അഡ്വ. എ ജയശങ്കര് സി പി ഐയ്ക്ക് പുറത്തേക്കെന്ന് സൂചന. കഴിഞ്ഞ ദിവസം ചാനൽ ചർച്ചയിൽ നടത്തിയ പ്രസ്താവനയിൽ അഡ്വക്കേറ്റ് ജയശങ്കറിന് സി പി ഐ പരസ്യശാസന നൽകിയിരുന്നു. സി പി ഐയ്ക്ക് അവമതിപ്പുണ്ടാക്കുന്ന വിധത്തിൽ ചാനൽ ചർച്ചയിൽ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചുവെന്നും പാർട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നും പറഞ്ഞാണ് അഡ്വക്കേറ്റ് ജയശങ്കറിന് പരസ്യശാസന നൽകാൻ സി പി ഐ തീരുമാനിച്ചതെന്നാണ് റിപ്പോർട്ടുകൾ. സി പി ഐ സംസ്ഥാന നേതൃത്വം നേരിട്ട് ആവശ്യപ്പെട്ടിട്ടാണ് ജയശങ്കർ അംഗമായ ഹൈക്കോടതി അഭിഭാഷക യൂണിറ്റ് ഈ വിഷയം ചർച്ച ചെയ്ത് പരസ്യശാസന നൽകിയത്.
കേരളാ കോൺഗ്രസ്സുകാരെ ഇടതുമുന്നണിയിലേക്ക് എടുക്കുന്നതിനെക്കുറിച്ചുള്ള ചാനൽ ചർച്ചയിലാണ് അഡ്വ. ജയശങ്കർ വിവാദപരമായ പ്രസ്താവന നടത്തിയതത്രേ. ഇടത് മുന്നണിയിൽ ഇപ്പോഴുള്ളവർക്ക് തന്നെ രക്ഷയില്ലെന്നും സി പി ഐ അടക്കം സകല ഘടക കക്ഷികളുടെയും നില അതീവ പരിതാപകരമാണെന്നുമായിരുന്നു ചാനൽ ചർച്ചയിൽ അഡ്വക്കേറ്റ് ജയശങ്കർ അഭിപ്രായപ്പെട്ടത്. ഇത് സി പി ഐക്ക് വലിയ അഭിമാനഭംഗമുണ്ടാക്കിയെന്നാണ് കമ്യൂണിസ്റ്റുപാർട്ടിയിൽ ഉയർന്ന അഭിപ്രായം.
ഓൺലൈൻ ആയി അഭിഭാഷക ബ്രാഞ്ച് കമ്മിറ്റി കൂടിയാണ് ജയശങ്കറിനെതിരേ നടപടിയെടുത്തത്. കാനം രാജേന്ദ്രൻ ആണ് ജയശങ്കറിനെതിരെ പടയൊരുക്കം നടത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇതേത്തുടർന്ന് ഈ പരസ്യശാസനാ നടപടിക്കെതിരെ ജയശങ്കർ മേൽ ഘടകത്തിന് അപ്പീൽ നൽകിയിട്ടുണ്ടെന്ന് അറിയുന്നു.
അഡ്വക്കേറ്റ് ജയശങ്കറിനെ സി പി ഐയിൽ നിന്ന് പുകച്ചു പുറത്തുചാടിക്കാൻ കുറേക്കാലമായി കാനം രാജേന്ദ്രന്റെ ഗ്രൂപ്പ് ശ്രമം തുടങ്ങിയതാണ്. സ്വതന്ത്രമായി അഭിപ്രായം പറയുന്ന ജയശങ്കർ കമ്യൂണിസ്റ്റ് പാർട്ടിയുടെ കണ്ണിലെ കരടായിട്ട് കാലങ്ങളായി. പക്ഷേ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നും ആവശ്യമെന്ന് കണ്ടാൽ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ സി പി ഐയ്ക്ക് അവകാശമുണ്ടെന്നുമാണ് ജയശങ്കറിന്റെ നിലപാട്. അനേക കാലങ്ങളായി കാത്തിരിക്കുന്ന ഈ അവസരം കാനം രാജേന്ദ്രൻ വിനിയോഗിക്കുമെന്ന് തന്നെയാണ് സൂചനകൾ.












Discussion about this post