തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നത് പല തരത്തിലുള്ള ആശങ്കകൾക്ക് കാരണമാകുന്നതായി റിപ്പോർട്ട്. നിലവിൽ സംസ്ഥാനത്തെ പ്രഥമ ചികിത്സാ കേന്ദ്രങ്ങളും ജില്ലാ ആശുപത്രികളും മെഡിക്കൽ കോളേജുകളും രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തുന്ന തിരുവനന്തപുരത്ത് സ്ഥിതി വഷളാകുന്നതായാണ് സൂചന. കിടക്കകൾ ലഭ്യമാകാതെ വന്നാൽ നിയന്ത്രണങ്ങൾ കൈ വിട്ടു പോകാൻ സാദ്ധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മറ്റ് രോഗങ്ങളുമായി ബന്ധപ്പെട്ട് ചികിത്സ തേടുന്നവരെ കൂടി ഈ അവസ്ഥ ബാധിച്ചാൽ വലിയ പ്രതിസന്ധിയിലേക്ക് കാര്യങ്ങൾ നീങ്ങിയേക്കും. മഴക്കാലമായതിനാൽ ചിക്കുൻ ഗുനിയ, ഡെങ്കിപ്പനി, ജപ്പാൻ ജ്വരം, എലിപ്പനി എന്നിവയും പടരാനുള്ള സാദ്ധ്യത നിൽനിൽക്കുന്നുണ്ട്. എന്നാൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയതോടെ ഇത്തരം രോഗബാധകൾ കുറഞ്ഞത് ആശ്വാസകരമാണ്.
കൂടുതൽ പ്രഥമ ചികിത്സാ കേന്ദ്രങ്ങളും കിടക്കകളും സജ്ജീകരിക്കാൻ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ശ്രമങ്ങൾ ഊർജ്ജിതമാണ്. താത്കാലികമായി മാറി നിൽക്കുന്ന കാലവർഷം ജൂലൈ അവസാന വാരത്തോടെ തിരികെയെത്തി ആഗസ്റ്റ് മദ്ധ്യത്തോടെ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ മഴക്കാല രോഗങ്ങൾ വ്യാപിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല. കൊവിഡ് വ്യാപനം അടുത്ത മാസത്തോടെ പാരമ്യത്തിലെത്തുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കടുത്ത പ്രതിസന്ധിയിലേക്കാണ് സംസ്ഥാനം നീങ്ങുന്നതെന്നാണ് സൂചന. എന്നാൽ പ്രതിസന്ധികൾ മുൻകൂട്ടി കണ്ട് അവയെ മറികടക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്.
Discussion about this post