ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. ഞായറാഴ്ച ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച നസീറിന് കൊവിഡ് സ്ഥിരീകരിച്ചു. അർബുദ രോഗിയായ നസീർ കഴിഞ്ഞ രണ്ടിന് സൗദിയിൽ നിന്നും കോഴിക്കോട്ടെത്തി അവിടെനിന്നും കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടിയിരുന്നു.
സ്രവ പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നുവെങ്കിലും വീട്ടിൽ ക്വാറന്റീനിൽ കഴിയുകയായിരുന്നു നസീർ. ശനിയാഴ്ച വൈകിട്ട് ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് ആംബുലൻസെത്തി ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തിച്ചു. ഞായറാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.
നസീറിന്റെ ഫലം പുറത്ത് വന്ന സാഹചര്യത്തിൽ ഇദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർമാരോടടക്കം നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രദേശവാസികളോടും നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് അധികൃതർ നിർദ്ദേശം നൽകി.
ആലപ്പുഴ ചുനക്കര സ്വദേശിയാണ് മരിച്ച നസീർ. കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സംസ്കാര ചടങ്ങുകൾ എന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
Discussion about this post