനിരപ്പാണ് നിലവിലുള്ളത്.
അണക്കെട്ടുകളില്‍ മഴക്കാലത്ത് പരമാവധി സംഭരണം അറുപത് മുതല്‍ അറുപത്തഞ്ച് ശതമാനം വരെ മാത്രം നിലനിര്‍ത്തുന്നതാണ് അഭികാമ്യമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്നാൽ അണക്കെട്ടുകളില്‍ നിന്ന് വെള്ളം ഒഴുക്കിക്കളയുന്നതിന് ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. എത്രയും പെട്ടെന്ന് രണ്ട് അണക്കെട്ടുകളും പടിപിടിയായി തുറന്ന് ജലനിരപ്പ് കുറച്ചില്ലെങ്കില്‍ ഇത്തവണയും മലബാറിൽ വൻ പ്രളയത്തിന് സാദ്ധ്യതയെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
Discussion about this post