കൊച്ചി: സ്വർണക്കടത്ത് കേസിൽ മലപ്പുറം പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശി റമീസ് പിടിയിലായത് നിർണായക വഴിത്തിരിവെന്ന് സൂചന. സ്വർണക്കടത്ത് ശൃംഖലയിലെ മുഖ്യകണ്ണികളിലൊരാളാണ് റമീസ്. പുലർച്ചെ മലപ്പുറത്തെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്ത റമീസിനെ രാവിലെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിച്ച് ചോദ്യംചെയ്യല്‍ ആരംഭിച്ചു.
റമീസിന് ക്രിമിനൽ പശ്ചാത്തലമുള്ളതായാണ് വിവരങ്ങൾ പുറത്തുവരുന്നത്. നേരത്തെ തന്നെ പല കേസുകളിലും ഇയാൾ പ്രതിയാണ്. നെടുമ്പാശേരി വിമാനത്താവളം വഴി റമീസ് തോക്ക് കടത്തിയിരുന്നു. പാലക്കാട് റൈഫിള്‍ അസോസിയേഷനായി കൊണ്ടുവന്നതെന്ന് പറഞ്ഞായിരുന്നു അന്ന് ഇയാൾ രക്ഷപ്പെട്ടത്. തൊട്ടുപിന്നാലെ കസ്റ്റംസ് നടത്തിയ പരിശോധനയില്‍ ഇയാളുടെ കളവ് കണ്ടെത്തുകയായിരുന്നു. രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ റമീസിന് അത് നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ആറ് തോക്കുകളാണ് കേരളത്തില്‍ എത്തിച്ചത്.
മാൻ വേട്ട കേസിലും റമീസ് പ്രതിയാണ്. 2014-ൽ വാളയാറിൽ രണ്ട് മാനുകളെ വെടിവെച്ചു കൊന്ന കേസിലെ ഒന്നാം പ്രതിയാണ് റമീസ്.അഞ്ച് പ്രതികളുള്ള കേസിലെ മറ്റു നാലു പ്രതികളെ പിടികൂടിയെങ്കിലും റമീസ് ഒളിവിൽ കഴിയുകയായിരുന്നു. മാത്രമല്ല, ഹവാല ഇടപാടുകളുമായും ഇയാള്‍ക്ക് ബന്ധമുണ്ട്.
സ്വപ്ന സുരേഷും സന്ദീപ് നായരും സരിത്തും അടക്കം ക്യാരിയര്‍മാരാണെന്നും സ്വർണ കടത്തിന് പിന്നിൽ ഉന്നത ബന്ധമുണ്ടെന്നുമുള്ള സുപ്രധാന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. റമീസിനെ ചോദ്യം ചെയ്ടാൽമാത്രമെ പ്രധാനകണ്ണികളിലേക്ക് അന്വേഷണ സംഘത്തിന് എത്താൻ സാധിക്കൂ എന്നാണ് കണക്കുകൂട്ടുന്നത്. അതൊകൊണ്ടുതന്നെ റമീസിൻ്റെ അറസ്റ്റ് കസ്റ്റംസിൻ്റെ നിർണ്ണായക നീക്കമെന്നാണ് വിലയിരുത്തൽ.
റമീസിന്റെ മൊഴിയനുസരിച്ച് കൂടുതൽ പേർ കേസിൽ പിടിയിലായേക്കുമെന്നും കസ്റ്റംസിലെ ഉന്നതവൃത്തങ്ങൾ സൂചന നൽകുന്നുണ്ട്. കേരളത്തിലെത്തുന്ന സ്വർണം വിതരണം ചെയ്യുന്നതിൽ മുഖ്യപങ്കാളിയാണ് റമീസെന്നാണ് വിവരം. സ്വർണക്കടത്തിൽ ഇയാൾക്ക് സാമ്പത്തിക നിക്ഷേപവുമുണ്ട്.
റമീസിന് കുടുംബവുമായി വലിയ അടുപ്പമില്ലെന്നാണ് വെട്ടത്തൂരിലെ നാട്ടുകാര്‍ പറയുന്നത്. അതിനിടെ, മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവാണ് റമീസെന്ന ആരോപണവും പുറത്തുവന്നിരുന്നു . എന്നാൽ എന്നാല്‍ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പേഴ്‌സണൽ സ്റ്റാഫ് ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്. അപവാദ പ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചിട്ടുണ്ട്.
കേരളത്തിലേക്ക് സ്വര്‍ണം കടത്തുന്ന സംഘങ്ങളുമായി റമീസിന് അടുത്ത ബന്ധമുണ്ടെന്നാണ് സൂചന. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം റമീസിലൂടെ ചുരുളഴിയുമെന്നാണ് പ്രതീക്ഷ. അതിനിടെ, സ്വപ്‌ന സുരേഷ് പെരിന്തല്‍മണ്ണയില്‍ എത്തിയതായുള്ള സംശയങ്ങളും ഉയര്‍ന്നിട്ടുണ്ട്. പെരിന്തല്‍മണ്ണയിലെത്തിയ ശേഷമാണ് ബെംഗളൂരുവിലേക്ക് പോയതെന്നാണ് സംശയം.
ബെംഗളൂരുവിൽ പിടിയിലായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ഞായറാഴ്ച ഉച്ചയോടെ കൊച്ചിയിലെത്തിക്കും. തുടർന്ന് ഇരുവരെയും റമീസിനെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്തേക്കും.
Discussion about this post